നീതിക്കുവേണ്ടി 78 വയസ്സായ ചാക്കോയും ഭാര്യ ഡെയ്‌സിയും താലൂക്ക് ഓഫീസ് മുമ്പാകെ മൂന്നാംഘട്ട സമരം നടത്തി...... മാണി സി. കാപ്പൻ എം. എൽ. എ റവന്യൂ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി പ്രശ്നം പരിഹരിക്കാൻ കർശന നിർദ്ദേശം നൽകി
നീതി ലഭിക്കുന്നതിനായി 78 വയസ്സായ ബധിരനും മൂകനുമായ നീലൂര്‍ പൂവേലില്‍ ചാക്കോയും ഭാര്യ ഡെയ്‌സിയും 3-ാം തവണയും പാലാ താലൂക്ക് ഓഫീസ് പടിക്കല്‍ പ്രതിഷേധ സമരം നടത്തി.
സര്‍ക്കാര്‍ പറഞ്ഞ മുദ്രപത്ര ഫീസും രജിസ്‌ട്രേഷന്‍ ഫീസും ആധാരമെഴുത്ത് ഫീസും നല്‍കി രാമപുരം രജിസ്ട്രാര്‍ ഓഫീസ് മുഖേന ചാക്കോയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് വാങ്ങി കരം കെട്ടിയിരുന്ന ഭൂമി അഴിമതിക്കാരായ ചില ഉദ്യോഗസ്ഥര്‍ കൃത്രിമ രേഖകള്‍ ഉണ്ടാക്കിയും അധികാര ദുര്‍വിനിയോഗം ചെയ്തും സ്ഥാപിത താല്‍പര്യക്കാരായ ചിലര്‍ക്ക് പോക്കുവരവ് ചെയ്തു നല്‍കിയിരുന്നു.
ജില്ലാ കളക്ടറുടെയും ഹൈക്കോടതിയുടെയും അനുകൂലമായ ഉത്തരവുകള്‍ ലഭിച്ചിട്ടും അത് നടപ്പിലാക്കാത്ത ഉദ്യോഗസ്ഥ നടപടികള്‍ക്കെതിരെ 19.08.25 ന് താലൂക്ക് ഓഫീസിന് മുമ്പില്‍ രണ്ടാംഘട്ട സമരം നടത്തിയതിനെ തുടര്‍ന്ന് സ്ഥലം അളന്നുതിരിച്ച് പോക്കുവരവ് ചെയ്ത് നല്‍കുമെന്ന തഹസില്‍ദാരുടെ വാക്ക് വിശ്വസിച്ച് സമരം അവസാനിപ്പിച്ചിരുന്നു. ഒരാഴ്ച കഴിഞ്ഞ് ചാക്കോയുടെ പേരില്‍ പോക്കുവരവ് ചെയ്ത് നല്‍കി കുടിശിഖ കൂട്ടി 15822/- രൂപ കരവും വാങ്ങിച്ചു. പക്ഷേ സ്ഥലം അളന്നു തിരിച്ച് നല്‍കാതെ വീണ്ടും സ്ഥാപിത താല്പര്യക്കാര്‍ക്കുവേണ്ടി ചരടുവലി നടത്തുകയായിരുന്നു ഉദ്യോഗസ്ഥര്‍.
ഇതിനെതിരെയാണ് ചാക്കോയും ഭാര്യ ഡെയ്‌സിയും പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കലിന്റെ നേതൃത്വത്തില്‍ പാലാ താലൂക്ക് ഓഫീസ് പടിക്കല്‍ മൂന്നാംഘട്ട സമരം നടത്തിയത്.
സമരത്തെപ്പറ്റി അറിഞ്ഞ് മാണി സി. കാപ്പന്‍ എം.എല്‍.എ. താലൂക്ക് ഓഫീസ് പടിക്കല്‍ എത്തുകയും ഈ വൃദ്ധദമ്പതികളോട് കാര്യങ്ങള്‍ അന്വേഷിച്ചറിയുകയും ചെയ്തു. മാണി സി. കാപ്പന്‍ മീനച്ചില്‍ ആര്‍.ഡി.ഒ. കെ.എം. ജോസുകുട്ടി, തഹസില്‍ദാര്‍ ലിറ്റിമോള്‍ തോമസ് എന്നിവരെ സംഭവസ്ഥലത്തേക്ക് വിളിച്ചു വരുത്തുകയും പ്രശ്‌നം പരിഹരിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കുകയും തുടര്‍ന്ന് 17-ന് മുമ്പായി ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി.
0 Comments