കൊല്ലപ്പള്ളി- മേലുകാവ് റോഡിലെ ഈ കുഴികള്‍ നികത്താന്‍ ഇനിയും എത്രപേര്‍ വീഴണം...? ഇന്നലെ രാത്രി ഒരു തൊഴിലാളി നേതാവ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഈ കുഴിയില്‍ വീണ് പരിക്കേറ്റത് അധികാരികള്‍ അറിഞ്ഞിട്ടുണ്ടാകുമോ ആവോ?




സുനിൽ പാലാ

പറഞ്ഞുവരുന്നത് കൊല്ലപ്പിളി-മേലുകാവ് റോഡിലെ ചതിക്കുഴികളെക്കറിച്ചാണ്. ആകെത്തകര്‍ന്ന റോഡിലൂടെ യാത്ര ദുസഹമാണ്.


കടനാട് കവലയ്ക്കു സമീപം സ്‌കൂട്ടര്‍ കുഴിയില്‍ വീണ് കെ.ടി.യു.സി. (എം) കടനാട് മണ്ഡലം പ്രസിഡന്റ് സജി നെല്ലന്‍കുഴിക്ക് (52) ആണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇത് ഒടുവിലുണ്ടായ അപകടമാണ്. 



ആഴ്ചകള്‍ക്ക് മുമ്പ് എലിവാലി പള്ളിക്കു സമീപം ബൈക്ക് കുഴിയില്‍ വീണ് അമ്മക്കും മകനും പരിക്കേറ്റിരുന്നു. കൊടുമ്പിടി കവലക്കു സമീപമുള്ള കുഴിയില്‍ വീണു മേലുകാവ്, മുട്ടം സ്വദേശി കളായ അഞ്ചു പേര്‍ക്ക് പരിക്കേറ്റ സംഭവവുമുണ്ടായി. എന്നിട്ടും അധികാരികള്‍ക്ക് മാത്രം ഒരു കുലുക്കവുമില്ല.

കോട്ടയം - ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന വളരെ പ്രധാനപ്പെട്ട റോഡാണ് തകര്‍ന്നു കിടക്കുന്നത്. ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കല്‍ കല്ല് തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികള്‍ക്കും റോഡു നീളെയുള്ള ചതിക്കുഴികള്‍ ഭീഷണിയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പാറമടകളിലേക്കുള്ള റോഡുകള്‍ വരെ ടാറിംഗ് നടത്തിയിട്ടും കൊല്ലപ്പിള്ളി-മേലുകാവ് റോഡിന്റെ കാര്യത്തില്‍ ഒരു തീരുമാനവുമില്ല.

 

ഈ റോഡുവഴി ഹൈറേഞ്ചില്‍ നിന്ന് പാലാ, കോട്ടയം പ്രദേശങ്ങളിലെ മികച്ച ചികിത്സാ സൗകര്യമുള്ള ആശുപത്രികളിലേക്ക് സ്ഥിരമായി രോഗികളുമായി ആംബുലന്‍സും എത്താറുണ്ട്. റോഡിലെ കുഴി ഇവര്‍ക്കും ദുരിതമാണ്. 


വല്ലപ്പോഴും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍വേണ്ടി മണ്ണും പാറമക്കുമിട്ടുള്ള കുഴിയടയ്ക്കല്‍ പ്രഹസനമാണ് അധികാരികള്‍ നടത്തുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ ഇത് പഴയപടിയുമാകും.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments