വാഹനങ്ങളിലെ അനധികൃത എയർ ഹോണുകൾ കണ്ടെത്താൻ സംസ്ഥാന വ്യാപക പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. ഗതാഗത മന്ത്രിയുടെ നിർദേശ പ്രകാരം നടക്കുന്ന പരിശോധനയിൽ സംസ്ഥാന വ്യാപകമായി 390 ബസുകളാണ് ഇന്നലെ പിടികൂടിയത്.
എറണാകുളം മേഖലയിൽ മാത്രം 122 ബസുകൾ പിടികൂടി. പിടിച്ചെടുത്ത എയർ ഹോണുകൾ നശിപ്പിക്കാനാണ് തീരുമാനം. ഇതോടെ മിക്കവരും ബസ്സുകളിൽ ഘടിപ്പിച്ചിട്ടുള്ള എയർഹോണുകൾ അഴിച്ചു മാറ്റി തുടങ്ങി. പരിശോധന ഈ മാസം 19 വരെ തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുള്ളത്.
കോതമംഗലത്തെ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനൽ ഉദ്ഘാടനത്തിനിടെ അമിത വേഗത്തിൽ ഹോൺ മുഴക്കി എത്തിയ ബസിനെ മന്ത്രി കെ.ബി ഗണേഷ് കുമാർ പിടികൂടിയിരുന്നു. പിന്നാലെയാണ് സംസ്ഥാനമാകെ എയര്‍ ഹോൺ വിരുദ്ധ സ്പെഷ്യൽ ഡ്രൈവ് നടത്താൻ മന്ത്രി നിർദേശം നൽകിയത്.
എയര്‍ ഹോൺ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് പരമാവധി 2000 രൂപ പിഴയിടാനാണ് മോട്ടോര്‍ വാഹന നിയമത്തിലെ വ്യവവസ്ഥ. തുടർ പരിശോധന ഇല്ലെങ്കിൽ സ്പെഷ്യൽ ഡ്രൈവ് തീരുന്നതിന് പിന്നാലെ എയർഹോണുകൾ എല്ലാം തന്നെ പുന:സ്ഥാപിക്കപ്പെടുകയും ചെയ്യും.
0 Comments