സുനിൽ പാലാ
''23 വയസ്സുവരെ എല്ലാ ക്ലാസിലെയും ഒന്നാമനായിരുന്നു അവന്‍. ഒരു പരീക്ഷയില്‍ റാങ്ക് നേടുകയും ചെയ്തു. എന്നാല്‍ 22-ാം വയസ്സില്‍ നടന്ന ഒരു പരീക്ഷയില്‍ അവന് മാര്‍ക്ക് വളരെ കുറഞ്ഞുപോയി. ഇത് സഹിക്കാന്‍ പറ്റാതെയാണ് അവന്‍ ആത്മഹത്യക്ക് ശ്രമിച്ചത്'' ഡോ. എയ്ഞ്ചല്‍ തോമസ് പറഞ്ഞു. ഇങ്ങനെ പ്രതിസന്ധികളെ തരണം ചെയ്യാന്‍പോലും കഴിയാതെ യുവതലമുറ മാറുന്നുണ്ടെങ്കില്‍ അതിന് മാതാപിതാക്കള്‍ക്കും ഈ സമൂഹത്തിനും ഉത്തരവാദിത്വമുണ്ടെന്ന് ഡോ. എയ്ഞ്ചല്‍ ചൂണ്ടിക്കാട്ടി.
ഇത് മാത്രമല്ല ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍ കൗമാരക്കാര്‍ മുതല്‍ ഇന്ന് അകപ്പെട്ട് പോകുകയാണ്. സമൂഹത്തില്‍ നിന്നും ലഹരിയെ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ട് നമുക്ക് ജീവിക്കാമെന്ന് കരുതേണ്ടതില്ല. അത്തരം സാഹചര്യങ്ങളെല്ലാം ഉള്ളപ്പോഴും അതിലൊന്നും പെട്ടുപോകാതെ അവയെയൊക്കെ തരണം ചെയ്ത് മുന്നോട്ടുപോകുക എന്നുള്ളതാണ് ജീവിത വിജയത്തിന്റെ അടിസ്ഥാനം. ഒരിക്കല്‍ പെട്ടുപോയാല്‍ ഒരിക്കലും തിരിച്ചുവരവില്ലാത്ത നരകത്തിലേക്കാണ് നാം പോകുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും ഡോ. എയ്ഞ്ചല്‍ തോമസ് ചൂണ്ടിക്കാട്ടി.
''തൃശ്ശൂരില്‍ ഒരു ഹാഷിഷ് ഓയില്‍ കേസ് പിടിച്ചു. അതിലെ ഒരു പ്രതി എക്‌സൈസിന്റെ കസ്റ്റഡിയില്‍ തന്നെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. ആ കേസിലെ മറ്റു കണ്ണികളെ പിടികൂടാതിരിക്കാനുളള വ്യഗ്രതയായിരുന്നു അവന്റെ ആത്മഹത്യ ശ്രമത്തിന് പിന്നില്‍. സമൂഹത്തിലെ ഉന്നത സാമ്പത്തിക നിലയിലുള്ള ഒരു കുടുംബത്തിലെ ഏക മകനായിരുന്നു അവന്‍. ആ കേസില്‍ 20 വര്‍ഷത്തിനപ്പുറമുള്ള ശിക്ഷയാണ് പ്രതിയെ കാത്തിരിക്കുന്നത്. കോട്ടയത്തു തന്നെ ആറുപേരെ 20 വര്‍ഷത്തിന് മേല്‍ ശിക്ഷിച്ച മറ്റൊരു കേസും നിലവിലുണ്ടെന്ന്'' ക്ലാസെടുത്ത എക്‌സൈസ് പാലാ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി.
''വിദ്യാര്‍ത്ഥികള്‍ പഠിത്തത്തെയാണ് ലഹരിയായി കാണക്കാക്കേണ്ടത്. മറ്റെല്ലാ ലഹരിവസ്തുക്കളുടെയും ഉപയോഗം ദൈവം തന്ന മനുഷ്യജീവിതം നശിപ്പിക്കാനേ ഉപകരിക്കൂവെന്ന് എക്‌സൈസ് ഈരാറ്റുപേട്ട റേഞ്ച് ഇന്‍സ്‌പെക്ടര്‍ എന്‍.വി. സന്തോഷ്‌കുമാര്‍ പറഞ്ഞു.
സെമിനാറിനോടനുബന്ധിച്ച് കേരള കൗമുദി പുറത്തിറക്കിയ പ്രത്യേക പതിപ്പ് വിശിഷ്ട വ്യക്തികളും വിദ്യാര്‍ത്ഥികളും ഏറെ ശ്രദ്ധാപൂര്‍വ്വമാണ് വായിച്ചത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടില്‍ നടന്ന ചില സംഭവങ്ങളുടെ യഥാതഥ വിവരണം തങ്ങളെയെല്ലാം ഞെട്ടിച്ചതായി വിശിഷ്ട വ്യക്തികള്‍ അഭിപ്രായപ്പെട്ടു. പുതുതലമുറയെ മയക്കുമരുന്നെന്ന വിനാശത്തില്‍ നിന്നും രക്ഷിക്കേണ്ട കടമ ഈ സമൂഹത്തിനാകെ ഉണ്ടെന്ന് പ്രമുഖരോരോരുത്തരും ചൂണ്ടിക്കാട്ടി. കേരള കൗമുദി പ്രത്യേകപതിപ്പ് രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന് നല്‍കിക്കൊണ്ട് മാര്‍ ആഗസ്തിനോസ് കോളേജ് മാനേജര്‍ റവ.ഡോ. ജോര്‍ജ്ജ് വര്‍ഗ്ഗീസ് പ്രകാശനം ചെയ്തു.
0 Comments