ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി ലെയോ പതിനാലാമൻ പാപ്പ ചുമതലയേറ്റിട്ട് ഇന്നേക്ക് ഒരാണ്ട്. ലോക സമാധാനത്തിന്റെയും ധാര്‍മ്മിക വിഷയങ്ങളുടെയും ശക്തമായ ശബ്ദമായി മാറിയ ലെയോ പാപ്പ, "അമേരിക്കയിൽ നിന്നുള്ള ആദ്യ പാപ്പ" എന്ന വിശേഷണത്തോടെയാണ് കഴിഞ്ഞ വര്‍ഷം മെയ് 8നു ഫ്രാന്‍സിസ് പാപ്പയുടെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ടത്. കര്‍ദ്ദിനാള്‍ റോബർട്ട് പ്രെവോസ്റ്റ് എന്ന പേരില്‍ അറിയപ്പെട്ട അദ്ദേഹം സ്ഥാനിക നാമമായി ലെയോ പതിനാലാമന്‍ എന്ന പേരാണ് സ്വീകരിച്ചത്.
കോൺക്ലേവിന്റെ നാലു റൌണ്ട് വോട്ടെടുപ്പിന് ഒടുവിലാണ് കഴിഞ്ഞ വര്‍ഷം മെയ് 8നു സിസ്റ്റൈന്‍ ചാപ്പലിന് മുകളിലെ ചിമ്മിനിയില്‍ നിന്നു വെളുത്ത പുക പുറത്തുവന്നത്. അന്നു ഇന്ത്യന്‍ സമയം രാത്രി 9.41 നാണ് ഫലം വന്നത്. വെളുത്ത പുക പുറത്തുവന്നതോടെ പള്ളിമണികള്‍ കൂട്ടത്തോടെ മുഴക്കി. സ്വിസ് ഗാര്‍ഡുമാര്‍ വത്തിക്കാന്‍ ചത്വരത്തിലേക്ക് മാര്‍ച്ച് നടത്തി. വത്തിക്കാന്‍ ചത്വരം നിമിഷ നേരംകൊണ്ട് അന്നു ജനനിബിഡമായി.
കർദ്ദിനാൾ സംഘത്തിലെ മുതിർന്നയാൾ പ്രോട്ടോഡീക്കന്‍ കർദ്ദിനാൾ ഡൊമിനിക് മാംബർട്ടി സെൻ്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവിലെത്തി 'ഹാബേമുസ് പാപ്പാം' (നമുക്കൊരു പാപ്പായെ ലഭിച്ചിരിക്കുന്നു) എന്ന് അറിയിച്ച് പുതിയ മാർപാപ്പയുടെ പേരും സ്വീകരിച്ച നാമവും അന്നു വെളിപ്പെടുത്തി. വൈകാതെ പേപ്പല്‍ വസ്ത്രമണിഞ്ഞെത്തിയ പാപ്പയെ ലോകം കണ്ടു. വളരെ വൈകാരികപരമായാണ് വിശ്വാസികളെ പാപ്പ അന്നു അഭിവാന്ദ്യം ചെയ്തത്. സമാധാനത്തിൽ നമുക്ക് ഒറ്റ ജനതയാകാം എന്ന ആഹ്വാനത്തോടെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവിൽ നിന്നും തുടങ്ങിയ ആ യാത്ര ഇന്ന് ലോകത്തെ സ്വാധീനിക്കുന്ന ധാർമിക ശബ്ദമായി വളർന്നിരിക്കുകയാണ്.
പീഡിത ക്രൈസ്തവരുടെയും പാവപ്പെട്ടവരുടെയും കുടിയേറ്റക്കാരുടെയും നിരന്തര ശബ്ദമായി മാറിയ ലെയോ പാപ്പ രാഷ്ട്രീയ നിലപാടുകളിലും വിട്ടുവീഴ്ചയില്ലാതെ കരുത്ത് കാട്ടി. ഇറാനെതിരെ യു.എസ് ആക്രമണത്തെ പരസ്യമായി അപലപിച്ച ലെയോ പാപ്പ യുദ്ധം നയിക്കുന്നവരുടെ പ്രാർത്ഥന ദൈവം കേൾക്കില്ലെന്ന പ്രസ്താവനയിലൂടെ ലോക ശ്രദ്ധ നേടി. അമേരിക്കക്കാരൻ എന്ന പരിഗണന പോലും മാറ്റിവെച്ച്, ഡൊണാൾഡ് ട്രംപിന്റെ ഭീഷണികൾക്ക് മുന്നിൽ അചഞ്ചലനായി നിന്ന അദ്ദേഹം തൻ്റെ ധാർമിക ഉത്തരവാദിത്വം ഊട്ടിയുറപ്പിച്ചു.
ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനെന്ന നിലയില്‍ തന്റെ പ്രധാന ദൗത്യം ആഗോള പ്രതിസന്ധികൾ പരിഹരിക്കുകയല്ല, മറിച്ച് കത്തോലിക്ക വിശ്വാസികളുടെ വിശ്വാസത്തിൽ അവരെ സ്ഥിരീകരിക്കുകയും ലോകവുമായി സുവിശേഷം പങ്കിടുകയും ചെയ്യുക എന്നതാണെന്നു തുറന്നു പറഞ്ഞു. ക്രിസ്തുവിനെ പ്രഘോഷിക്കുവാന്‍ നിരന്തരം ആഹ്വാനം ചെയ്തുക്കൊണ്ടുള്ള അദ്ദേഹത്തിന്റെ വിവിധ സന്ദേശങ്ങള്‍ കേവലം ഒരു വര്‍ഷത്തിനിടെ ഏറെ ശ്രദ്ധ നേടി.
കഴിഞ്ഞ നവംബറില്‍ തുര്‍ക്കിയിലെ പ്രസിദ്ധമായ ബ്ലൂ മോസ്ക്കില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ പ്രാര്‍ത്ഥിക്കാനുള്ള ഇമാമിന്റെ ക്ഷണം നിരസിച്ച ലെയോ പാപ്പയുടെ ശക്തമായ നിലപാടിന് ക്രൈസ്തവരുടെ നിറഞ്ഞ കൈയടിയാണ് ലഭിച്ചത്. "അല്ലാഹുവിന്റെ ഭവനം" ആയതിനാൽ ലെയോ പാപ്പയെ പ്രാർത്ഥിക്കാൻ ക്ഷണിച്ചിരിന്നുവെന്നും എന്നാല്‍ പാപ്പ നിരസിക്കുകയായിരിന്നുവെന്നും മോസ്ക്കിലെ ഇമാമായ അസ്ജിൻ തുങ്ക വെളിപ്പെടുത്തി. ഇത് വലിയ ചര്‍ച്ചയ്ക്കു കാരണമായിരിന്നു. ഏകരക്ഷകനായ യേശു ക്രിസ്തുവിലുള്ള വിശ്വാസവും മതമൈത്രിയും ഒരുപോലെ മുറുകെ പിടിച്ച പാപ്പ എന്ന വിശേഷണമാണ് ലെയോ പാപ്പയ്ക്കു അന്നു നവമാധ്യമങ്ങളില്‍ ലഭിച്ചത്.


0 Comments