നാലരക്കോടിയുടെ സ്വർണം തട്ടിയെന്ന കേസില്‍ അഞ്ച് മലയാളി യുവാക്കൾ തമിഴ്നാട്ടിൽ അറസ്റ്റിൽ
അഞ്ച് മലയാളി യുവാക്കളെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം തുടരുന്നതിനിടെയാണ് ഇവർ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിലുള്ളതായി കേരള പൊലീസിന് വിവരം ലഭിച്ചത്. കൊല്ലം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നും കാണാതായ യുവാക്കളാണ് നാലരക്കോടിയുടെ സ്വർണ്ണ ഉരുപ്പടികള്‍ തട്ടിയെടുത്തെന്ന കേസില്‍ തമിഴ്നാട്ടില്‍ അറസ്റ്റിലായതായി വിവരം ലഭിച്ചത്.
പാലക്കാട് പെരിങ്ങോട് മതുപുള്ളി സ്വദേശി പി.വി കുഞ്ഞുമുഹമ്മദ് (31), പാലക്കാട് മുണ്ടൂർ സ്വദേശി സന്തോഷ് (42), തൃശ്ശൂർ കോടാലി സ്വദേശി ജയൻ (46), കൊല്ലം സ്വദേശികളായ റിഷാദ് (27), സുജിലാല്‍ (36) എന്നിവരെയാണ് കണ്ടത്തിയത്. ചാലിശ്ശേരി, പൊന്നാനി, ചാവക്കാട് പൊലീസ് സ്റ്റേഷൻ അതിർത്തിയില്‍ നിന്നും ഏതാനും ദിവസമായി ഇവരെ കാണാനില്ലന്ന് ബന്ധുക്കള്‍ അതത് പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു.
അന്വേഷണത്തിനിടയിലാണ് യുവാക്കളെ തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് നിന്ന് സ്വർണ്ണം തട്ടിയെടുത്ത കേസില്‍ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തതായി വിവരം ലഭിച്ചത്. കാഞ്ചിപുരത്ത് കൊറിയർ സർവിസ് നടത്തുന്ന സ്ഥാപന ഉടമയുടെ പരാതിയിലാണ് അറസ്റ്റ്. കൃഷ്ണഗിരി പൊന്നാഴിക്കര പൊലീസാണ് ഇവരെ അറസ്റ്റു ചെയ്തത്.




0 Comments