നാലമ്പല തീര്‍ത്ഥാടനം ഇങ്ങടുത്തു... റോഡിലെ വെള്ളക്കെട്ട് ഭക്തരെ കുളിപ്പിക്കും.


സുനില്‍ പാലാ

 

രാമപുരം നാലമ്പല ദര്‍ശനത്തിന് നാളുകള്‍ മാത്രം അവശേഷിക്കേ ഭക്തര്‍ക്ക്  റോഡിലെ വെള്ളക്കെട്ടില്‍ കുളിക്കാനുള്ള ദുര്‍വിധി! തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയെന്ന് അവകാശപ്പെടുന്ന ഉദ്യോഗസ്ഥര്‍ പക്ഷേ രാമപുരം  ശ്രീരാമസ്വാമിക്ഷേത്രത്തിന് ഒരു വിളിപ്പാടകലെയുള്ള ഈ വെള്ളക്കെട്ട് കണ്ട മട്ടില്ല!

വെള്ളക്കെട്ടില്‍ ചാടി ഇരുചക്ര വാഹന യാത്രക്കാര്‍  അപകടത്തില്‍പ്പെടുന്നതും  പതിവാകുകയാണ്.

രാമപുരം കൂത്താട്ടുകുളം റോഡില്‍ കെ.എസ്.ഇ.ബി. സ്ബ് സ്റ്റേഷന് സമീപമാണ് റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്നത്.

ഒറ്റ മഴയില്‍ത്തന്നെ  വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ വാഹനങ്ങള്‍ വേഗത്തില്‍ പോകുമ്പോള്‍ കാല്‍നട യാത്രക്കാരുടെയും, ഇരുചക്ര വാഹന യാത്രക്കാരുടെയും ദേഹത്തേയ്ക്കും വസ്ത്രങ്ങളിലേയ്ക്കും  ചെളിവെള്ളം തെറിക്കുന്നതും പതിവാണ്. നാലമ്പല ദര്‍ശനത്തിന്റെ തിരക്കുള്ള  ദിവസങ്ങളില്‍  ഈ ഭാഗം വരെ വാഹനങ്ങളുടേയും ഭക്തരുടേയും നിര നീളാറുണ്ട്.


 
ഈ ഭാഗത്ത് റോഡില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ പാകിയത് അശാസ്ത്രീയമായതിനാലാണ് ഇവിടെ വെള്ളം കെട്ടി നില്‍ക്കുന്നതെന്ന് നാട്ടുകാര്യം യാത്രക്കാരും  ആരോപിക്കുന്നു.

റോഡിന്റെ ഇരുവശങ്ങളിലേയ്ക്കും  വെള്ളം ഒഴുകി പോകാവുന്ന രീതിയില്‍ ചെരിച്ച് ഇന്റര്‍ലോക്ക് പാകിയിരുന്നെങ്കില്‍ വെള്ളക്കെട്ട് ഉണ്ടാകില്ലായിരുന്നൂവെന്ന്  പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. വെള്ളം സുഗമമായി ഒഴുകി പോകുവാനായി ഇവിടെ  ഓടകളും ഇല്ല.

കനത്ത മഴയില്‍  രാമപുരം പോലീസ് സ്റ്റേഷന്‍ മുതലുള്ള ഭാഗം മുതലുള്ള  വെള്ളം മുഴുവന്‍ ഇവിടേയ്ക്കാണ് ഒഴുകിയെത്തുന്നത്. മഴയത്ത് ഈ പ്രദേശത്ത് മാത്രം വലിയതോതില്‍ വെള്ളപ്പൊക്കത്തിന് സമാനമായ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. കഴിഞ്ഞ ദിവസം ഈ വെള്ളക്കെട്ടില്‍  സ്‌കൂട്ടര്‍ യാത്രികരായ അമ്മയുടെയും കുഞ്ഞിന്റെയും ദേഹത്തേയ്ക്ക് വേഗത്തിലെത്തിയ കാറില്‍ നിന്നും വെള്ളം ശക്തിയായി  തെറിച്ച് വീണു .ഇതേ തുടര്‍ന്ന്  സ്‌കൂട്ടര്‍ റോഡില്‍ മറിഞ്ഞ് വീണെങ്കിലും  ഭാഗ്യത്താല്‍  ഇവര്‍ പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു.

സ്‌കൂളിലേയ്ക്ക് കാല്‍ നടയായി പോകുന്ന വിദ്യാര്‍ത്ഥികളുടെ ദേഹത്ത് വെള്ളം തെറിക്കുന്നതും പതിവായിട്ടുണ്ട്. ഈ വെള്ളക്കെട്ടിലൂടെ നടന്നു വേണം പരിസരത്തെ വിദ്യാര്‍ത്ഥികള്‍ക്കു സ്‌കൂളിലെത്താന്‍.

പൊലീസ് സ്റ്റേഷനു മുന്നിലെ റോഡ്  ഭാഗത്തുനിന്നും ഇരുസൈഡിലും ഓടകള്‍ തീര്‍ത്താല്‍ മാത്രമേ ഈ ഭാഗത്തെ വെള്ളക്കെട്ട് പൂര്‍ണ്ണമായും  ഒഴിവാക്കുവാനാകൂ.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments