കറിവേപ്പില മുതല്‍ വാഴയില വരെ വിമാനത്താവളങ്ങളില്‍ കെട്ടിക്കിടക്കുന്നു...... പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ വലഞ്ഞ് കേരളം..... കയറ്റുമതി കുത്തനെ ഇടിഞ്ഞു.



  ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കത്തിന്റെ ഫലമായി പശ്ചിമേഷ്യയില്‍ സംഘര്‍ഷം ഉടലെടുത്തതോടെ കേരളത്തില്‍ നിന്നുള്ള കയറ്റുമതിക്ക് വന്‍തിരിച്ചടി. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള പച്ചക്കറി, പഴം, മത്സ്യം, ഇറച്ചി, ഭക്ഷ്യ വസ്തുക്കള്‍ എന്നിവയുടെ കയറ്റുമതി കുത്തനെ ഇടിഞ്ഞു. ഇതിന്റെ ഫലമായി വിമാനത്താവളങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ കെട്ടിക്കിടക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 


 മിഡില്‍ ഈസ്റ്റ് പ്രതിസന്ധിയെത്തുടര്‍ന്ന് വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതാണ് പ്രതിസന്ധിക്ക് കാരണം. ഗള്‍ഫിലേക്കുള്ള യാത്രക്കാരെ കൊണ്ടുപോകുന്ന വിമാനങ്ങളില്‍ കയറ്റിയാണ് കേരളത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഗള്‍ഫില്‍ എത്തിക്കുന്നത്. കറിവേപ്പില മുതല്‍ വാഴയില, വരെ ഗള്‍ഫ് മേഖലയിലുടനീളമുള്ള ഏകദേശം 23 ലക്ഷം കേരളീയ കുടുംബങ്ങളെ ലക്ഷ്യമിട്ടായിരുന്നു കയറ്റുമതി. ഗള്‍ഫ് മേഖലയിലെ സാഹചര്യം കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി പ്രവര്‍ത്തിക്കുന്ന ഏകദേശം 70 കയറ്റുമതിക്കാര്‍ക്ക് കനത്ത തിരിച്ചടി നേരിട്ടതായാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രതിദിനം 90 ടണ്‍ നാടന്‍ പച്ചക്കറികളാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നത്. 


 തടസ്സം കയറ്റുമതി മേഖലയെ തളര്‍ത്തുകയും കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാക്കുകയും ചെയ്തു. കയറ്റുമതി കുറഞ്ഞതോടെ ആഭ്യന്തര വിപണിയില്‍ വില കുത്തനെ ഇടിയുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. റംസാന്‍ വിപണി കര്‍ഷകര്‍ക്കും കയറ്റുമതിക്കാര്‍ക്കും സീസണായിരുന്നു. പ്രതിസന്ധി പ്രതികൂലമായി ബാധിക്കുന്നുവെന്ന് കാലിക്കറ്റ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ പറയുന്നു. റമദാന്‍ കണക്കിലെടുത്ത് വാഴപ്പഴം, പൈനാപ്പിള്‍ തുടങ്ങിയ പഴങ്ങള്‍ക്ക് ഗണ്യമായ ഓര്‍ഡറുകള്‍ ഉണ്ടായിരുന്നു.  
 എന്നാല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള കയറ്റുമതി ഏതാണ്ട് നിലച്ച അവസ്ഥയിലാണെന്നും സംഘടനാ ഭാരവാഹികള്‍ പറയുന്നു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments