വര്‍ക്ക് ഷോപ്പ് ഉടമയെ എസ്എച്ച്ഒ മര്‍ദിച്ച സംഭവം: മാര്‍ച്ച് 27-ന് അടിമാലി പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്; ഇടുക്കി ജില്ലയിലെ വര്‍ക്ക് ഷോപ്പുകള്‍ അടച്ചിടും.

 


വര്‍ക്ക് ഷോപ്പ് ഉടമയെ എസ്എച്ച്ഒ മര്‍ദിച്ച സംഭവം: മാര്‍ച്ച് 27-ന് അടിമാലി പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്; ഇടുക്കി ജില്ലയിലെ വര്‍ക്ക് ഷോപ്പുകള്‍ അടച്ചിടും.

 അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്സ് കേരള അടിമാലി യൂണിറ്റ് പ്രസിഡന്റ് അനില്‍ പി.ആറിനെ അടിമാലി എസ്എച്ച്ഒ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 27-ന് അടിമാലി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. പ്രതിഷേധത്തിന്റെ ഭാഗമായി അന്ന് ഇടുക്കി ജില്ലയിലെ മുഴുവന്‍ വര്‍ക്ക് ഷോപ്പുകളും അനുബന്ധ സ്ഥാപനങ്ങളും അടച്ചിടുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അടിമാലി പോലീസ് സ്റ്റേഷന് സമീപം ബാറ്ററി, ഇലക്ട്രിക് വര്‍ക്കുകള്‍ ചെയ്യുന്ന സ്ഥാപനം നടത്തുകയാണ് അനില്‍. കഴിഞ്ഞ ഡിസംബര്‍ 30-നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. 



രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാന്‍ ബന്ധുവിനൊപ്പം സ്റ്റേഷനിലെത്തിയതായിരുന്നു അനില്‍. സംസാരത്തിനിടയില്‍, യൂണിഫോമിലല്ലാതെ സ്റ്റേഷനിലെത്തിയ എസ്എച്ച്ഒ യാതൊരു പ്രകോപനവുമില്ലാതെ അനിലിന്റെ ഇരു കരണത്തും അടിക്കുകയായിരുന്നു എന്നാണ് പരാതി. മര്‍ദനമേറ്റ സംഭവത്തില്‍ മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പോലീസ് മേധാവി, മനുഷ്യാവകാശ കമ്മിഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. 


എന്നാല്‍, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതായ കുറ്റകൃത്യം നടന്നിട്ടില്ല എന്ന മറുപടിയാണ് ഡിവൈഎസ്പി ഓഫീസില്‍ നിന്നും ലഭിച്ചത്. ഈ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്നും, കുറ്റാരോപിതനായ എസ്എച്ച്ഒയെ മാറ്റിനിര്‍ത്തി സത്യസന്ധമായ അന്വേഷണം നടത്തണമെന്നുമാണ് സംഘടനയുടെ ആവശ്യം. മാര്‍ച്ച് 27-ന് നടക്കുന്ന പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ജില്ല പ്രസിഡന്റ് വിനോദ് പുഷ്പാംഗദന്റെ നേതൃത്വത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും.


 ജനറല്‍ സെക്രട്ടറി നസീര്‍ കള്ളിക്കാട്ട്, ട്രഷറര്‍ സുധീര്‍ മേനോന്‍, ജില്ലാ ഭാരവാഹികളായ നിസാര്‍ കാസിം, സുമേഷ് എസ്. പിള്ള, ജോസ് എ.ജെ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് വിനോദ് പുഷ്പാംഗദന്‍, സെക്രട്ടറി നിസാര്‍ കാസിം, ട്രഷറര്‍ സുമേഷ് എസ്. പിള്ള എന്നിവര്‍ പങ്കെടുത്തു 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments