ഇന്ന് ദേശീയ ആയൂര്‍വേദ ദിനം....കൊവിഡാനന്തര രോഗചികിത്സയ്ക്ക് ഇപ്പോഴും ആയൂര്‍വേദ ചികിത്സ തേടുന്നവരുണ്ട് - ഡോ. അമ്പിളി കുമാരി എം.ഡി.





സുനില്‍ പാലാ

കൊവിഡാനന്തര പ്രശ്‌നങ്ങള്‍ പരിപൂര്‍ണ്ണമായി പരിഹരിക്കാന്‍ ഇപ്പോഴും ആയൂര്‍വേദ ചികിത്സ തേടുന്നവരുണ്ട്. പാലാ ഗവണ്‍മെന്റ് ആയൂര്‍വേദ ആശുപത്രിയില്‍ ദിവസേന എത്തുന്ന നൂറുകണക്കിന് ആളുകളില്‍ കോവിഡാനന്തര ചികിത്സ തേടുന്നവരുമുണ്ടെന്ന്  ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അമ്പിളി കുമാരി എം.ഡി. പറഞ്ഞു.



ദേശീയ ആയൂര്‍വേദ ദിനത്തോടനുബന്ധിച്ച് പാലായില്‍ നടത്തിയ ബോധവല്‍ക്കരണ ക്ലാസില്‍ സംസാരിക്കുകയായിരുന്നു ബി.എ.എം.എസ്., എം.ഡി. ബിരുദധാരിയായ ഡോ. അമ്പിളി കുമാരി. ഇന്നലെ ഡോ. അമ്പിളി കുമാരിയുടെ നേതൃത്വത്തില്‍ പാലായില്‍ നടത്തിയ ആയൂര്‍വേദ മെഗാ മെഡിക്കല്‍ ക്യാമ്പില്‍ മൂന്നുറ്റമ്പതോളം രോഗികളാണ് ചികിത്സ തേടി എത്തിയത്.
 



കൊവിഡിന് ശേഷം കൃത്യമായി ആയൂര്‍വേദ മരുന്നുകള്‍ കഴിച്ചവര്‍ക്ക് ശരീരിക ബുദ്ധിമുട്ടുകള്‍ വളരെ ലഘുവായി മാത്രമേ കാണപ്പെടുന്നുള്ളൂവെന്ന് ഡോ. അമ്പിളി കുമാരി പറഞ്ഞു. എന്നാല്‍ കൊവിഡിന് ശേഷം മറ്റ് മരുന്നുകളൊന്നും കഴിക്കാത്തവരില്‍ ശ്വാസംമുട്ടല്‍, നീണ്ടുനില്‍ക്കുന്ന കഫക്കെട്ട്, തളര്‍ച്ച, ക്ഷീണം, സന്ധിവേദന, ദേഹം പെരുപ്പ്, കേള്‍വിത്തകരാര്‍ എന്നിവയാണ് കണ്ടുവരുന്നത്. ഓര്‍മ്മക്കുറവും ഉറക്കക്കുറവും പ്രധാന പ്രശ്‌നങ്ങളാണ്. കൊവിഡ് ബാധിച്ച ചെറുപ്പക്കാരില്‍പോലും ഓര്‍മ്മക്കുറവ് കണ്ടുവരുന്നതായും ചികിത്സാനുഭവത്തിന്റെ വെളിച്ചത്തില്‍ ഡോ. അമ്പിളി കുമാരി പറയുന്നു.
 
എല്ലാ ഗവ. ആയൂര്‍വേദ ആശുപത്രികളിലും കൊവിഡാനന്തര മരുന്നുകള്‍ തികച്ചും സൗജന്യമായി ലഭിക്കും. സാധാരണയായി ദശമൂല കടുത്രയം കഷായം, വ്യോഷാദികഷായം, ദ്രാക്ഷാദികഷായം, മഹാരാസ്‌നാദി കഷായം, ധന്വന്തരം തൈലം, കൊട്ടംചുക്കാദി തൈലം എന്നിവയെല്ലാം ആയൂര്‍വേദ ആശുപത്രികളില്‍ നിന്ന് ഇപ്പോള്‍ ലഭ്യമാണ്. രോഗശമനത്തിന് ഇവയൊക്കെ ഏറെ ഫലപ്രദവുമാണ്.
 
 



കൊവിഡാനന്തരം യഥാവിധി ആയൂര്‍വേദ മരുന്നുകഴിച്ചവര്‍ക്ക് ശ്വാസംമുട്ടലും കഫക്കെട്ടും, തളര്‍ച്ചയും ക്ഷീണവുമൊന്നും കാര്യമായി ബാധിച്ചിട്ടേയില്ലെന്ന് ഡോ. അമ്പിളി കുമാരി ചൂണ്ടിക്കാട്ടി. എല്ലാ ഗവ. ആയൂര്‍വേദ കേന്ദ്രങ്ങളിലും കൊവിഡാനന്തര ചികിത്സയ്ക്ക് പ്രത്യേകമായ പരിഗണന ഇപ്പോഴും കൊടുത്തുവരുന്നുണ്ടെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. 
 
 



പാലാ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ എല്ലാ രോഗങ്ങള്‍ക്കും ഫലപ്രദമായ ചികിത്സയും തികച്ചും സൗജന്യമായി മരുന്നുവിതരണവും ഉണ്ടെന്നും ഡോ. അമ്പിളി കുമാരി പറഞ്ഞു. പാലാ നഗരസഭയുടെ എല്ലാവിധ പിന്തുണയോടെയും ആയുര്‍വേദ ആശുപത്രിയുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമായിരിക്കുകയാണെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ചൂണ്ടിക്കാട്ടി.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments