ഐങ്കൊമ്പ് - കടനാട് റോഡ് തകര്‍ന്ന് തരിപ്പണമായി... ഫണ്ടുണ്ട്, പക്ഷേ പണിയാന്‍ ജല്‍ജീവന്‍ മിഷന്‍ കനിയണം.



സുനില്‍ പാലാ


വണ്ടിയില്‍ പോയാല്‍ ''കട, കട, കടാന്ന്'' ചാടും. അത് കടനാട് - ഐങ്കൊമ്പ് റോഡ്. ഒരു കിലോമീറ്റര്‍ മാത്രം ദൂരമുള്ള റോഡ് ഇപ്പോഴത്തെ നാട്ടുനടപ്പനുസരിച്ച് കുളംകുത്തിയത് ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായിത്തന്നെ. ഒരു കിലോമീറ്റര്‍ മാത്രം ദൂരമുളള ഈ റോഡ്  തകര്‍ന്ന് താറുമാറായി കിടക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആയിട്ടും അധികാരികള്‍ ശ്രദ്ധിക്കുന്നില്ലെന്നതാണ് നാട്ടുകാരുടെ പരാതി.

കടനാട് ഗവ: ആശുപത്രി, സ്‌കൂള്‍, പഞ്ചായത്ത് ഓഫീസ്, മൃഗാശുപത്രി പോസ്റ്റോഫീസ് എന്നിവ കടനാട്ടില്‍ ആയതിനാല്‍ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പടെ നൂറുകണക്കിന് ആളുകള്‍ നിത്യേന ഉപയോഗിക്കുന്ന വഴിയാണിത്.

രാമപുരം, ഏഴാച്ചേരി, ഐങ്കൊമ്പ് ഭാഗത്തുള്ളവര്‍ക്കും കടനാട്ടിലെത്താനുള്ള എളുപ്പവഴി.
 

ജലജീവന്‍ മിഷന്റെ കുടിവെള്ള പദ്ധതിക്കു വേണ്ടി ഈ റോഡിനെ തലങ്ങും വിലങ്ങും വെട്ടിമുറിച്ച് വീടുകളിലേക്കുള്ള കണക്ഷനുവേണ്ടി പൈപ്പ് സ്ഥാപിച്ചിട്ട് റോഡ് പൂര്‍വ്വസ്ഥിതിയില്‍ ആക്കാത്തതാണ് വേഗം തകരാന്‍ കാരണം.

മഴക്കാലമായതോടെ വാഹനങ്ങള്‍ വരുമ്പോള്‍ കാല്‍നടക്കാര്‍ക്ക് സൈഡ് കൊടുക്കാന്‍ പോലും ഇടയില്ലാത്ത ഇവിടെ അപകടം പതിവാണ്.


മാണി സി. കാപ്പന്‍ 8 ലക്ഷം, പഞ്ചായത്തിന്റെ 4, ഒരു കാര്യവുമില്ല.


റോഡ് നന്നാക്കാന്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ നിന്നും 8 ലക്ഷം രൂപ മാണി.സി.കാപ്പന്‍ എം.എല്‍.എ അനുവദിച്ചിരുന്നു. 4 ലക്ഷം രൂപാ കടനാട് പഞ്ചായത്തില്‍ നിന്നുകൂടി എടുത്തുകൊണ്ട് 12 ലക്ഷം രൂപയ്ക്ക് കരാര്‍ജോലി ഏല്‍പ്പിച്ചങ്കിലും ജലജീവന്‍ മിഷന്‍ വെട്ടിപ്പൊളിച്ച ഭാഗം ബലപ്പെടുത്താന്‍ തയ്യാറാകാത്തതാണ് ടാറിംഗിന് തടസമാകുന്നത്.



റോഡ് ഉടന്‍ നന്നാക്കണം യു.ഡി.എഫ്.


റോഡ് എത്രയും വേഗം ഗതാഗതയോഗ്യമാക്കണമെന്ന് യു.ഡി.എഫ്. ഐങ്കൊമ്പ് വാര്‍ഡ് കമ്മറ്റി ആവശ്യപ്പെട്ടു.റോയി വാഴക്കാല അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബിന്നി ചോക്കാട്ട്, സിബി ചക്കാലക്കല്‍, അപ്പച്ചന്‍ മൈലയ്ക്കല്‍, രാജന്‍ കുളങ്ങര, സണ്ണി കൈതക്കല്‍, ചാക്കോച്ചന്‍ കരൂര്‍ ,സണ്ണി കുന്നുംപുറം, ജോസ് കരൂര്‍ എല്‍സി പടിഞ്ഞാറയില്‍ എന്നിവര്‍ പ്രസംഗിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments