അര്‍ഹതയ്ക്കുള്ള അംഗീകാരമായി സിന്ധു സിസ്റ്റര്‍ മികച്ച നഴ്സിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി.





സുനില്‍ പാലാ

അര്‍ഹതയ്ക്കുള്ള അംഗീകാരമായി സിന്ധു സിസ്റ്റര്‍ മികച്ച നഴ്സിനുള്ള പുരസ്‌കാരം ഇന്നലെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജില്‍ നിന്നും ഏറ്റുവാങ്ങി. 
 
 
 
സര്‍ക്കാര്‍ ആശുപത്രികളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച നഴ്സിനുള്ള കോട്ടയം ജില്ലാതല പുരസ്‌കാരമാണ് പാലാ ജനറല്‍ ആശുപത്രിയിലെ സിന്ധു പി. നാരായണന് ലഭിച്ചത്.

കഴിഞ്ഞയാഴ്ച പ്രമോഷനോടുകൂടി സീനിയര്‍ നഴ്സിംഗ് ഓഫീസറായി മലപ്പുറം പൊന്നാനി വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ചുമതലയേറ്റു.
 


പാലാ കെ.എം. മാണി സ്മാരക ജനറല്‍ ആശുപത്രിയില്‍ അണുബാധ നിര്‍മ്മാര്‍ജ്ജന യൂണിറ്റില്‍ ഗ്രേഡ് നേഴ്സായിരിക്കെയാണ് സിന്ധു സിസ്റ്ററിന് പുരസ്‌കാരം ലഭിച്ചത്.

സ്വന്തം കര്‍മ്മ മേഖലയിലെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പാലിയേറ്റീവ് കെയറിലും ബോധവല്‍ക്കരണ ക്ലാസുകളിലും മുതല്‍ അടുക്കളത്തോട്ട നിര്‍മ്മാണത്തില്‍ വരെ സിന്ധു സിസ്റ്ററുടെ പ്രവര്‍ത്തനങ്ങള്‍ നീളുന്നു.


2005-ല്‍ പാലാ ഗവണ്‍മെന്റ് ആശുപത്രിയില്‍ നഴ്സായി ആതുര സേവനം തുടങ്ങിയ സിന്ധു പി. നാരായണന്‍ പിന്നീട് കടനാട് പ്രാഥമിക ആരോഗ്യകേന്ദ്രം, ഉള്ളനാട് കുടുംബാരോഗ്യ കേന്ദ്രം, രാമപുരം ഗവ. ആശുപത്രി, ഇടുക്കി ജില്ലാ ആശുപത്രി, തൊടുപുഴ ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെല്ലാം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാവപ്പെട്ട രോഗികള്‍ക്ക് വസ്ത്രവും ഭക്ഷണവും മരുന്നുമെല്ലാം വീടുകളില്‍ എത്തിച്ചു നല്‍കുന്ന സിന്ധു സിസ്റ്റര്‍ അവര്‍ക്ക് നഴ്സമ്മയാണ്.

വീടുകളില്‍ കഴിയുന്ന ഒട്ടേറെ ഡയാലിസിസ് രോഗികള്‍ക്കും മറ്റ് കിടപ്പുരോഗികള്‍ക്കും തുടര്‍ച്ചയായി സിന്ധു സിസ്റ്ററിന്റെ പരിചരണം ലഭിച്ചിരുന്നു. സന്നദ്ധ സഹായ സംഘടനയായ ദയ വികലാംഗ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുമായി സഹകരിച്ച് പോളിയോ രോഗികള്‍ക്ക് ഒട്ടേറെ സഹായങ്ങള്‍ സിന്ധു സിസ്റ്റര്‍ ചെയ്തു. മാസ ശമ്പളത്തില്‍ നിന്ന് ഒരു വിഹിതം പാവപ്പെട്ട രോഗികളെ സഹായിക്കാന്‍ പതിവായി സിസ്റ്റര്‍ മാറ്റിവയ്ക്കുന്നു. മരുന്നു വാങ്ങാന്‍ നിവൃത്തിയില്ലാത്ത മുപ്പതോളം പേര്‍ക്ക് സ്ഥിരമായി സഹായം കൊടുത്തുവരുന്നു. 
 
 
 
കേരള കൗമുദിയുടെ പുരസ്‌കാരം, പാലാ എം.എല്‍.എ.യുടെ എക്സലന്‍സ് അവാര്‍ഡ്, രാമപുരം ജനമൈത്രി പോലീസിന്റെ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ജനകീയ ബഹുമതികള്‍ സിന്ധു പി. നാരായണന് ലഭിച്ചിട്ടുണ്ട്, പാലായ്ക്കടുത്ത് ഏഴാച്ചേരി താമരമുക്ക് കവളംമാക്കല്‍ കുടുംബാംഗമാണ്. കെ.എസ്.ഇ.ബി. ഈരാറ്റുപേട്ട സെക്ഷന്‍ ഓഫീസില്‍ എഞ്ചിനീയറായ ജയപാലാണ് ഭര്‍ത്താവ്. ഗോപിക, ദേവിക എന്നിവര്‍ മക്കളും വിഷ്ണു മരുമകനുമാണ്.

ഇന്നലെ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ്ജില്‍ നിന്നും സിന്ധു സിസ്റ്റര്‍ മെഡലും പ്രശംസാ ഫലകവും ഏറ്റുവാങ്ങി.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments