തൊടുപുഴ നഗരസഭാ കൈക്കൂലിക്കേസ് : ചെയര്‍മാനെതിരേ അവിശ്വാസം 29ന് പരിഗണിയ്ക്കും


തൊടുപുഴ  മുനിസിപ്പല്‍ ചെയര്‍മാനെതിരേ എല്‍ഡിഎഫ് നല്‍കിയ അവിശ്വാസത്തിന്‍മേലുള്ള ചര്‍ച്ച 29ന് നടക്കും. രാവിലെ 11ന് നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ അവിശ്വാസം പരിഗണിയ്ക്കും. ഇതുമായി ബന്ധപ്പെട്ട് കൗണ്‍സില്‍ യോഗത്തില്‍ ഹാജരാകാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കൗണ്‍സിലര്‍മാര്‍ക്ക് നോട്ടീസ് അയച്ചു. കൈക്കൂലിക്കേസില്‍ രണ്ടാം പ്രതിയായതിനെത്തുടര്‍ന്നാണ് ചെയര്‍മാനെതിരേ എല്‍ഡിഎഫ് അവിശ്വാസത്തിനു നോട്ടീസ് നല്‍കിയത്. 13 കൗണ്‍സിലര്‍മാരാണ് അവിശ്വാസ പ്രമേയത്തില്‍ ഒപ്പിട്ടിരിക്കുന്നത്. ചര്‍ച്ചയ്ക്കു ശേഷം വോട്ടെടുപ്പും അന്നു നടക്കും. എന്നാല്‍ അവിശ്വാസത്തിനു മുമ്പ് ചെയര്‍മാന്‍ രാജിവയ്ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. നഗരസഭ ഒന്‍പതാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പിനു തലേ ദിവസമാണ് ചെയര്‍മാനെതിരെയുള്ള അവിശ്വാസം കൗണ്‍സിലില്‍ അവതരിപ്പിക്കുന്നത്.കോണ്‍ഗ്രസ് വിമതനായി മത്സരിച്ചു വിജയിച്ച സനീഷ് ജോര്‍ജ് എല്‍ഡിഎഫ്

 പിന്തുണയോടെയാണ് ചെയര്‍മാനായത്. കൈക്കൂലിക്കേസില്‍ പ്രതിയായതോടെ മുനിസിപ്പല്‍ ചെയര്‍മാനോട് രാജിവയ്ക്കാന്‍ എല്‍ഡിഎഫ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടിനിര്‍ദേശം അദ്ദേഹം തള്ളിയതോടെ ചെയര്‍മാനുള്ള പിന്തുണ എല്‍ഡിഎഫ് പിന്‍വലിച്ചിരുന്നു. അവിശ്വാസപ്രമേയത്തിന് ഏത് മുന്നണിയുടെയും പിന്തുണ സ്വീകരിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. അവിശ്വാസത്തെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ യുഡിഎഫിന്റെയും ബിജെപിയുടെയും നേതൃ യോഗങ്ങള്‍ ചേര്‍ന്ന് തീരുമാനമെടുക്കും. എന്നാല്‍ യുഡിഎഫ്, എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ അവിശ്വാസത്തിനു പിന്തുണ നല്‍കുമെന്നാണ് സൂചന. ചെയര്‍മാന്റെ രാജി ആവശ്യപ്പെട്ട് ഇരു മുന്നണികളും തുടര്‍ സമരത്തിലായിരുന്നതിനാല്‍ അവിശ്വാസത്തിനെ ഇവര്‍ക്ക് പിന്തുണയ്‌ക്കേണ്ടി വരും. കുമ്മംകല്ലിലെ സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിനു ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനു കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ എഇയും ഇടനിലക്കാരനും വിജിലന്‍സ് പിടിയിലായ കേസിലാണ് ചെയര്‍മാന്‍ രണ്ടാം പ്രതിയായത്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments