വാഹനങ്ങള്‍ ഇടിച്ചുകയറുന്നത് തുടര്‍ക്കഥ.... ഊരുറപ്പിച്ച് എങ്ങനെ ഈ വീട്ടില്‍ കഴിയും...!



സുനില്‍ പാലാ

''പകലാകട്ടെ, രാത്രിയാകട്ടെ ഏത് നിമിഷവും അപകടത്തിന്റെ മുള്‍മുനയിലാണ് ഞങ്ങള്‍ കഴിയുന്നത്. വീടിന് നേര്‍ക്ക് വണ്ടികള്‍ പാഞ്ഞുകയറി എപ്പോള്‍ വേണമെങ്കിലും അപകടമുണ്ടാകാവുന്ന അവസ്ഥ. ഈ ഭാഗത്ത് റോഡിന് വീതിയെടുക്കാന്‍ അധികാരികള്‍ തയ്യാറാകാത്തതാണ് ഞങ്ങള്‍ക്കെന്നും ഉള്ളംപൊള്ളിക്കുന്ന അപകടഭീഷണിയായി മാറുന്നത്''. 
 
കിടങ്ങൂര്‍ - അയര്‍ക്കുന്നം റൂട്ടിലെ കല്ലിട്ടുനട വളവിന് സമീപമുള്ള പോളയ്ക്കല്‍ വീട്ടിലെ ജോമോന്‍ ജോസഫും കുടുംബാംഗങ്ങളും ഏറെ വിഷമത്തോടെ പറയുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഈ വീടിന് നേര്‍ക്ക് വാഹനങ്ങള്‍ ഇടിച്ചുണ്ടായത് പത്തോളം അപകടങ്ങളാണ്! ഓട്ടോറിക്ഷാ ഡ്രൈവറായ ജോമോന് ഈ അപകടങ്ങള്‍ ഉണ്ടാക്കിയ ബുദ്ധിമുട്ടില്‍ നിന്ന് വീണ്ടും വീടുകെട്ടിപ്പൊക്കാന്‍ പതിനായിരക്കണക്കിന് രൂപയാണ് ചെലവായത്. 


കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 8.30 ഓടെ ഉണ്ടായതായിരുന്നു ഒടുവിലത്തെ അപകടം. മൂവാറ്റുപുഴ - കോട്ടയം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ശാലോം ബസാണ് വീട്ടിലേക്ക് ഇടിച്ചുകയറിയത്. എതിരെ വന്ന ടിപ്പര്‍ ലോറിയില്‍ ഇടിക്കാതിരിക്കാന്‍ ബസ് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. വീട്ടുമുറ്റത്തെ ചെറിയ പ്ലാവില്‍ ബസ് ഇടിച്ചുനിന്നതുമൂലം വന്‍ അപകടമാണ് ഒഴിവായത്.

കിണറിന്റെ തൂണുകളും മേല്‍ക്കൂരയിലെ ഷീറ്റുകളും അപകടത്തില്‍ തകര്‍ന്നു. അപകടമുണ്ടായ സമയത്ത് ജോമോന്റെ ഭാര്യയും മൂന്നുമക്കളും ഭാര്യാമാതാവും വീട്ടിലുണ്ടായിരുന്നു.


ഇവിടെ റോഡിന് വീതികൂട്ടാന്‍ ആരുമില്ലേ...

കല്ലിട്ടുനട കുരിശുപള്ളിക്ക് എതിര്‍വശത്താണ് ജോമോന്റെ വീട്. ഇവിടെ വളവുമുണ്ട്. റോഡിന് ഈ ഭാഗത്ത് വീതി വളരെ കുറവാണ്. കാട്ടുപള്ളകള്‍ റോഡിലേക്ക് പടര്‍ന്ന് നില്‍ക്കുന്നതിനാല്‍ എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങള്‍ക്ക് പരസ്പരം കാണാനും കഴിയില്ല. റോഡിനോട് ചേര്‍ന്നാണ് ജോമോന്റെ വീട്. എതിര്‍വശത്ത് റോഡിന് വീതി കൂട്ടാന്‍ സ്ഥലമെടുക്കുന്നതിന് നാലഞ്ച് വര്‍ഷം മുമ്പേ കുറ്റിയടിച്ചെങ്കിലും തുടര്‍ നടപടികള്‍ ഒന്നുമുണ്ടായില്ല.

അധികാരികള്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ ഒരു കുടുംബത്തേയും മറ്റ് വാഹനയാത്രക്കാരെയുമൊക്കെ ഗുരുതരമായി ബാധിക്കുന്ന ദുരന്തം ഏതുസമയത്തും ഉണ്ടായേക്കാം.


 
സംരക്ഷണ ഭിത്തിയെങ്കിലും കെട്ടിത്തന്നുകൂടെ സര്‍...?

''മറുവശത്തെ ഭൂമിയില്‍ കല്ലിട്ട സ്ഥലം ഏറ്റെടുത്ത് റോഡിന് വീതികൂട്ടാന്‍ നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ ഞങ്ങളുടെ കൊച്ചുവീടിനോട് ചേര്‍ന്ന ഭാഗത്ത് സംരക്ഷണ ഭിത്തിയോ ക്രാഷ് ബാരിയറോ എങ്കിലും പണിത് ഞങ്ങളെയൊന്ന് രക്ഷിച്ചുകൂടെ സര്‍...?''. ജോമോന്റെ ഭാര്യ ഓമന ചോദിക്കുന്നു. ഇന്നലെ അപകടസ്ഥലം ചൂണ്ടിക്കാട്ടി സംസാരിക്കവേ ഇവിടെ എത്രയുംവേഗം ഒരു സംരക്ഷണ ഭിത്തിയെങ്കിലും നിര്‍മ്മിക്കണമെന്ന അപേക്ഷ മാത്രമേ ഓമനയ്ക്ക് മുന്നോട്ട് വയ്ക്കാന്‍ ഉണ്ടായിരുന്നൊള്ളൂ.


അന്നത്തെ വില്ലന്‍ ടൂറിസ്റ്റ് ബസ്

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ തന്റെ വീടിന് നേര്‍ക്ക് വാഹനം ഇടിച്ച് നിരവധി അപകടങ്ങള്‍ ഉണ്ടായെങ്കിലും ഇതില്‍ ഏറ്റവും രൂക്ഷമായത് ഏഴ് വര്‍ഷം മുമ്പ് ടൂറിസ്റ്റ് ബസ് വീട്ടിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടമാണെന്ന് നടുക്കത്തോടെ ജോമോന്‍ ഓര്‍ക്കുന്നു. അന്ന് വീടിന്റെ മുന്‍വശവും മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷായും തകര്‍ന്ന് തരിപ്പണമായി. ഭാഗ്യത്താല്‍ വീട്ടിലുണ്ടായിരുന്ന ആര്‍ക്കും ഒരു പോറല്‍പോലും ഏറ്റില്ല.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments