നിതിന്‍ രാജിന്റെ മരണത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ ..... കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം…



 തിരുവനന്തപുരം അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സംഭവത്തില്‍ കോളജ് അധികൃതര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മലിനാണ് നിര്‍ദേശം നല്‍കിയത്. വിസി ഗവര്‍ണറെ സന്ദര്‍ശിച്ച് വിവരങ്ങള്‍ അറിയിച്ചിരുന്നു. 

 അതിനിടെ സര്‍വകലാശാല അന്വേഷണ സമിതി കോളജില്‍ നാളെ തെളിവെടുപ്പ് നടത്തും. വിദ്യാര്‍ത്ഥികളുടെ മൊഴിയെടുക്കും. രണ്ടു ദിവസം സമിതി ക്യാംപസില്‍ തെളിവെടുപ്പ് നടത്തും. ഇന്നലെ രാവിലെ ആരോഗ്യ സര്‍വകലാശാല വിസി മോഹന്‍ കുന്നുമ്മല്‍ നിതിന്‍ രാജിന്റെ വീട്ടിലെത്തി മാതാപിതാക്കളും മറ്റു ബന്ധുക്കളുമായി സംസാരിച്ചിരുന്നു. ഇതിനുശേഷമാണ് വൈസ് ചാന്‍സലര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. 


സംഭവത്തില്‍ സര്‍വകലാശാല അന്വേഷണ സമിതിയെ നിയോഗിച്ച കാര്യം വിസി ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ അറിയിച്ചു. അഞ്ചരക്കണ്ടി ഡന്റല്‍ കോളജ് ആരോഗ്യ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത സ്ഥാപനമാണ്. അതിനാല്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടികളുമായി മുന്നോട്ടു പോകാന്‍ ഗവര്‍ണര്‍ വിസിക്ക് നിര്‍ദേശം നല്‍കി. പ്രതിസ്ഥാനത്ത് ആരായാലും ഒരു ദാക്ഷിണ്യവും വേണ്ടെന്നാണ് നിര്‍ദേശം നല്‍കിയത്. 


 നിതിനെ ജാതീയമായി അധിക്ഷേപിച്ച, ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ അധ്യാപകരായ റാമും സംഗീതയും ഒളിവില്‍ തുടരുകയാണ്. നിതിന്റെ മരണത്തില്‍ ആരോപണവിധേയരായ ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളേജ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന വകുപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 


 തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് നിതിനെ കണ്ടത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളേജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നുമാണ് കുടുംബം പരാതി ഉന്നയിച്ചിരുന്നു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments