ജീവിതത്തിൽ പ്രതിഫലിക്കാത്ത വിശ്വാസം നമ്മെ രക്ഷയിലേക്ക് നയിക്കില്ലായെന്നും വാക്കുകളിലൂടെ മാത്രമല്ല, ജീവിതം കൊണ്ടും വിശ്വാസം പ്രഘോഷിക്കണമെന്ന് ലെയോ പതിനാലാമൻ പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഓഗസ്റ്റ് ഇരുപത്തിനാല് ഞായറാഴ്ച വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിന്റെ ജാലകത്തിൽ നിന്ന് സംസാരിക്കുകയായിരിന്നു പാപ്പ. രക്ഷപ്രാപിക്കാനായി ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാൻ ഉദ്ബോധിപ്പിക്കുന്ന ക്രിസ്തുവിന്റെ തിരുവചനങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പാപ്പയുടെ സന്ദേശം.
രക്ഷപെടുന്നവർ ചുരുക്കമാണോ എന്ന ഒരുവന്റെ ചോദ്യത്തിന് മറുപടി നൽകാനായി, "ഇടുങ്ങിയ വാതിലിന്റെ" ഉപമ ഉപയോഗിക്കുന്ന യേശുവിനെ ഇന്നത്തെ സുവിശേഷത്തിൽ (ലൂക്കാ 13:22-30) നമുക്ക് കാണാം. യേശു പറയുന്നു "ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാൻ പരിശ്രമിക്കുവിൻ. ഞാൻ നിങ്ങളോടു പറയുന്നു, അനേകർ പ്രവേശിക്കാൻ ശ്രമിക്കും എന്നാൽ അവർക്കു സാധിക്കുകയില്ല". ആദ്യനോട്ടത്തിൽ ഈയൊരു വാചകം നമ്മിൽ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്: എല്ലായ്പ്പോഴും തന്റെ കരങ്ങൾ വിരിച്ചുകൊണ്ട് നമ്മെ സ്വീകരിക്കുവാനായി കാത്തിരിക്കുന്ന സ്നേഹവും കരുണയുമുള്ള പിതാവാണ് ദൈവമെങ്കിൽ, എന്തുകൊണ്ടാണ് രക്ഷയുടെ വാതിൽ ചുരുങ്ങിയതാണെന്ന് യേശു പറയുന്നത്?
തീർച്ചയായും കർത്താവ് നമ്മെ നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. തങ്ങൾ രക്ഷിക്കപ്പെട്ടവരാണെന്ന് കരുതുന്നവരുടെയും, മതത്തില്‍ ജീവിക്കുന്നതുകൊണ്ട് മാത്രം എല്ലാമായി എന്ന് കരുതുന്നവരുടെയും മുൻവിധിയെ ഒന്ന് പിടിച്ചു കുലുക്കാൻവേണ്ടിയുള്ളവയാണ് അവന്റെ വചനങ്ങൾ. തങ്ങൾ പ്രവർത്തിക്കുന്ന വിശ്വാസപരമായ കാര്യങ്ങൾ തങ്ങളുടെ ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്നില്ലെങ്കിൽ അത്തരം പ്രവൃത്തികളിൽ മുഴുകുന്നത് മാത്രം മതിയാകുന്നില്ല എന്ന് ഇത്തരക്കാർ മനസ്സിലാക്കുന്നില്ല. സഹോദരങ്ങളോടുള്ള സ്നേഹത്തിൽ ജീവിക്കാനും, നീതി പ്രവർത്തിക്കാനും തയാറാകാത്തവരുടെ ബലികളും പ്രാർത്ഥനകളും കർത്താവിന് സ്വീകാര്യമല്ല. , നന്മയ്ക്കായി സ്വയം സമർപ്പിക്കുകയും സ്നേഹത്തിനായി വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറാകുകയും വേണം.
സുവിശേഷത്തിലെ "ഇടുങ്ങിയ വാതിൽ" ധൈര്യപൂർവ്വം കടക്കാനും, അതുവഴി ദൈവപിതാവിന്റെ സ്നേഹത്തിന്റെ വിശാലതയിലേക്ക് സന്തോഷപൂർവ്വം നമ്മെത്തന്നെ തുറക്കാൻ സാധിക്കുന്നതിനുമായി നമ്മെ സഹായിക്കാൻ പരിശുദ്ധ കന്യകാമറിയത്തോട് നമുക്ക് അപേക്ഷിക്കാമെന്ന വാക്കുകളോടെയാണ് പാപ്പ സന്ദേശം ചുരുക്കിയത്.
0 Comments