മാര്‍ഷല്‍ ആര്‍ട്‌സ് ഇനമായ സാംബോയില്‍ ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം നേടിയിട്ടും അന്തര്‍ദേശീയ മത്സരത്തില്‍ പങ്കെടുക്കാന്‍ സാഹചര്യമില്ലാതെ കായിക താരം. സ്‌പോണ്‍സറെ ലഭിക്കാത്തതിനാല്‍ രാജ്യാന്തര മത്സരത്തില്‍ രണ്ടാം തവണയും അവസരം കിട്ടിയിട്ടും സാമ്പത്തിക പരാധിനത മൂലം പങ്കെടുക്കാന്‍ സാധിക്കുമോ എന്ന ആശങ്കയിലാണ് ഇടുക്കി കരിങ്കുന്നം സ്വദേശി അഭിജിത്ത് എം. മഹേഷ്. ചൈനയില്‍ 27 മുതല്‍ നടക്കുന്ന സാംബോ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാണ് അഭിജിത്ത് സ്‌പോണ്‍സറെ തേടുന്നത്. പരിമിതമായ സാഹചര്യത്തില്‍ നിന്നാണ് കഠിനാധ്വാനം മൂലം സാംബോയില്‍ ഇതുവരെയുള്ള നേട്ടങ്ങള്‍
അഭിജിത്ത് നേടിയത്. കരിങ്കുന്നം തോയിപ്രയ്ക്കു സമീപമാണ് അഭിജിത്തിന്റെ വീട്. പിതാവ് മഹേഷിന് കൂലിപ്പണിയാണ്. അഭിജിത്തിനു ലഭിച്ച മെഡലുകളാണ് പണി തീരാത്ത വീട്ടില്‍ നിറഞ്ഞിരിക്കുന്നത്. 2022ല്‍ കാശ്മീരില്‍ നടന്ന ദേശീയ തല മത്സരത്തില്‍ സാംബോയില്‍ ഒന്നാം സമ്മാനം നേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബംഗ്ലാദേശില്‍ നടന്ന സൗത്ത് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് അവസരം ലഭിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് മൂലം അഭിജിത്തിന് പങ്കെടുക്കാനായിരുന്നില്ല.
ഏഴാം ക്ലാസ് മുതല്‍ നെടുങ്കണ്ടത്തെ സര്‍ക്കാര്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലും, പ്ലസ് ടുവും ബിരുദവും തൃശൂര്‍ സായിയില്‍നിന്നുമാണ് അഭിജിത്ത് പഠനവും പരിശീലനവും നടത്തിയിരുന്നത്. ഈ കാലയളവില്‍ ജൂഡോ, റസ്ലിംഗ്, സാംബോ തുടങ്ങിയ ഇനങ്ങളില്‍ നിരവധി മെഡലുകള്‍ നേടി. കഴിഞ്ഞ രണ്ടു വര്‍ഷമായി നെഹ്‌റു ട്രോഫി നേടിയ പിബിസി പള്ളാത്തുരുത്തി ടീമിന്റെ തുഴച്ചില്‍ക്കാരന്‍ കൂടിയാണ്. ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ തീവ്ര പരിശീലനത്തിലാണ്
അഭിജിത്ത്. എന്നാല്‍, എങ്ങനെ പണം കണ്ടെത്തുമെന്ന ആശങ്ക അഭിജിത്തിനും വീട്ടുകാര്‍ക്കുമുണ്ട്. കൂലിപ്പണിക്കാരനായ പിതാവിന് ലഭിക്കുന്ന തുച്ഛമായ തുകയാണ് കുടുംബത്തിലെ ഏക വരുമാനം. പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ കെയര്‍ ടേക്കര്‍ എന്ന താത്ക്കാലിക ജോലിയില്‍ നിന്നുള്ള തുക കൊണ്ടാണ് പരിശീലനത്തിനുള്ള പണം കണ്ടെത്തുന്നത്. അന്തര്‍ദേശീയ മത്സരത്തില്‍ പങ്കെടുത്ത് രാജ്യത്തിനുവേണ്ടി മെഡല്‍ നേടുന്ന സ്വപ്നത്തിലെത്താന്‍ സ്‌പോണ്‍സറായി സുമനസുകള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് അഭിജിത്തും കുടുംബവും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments