“ഒരു ലഡു എടുക്കൂ സർ…. നിങ്ങൾ ചെയ്തുതന്ന ‘സേവനത്തിന്റെ’ സന്തോഷത്തിൽ കൊണ്ടുവന്നതാണ്”-ഇതുകേട്ട് ജീവനക്കാരിൽ പലരും ലഡു എടുത്തു. പിന്നീടാണ്, ലഡു കൊടുത്ത ആളുടെ നെഞ്ചിൽ പതിച്ചിരുന്ന പോസ്റ്റർ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.
‘മൂന്നുദിവസംകൊണ്ട് ലഭിക്കേണ്ട സേവനം 73 ദിവസംകൊണ്ട് ചെയ്തുതന്ന കോട്ടയം മുനിസിപ്പാലിറ്റി സ്റ്റാഫിന് ലഡു വിതരണം ചെയ്യുന്നു, 73 ദിവസം ഓഫീസിൽ കയറ്റിയിറക്കിയതിന് നന്ദി’ എന്നായിരുന്നു പോസ്റ്റർ.
ഇതുകണ്ടയുടൻ ചിലർ ലഡു തിരിച്ചുനൽകി, മറ്റ് ചിലർ ‘ചമ്മിയ’ മുഖവുമായി ഇരുന്നു. തിങ്കഴാഴ്ച രാവിലെ കോട്ടയം നഗരസഭാ ഓഫീസിലായിരുന്നു ജീവനക്കാരെ ‘പെടുത്തിയ’ ലഡു വിതരണവും വേറിട്ട പ്രതിഷേധവും. അപേക്ഷ നൽകി ഒരാഴ്ചയ്ക്കുള്ളിൽ കിട്ടേണ്ട നിക്ഷേപത്തുക 73 ദിവസമായിട്ടും ലഭിച്ചില്ല. തുടർന്ന് തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർക്ക് പരാതിനൽകി. പിറ്റേദിവസം തുക ലഭിച്ചു.
കാലതാമസം വരുത്തിയ നഗരസഭാ ജീവനക്കാരോടുള്ള പ്രതിഷേധം അറിയിക്കാനാണ് ലഡുവുമായി റിട്ട. തദ്ദേശവകുപ്പ് ജീവനക്കാരനെത്തിയത്. ചിങ്ങവനം കരിമ്പിൽ സലിമോനാണ് വേറിട്ടരീതിയിൽ പ്രതിഷേധിച്ചത്.
ഇദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിന് ഫെബ്രുവരിയിൽ കോട്ടയം നഗരസഭാ ഹാൾ ബുക്കുചെയ്തു. ജൂലായ് 12-നായിരുന്നു വിവാഹം. ബുക്ക് ചെയ്തപ്പോൾ നിക്ഷേപത്തുകയായി നൽകിയ പതിനായിരം രൂപ തിരിച്ചുകിട്ടുന്നതിന് 21-ന് നഗരസഭയിൽ അപേക്ഷ നൽകി.
പിന്നീട് അന്വേഷിച്ചുചെന്ന ദിവസങ്ങളിലെല്ലാം ജീവനക്കാർ അപേക്ഷ ആ ക്യാബിനിലേയ്ക്ക് വിട്ടിട്ടുണ്ട്, ഈ ക്യാബിനിലേയ്ക്ക് വിട്ടു, ഇന്ന് ആ സീറ്റിൽ ആളില്ല, സെക്രട്ടറിക്ക് നൽകി എന്നെല്ലാമാണ് മറുപടി നൽകിയതെന്ന് സലിമോൻ പറയുന്നു. സെക്രട്ടറിയോട് അന്വേഷിച്ചപ്പോൾ ഒപ്പിട്ടുവിട്ടു, അവിടെ ചോദിക്കൂ… എന്നായിരുന്നു മറുപടി.





0 Comments