തദ്ദേശ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിനെതിരെ സിപിഎമ്മുമായി കൈകോർത്ത് കോൺഗ്രസ്. മലപ്പുറം പൊൻമുണ്ടം പഞ്ചായത്തിലാണ് വിചിത്ര സഖ്യം. ജനകീയ മുന്നണിയെന്ന പേരിലാണ് സഖ്യം രൂപപ്പെട്ടത്. കോൺഗ്രസ് 11 സീറ്റിലും സിപിഎം 5 സീറ്റിലും മുന്നണിയായി ഒന്നിച്ച് മത്സരിക്കാനാണ് ധാരണ. രണ്ട് സീറ്റുകൾ ടീം പൊൻമുണ്ടം എന്ന കൂട്ടായ്മക്ക് നൽകാനും ധാരണയായിട്ടുണ്ട്.
സിപിഎം സഖ്യത്തിൽ മത്സരിക്കുന്നത് കോൺഗ്രസിലെ പ്രമുഖ നേതാക്കളാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. ജില്ലാ ജനറൽ സെക്രട്ടിയും ബ്ലോക്ക് പ്രസിഡണ്ടുമടക്കമുള്ള നേതാക്കൾ കോൺഗ്രസ് സ്ഥാനാർത്ഥികളാവും. ഏരിയാ കമ്മിറ്റിയംഗങ്ങളും ലോക്കൽ സെക്രട്ടറിയുമടക്കമുള്ള നേതാക്കളെ മത്സരിപ്പിക്കാനാണ് സിപിഎമ്മിന്‍റെ തീരുമാനം.
മുന്നണി പൊളിച്ചത് മുസ്ലീം ലീഗാണെന്നും കോൺഗ്രസ് ജനാധിപത്യ മതേതര പ്ലാറ്റ്ഫോം ഉണ്ടാക്കി മത്സരിക്കുകയാണെന്നും കോൺഗ്രസ് നേതാവ് എൻ ആർ ബാബു പറഞ്ഞു.അതേസമയം, കോൺഗ്രസ് – സിപിഎം ധാരണക്കെതിരെ മുസ്ലീം ലീഗ് രംഗത്തെത്തി. വിഷയത്തിൽ കോൺഗ്രസ് ജില്ല, സംസ്ഥാന നേതൃത്വം ഇടപെടണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടു.
നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള തിരഞ്ഞെടുപ്പ് നേതൃത്വം ഗൗരവമായി കാണണമെന്നും ഇല്ലെങ്കിൽ പല നിയമസഭ മണ്ഡലങ്ങളിലും പ്രതിഫലിക്കുമെന്നും മുസ്ലീം ലീഗ് നേതാവ് മൊയ്തീൻ കുട്ടി പ്രതികരിച്ചു.




0 Comments