തൊടുപുഴ താലൂക്കിന്റെ ഭരണ സിരാകേന്ദ്രമായ തൊടുപുഴ മിനി സിവില്‍സ്റ്റേഷന്‍ വളപ്പില്‍ തള്ളുന്ന മാലിന്യം അധികൃതരുടെ കണ്ണില്‍പ്പെടുന്നില്ല. മാലിന്യം നീക്കാന്‍ നഗരവാസികളെ ഉത്‌ബോധിപ്പിക്കുകയും ചെറിയ തോതില്‍ മലിന വസ്തുക്കള്‍ പാതയോരത്തിട്ടാല്‍ പോലും പിഴയീടാക്കാന്‍ ഓടിയെത്തുന്ന ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരാകട്ടെ ഇവിടുത്തെ മാലിന്യം കാണാതെ പോകുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥരുള്‍പ്പടെ ജോലി ചെയ്യുന്ന സിവില്‍ സ്റ്റേഷനിലെ പല ഓഫീസുകളില്‍നിന്നുള്ള മലിന വസ്തുക്കളാണ് നീക്കം ചെയ്യാതെ കിടക്കുന്നത്. മിനി സിവില്‍ സ്റ്റേഷന് മുമ്പില്‍ സ്ഥാപിച്ച പ്ലാസ്റ്റിക്ക് ബോട്ടില്‍ ബൂത്താണ് മാലിന്യക്കൂമ്പാരം നിറഞ്ഞ് കാഴ്ച വസ്തുവായി മാറിയിരിക്കുന്നത്.മാലിന്യം യഥാസമയം നീക്കം ചെയ്ത് മാതൃകയാകണ്ട സ്ഥാപനത്തിനു മുന്നിലാണ് ഇത്തരത്തിലുള്ള കാഴ്ച. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം
ഉപേക്ഷിക്കുക, പ്ലാസ്റ്റിക് മുക്ത സുന്ദര കേരളം പടുത്തുയര്‍ത്തുക എന്നൊക്കെ ജനങ്ങളോട് പറഞ്ഞും പഠിപ്പിച്ചും ലക്ഷങ്ങള്‍ ചിലവഴിച്ച് തലങ്ങും വിലങ്ങും പായുന്ന ഉദ്യോഗസ്ഥരുടെ മൂക്കിന് താഴെ സിവില്‍ സ്റ്റേഷന്റെ പ്രധാന പ്രവേശന കവാടത്തിലാണ് മാലിന്യക്കൂമ്പാരം കെട്ടിക്കിടക്കുന്നത്. സിവില്‍ സ്റ്റേഷനിലെ ഓഫീസുകളില്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് ഉത്പന്നങ്ങളും പ്ലാസ്റ്റിക് കവറുകളില്‍ അഴുകിയ ഭക്ഷണസാധന സാമഗ്രികളും കൂടാതെ മദ്യക്കുപ്പികളും വ്യാപകമായാണ് തള്ളിയിരിക്കുന്നത്. ഇവിടുത്തെ മാലിന്യ നിക്ഷേപത്തിന് ആരുടെ പക്കല്‍നിന്നു പിഴയീടാക്കുമെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments