രേഖകളിൽ കൃത്രിമം കാണിച്ച് ലക്ഷക്കണക്കിനു രൂപ തട്ടിയ കേസിൽ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് മുൻ ജീവനക്കാരന് 56 വർഷം തടവും രണ്ട് ലക്ഷത്തി എൺപതിനായിരം രൂപ (2,80,000 രൂപ) പിഴയും ശിക്ഷ. ഖാദി ബോർഡ് മുൻ കാഷ്യറും ആറ്റിങ്ങൽ കോരാണി സ്വദേശിയുമായ ശിവരാജൻ ചെട്ടിയാരെ (64) യാണ് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്.
2001 മുതൽ 2011 വരെയുള്ള കാലയളവിൽ ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഔദ്യോഗിക രേഖകളിൽ തിരിമറി നടത്തി ഇയാൾ 21,88,599 രൂപ തട്ടിയെടുത്തെന്നാണ് കേസ്. പ്രതി ശിവരാജൻ ചെട്ടിയാർ ക്യാഷ്യറായി ജോലി നോക്കവേയാണ് രേഖകളിൽ തിരുത്തലുകളും ക്രമക്കേടുകൾ വരുത്തിയും വ്യാജ രേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയത്.
വിജിലൻസ് തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 2 അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിലാണ് ശിക്ഷ. തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്‌ജി മനോജ് എ ആണ് വിധി പുറപ്പെടുവിച്ചത്.
വിജിലൻസ് തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 2 മുൻ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാരായ ആർഡി അജിത്, ജെ പ്രസാദ്, മഹേഷ് ദാസ് കെവി, അനിൽകുമാർ ടി എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. പൊലീസ് സൂപ്രണ്ട് ആയിരുന്ന വി അജയകുമാർ ആണ് കുറ്റപത്രം സമർപ്പിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണ സതീശൻ ഹാജരായി.
70 12 23 03 34




0 Comments