അല്‍ഫോന്‍സാ ചാപ്പലിലെ ഐക്കണുകള്‍: ഫാ. സാബു മണ്ണടയുടെ കരവിരുത്


സുനില്‍ പാലാ


ഭാരതത്തിലെ പ്രഥമ വിശുദ്ധ, അല്‍ഫോന്‍സാമ്മയുടെ നവീകരിച്ച ഷ്‌റൈന്‍ ചാപ്പലിന്റെ പുണ്യപവിത്രമായ  അള്‍ത്താരയിലെ ഐക്കണുകള്‍ വരച്ചത് ഒരു വൈദികന്‍! പ്രമുഖ ആര്‍ട്ടിസ്റ്റും ദിവ്യകാരുണ്യ മിഷനറി സഭയിലെ വൈദികനുമായ റവ. ഫാ. സാബു മണ്ണടയ്ക്കാണ് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ രൂപം ഉള്‍പ്പെടെയുള്ള ഐക്കണുകള്‍ വരയ്ക്കാനുളള ദൈവ നിയോഗം ലഭിച്ചത്.

വിശുദ്ധ അല്‍ഫോന്‍സാ ഷ്‌റൈനിന്റെ നവീകരിച്ച ചാപ്പലിന്റെയും അള്‍ത്താരയുടെയും ആശീര്‍വ്വാദകര്‍മ്മം ഇന്ന് നടക്കുകയാണ്.

പൗരസ്ത്യ സഭകളുടെ പുരാതന പാരമ്പര്യം അനുസരിച്ചാണ് അള്‍ത്താര രൂപകല്പന ചെയ്തിരിക്കുന്നത്. മദ്ധ്യത്തില്‍ സ്ലീവായും വശങ്ങളിലും മുകളിലും ഐക്കണുകളും സ്ഥാപിച്ചിരിക്കുകയാണ്. പൂര്‍ണ്ണമായും തടികളിലാണ് അള്‍ത്താര നിര്‍മ്മിച്ചിരിക്കുന്നത്.

അല്‍ഫോന്‍സാമ്മയോടുള്ള പ്രാര്‍ത്ഥന നിത്യജീവിതത്തിന്റെ ഭാഗമാക്കിയ സാബു അച്ചന് അല്‍ഫോന്‍സാ പള്ളിയിലെ ഐക്കണുകള്‍ വരയ്ക്കാനുള്ള ഭാഗ്യം എത്തിച്ചേരുകയായിരുന്നു.

റവ. ഫാ. സാബു മണ്ണട കുട്ടനാട് നെടുമുടി പൊങ്ങ സ്വദേശിയാണ്. നിലവില്‍ ഏലപ്പാറ സര്‍ഗ്ഗാരാം ആര്‍ട്ട് സെന്ററിന്റെ നേതൃത്വവും വഹിക്കുന്നു. ചെറുപ്പം മുതലേ ചിത്രകാരനായിരുന്ന റവ. സാബു അതിരമ്പുഴ മൈനര്‍ സെമിനാരിയില്‍ നിന്നും ഒരു വര്‍ഷം തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജില്‍ ചിത്രരചന അഭ്യസിച്ചു. തുടര്‍ന്ന് ഇറ്റലിയില്‍ ഉപരിപഠനത്തിന് പോയപ്പോള്‍ അവിടെ ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ നാലുവര്‍ഷവും റോമില്‍ സെന്റ് ആന്‍സലം യൂണിവേഴ്‌സിറ്റിയില്‍ പെയിന്റിംഗും പരിശീലിച്ചു. ആര്‍ട്ട് ആന്റ് ആര്‍ക്കിടെക്ട് ഫോര്‍ ലിറ്റര്‍ജിയില്‍ പ്രത്യേക പഠനവും നടത്തി. 2021 ല്‍ തിരികെയെത്തി കോട്ടയം കാരിത്താസ് ക്രിസ്റ്റോണ്‍ മീഡിയായുടെ ഡയറക്ടറുമായി. ഇതിനോടകം നിരവധി പള്ളികളിലും സെമിനാരികളിലും ചാപ്പലുകളിലും വിശുദ്ധരുടെ രൂപങ്ങള്‍ റവ. ഫാ. സാബു മണ്ണട ഐക്കണുകളായി ചിത്രീകരിച്ചിട്ടുണ്ട്.


അല്‍ഫോന്‍സാമ്മയുടെ അള്‍ത്താരയില്‍ ഇങ്ങനെ

അള്‍ത്താരയുടെ മധ്യത്തില്‍ സ്ഥാപിച്ചിരിക്കുന്ന മാര്‍ത്തോമാ കുരിശ് ഉത്ഥിതനായ ക്രിസ്തുവിന്റെ പ്രതീകമാണ്. ഏറ്റവും മുകളില്‍ രാജാവായി അനുഗ്രഹിച്ചുകൊണ്ടിരിക്കുന്ന ക്രിസ്തുവിന്റെ ഐക്കണ്‍ സ്ഥാപിച്ചിരിക്കുന്നു. കുരിശിന്റെ വലതുവശത്തായി പരിശുദ്ധ മാതാവിന്റെയും ഇടതുവശത്തായി വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും ഐക്കണുകള്‍ സ്ഥാപിച്ചിരിക്കുന്നു. അള്‍ത്താരയുടെ വശങ്ങളിലെ ഭിത്തികളില്‍ ഈശോയുടെ തിരുപ്പിറവി, ജ്ഞാനസ്‌നാനം, പുനരുത്ഥാനം, പന്തക്കുസ്താ ദിവസം തീനാവുകളാല്‍ അഭിഷിക്തരായ ശിഷ്യന്മാരുടെ ഐക്കണുകളും സ്ഥാപിച്ചിരിക്കുന്നു. അന്ത്യ അത്താഴത്തിന്റെ ഐക്കണ്‍ അള്‍ത്താരയുടെ അര്‍ത്ഥ സമ്യക്കായി  പ്രകാശിപ്പിക്കുന്നുണ്ട്. ബേമ്മയുടെ മുകളിലും ഐക്കണുകള്‍ക്കൊണ്ട് സമ്പുഷ്ടമാണ്. 



ഇത് അല്‍ഫോന്‍സാമ്മ എനിക്കായി നല്‍കിയ നിയോഗം

ലോകം പ്രാര്‍ത്ഥിക്കുന്നതും ശ്രദ്ധിക്കുന്നതുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പള്ളിയിലെ അള്‍ത്താരയില്‍ അല്‍ഫോന്‍സാമ്മയുടെയും പഠിപ്പിക്കുന്ന ഈശോയുടെയും മാതാവിന്റെയും ഉള്‍പ്പെടെയുള്ള ഐക്കണുകള്‍ ചിത്രീകരിക്കാന്‍ എനിക്ക് ലഭിച്ച അവസരം വിശുദ്ധ അല്‍ഫോന്‍സാമ്മ തന്നെ കനിഞ്ഞ് നല്‍കിയതാണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ചിത്രീകരണത്തിന് മുമ്പായി അല്‍ഫോന്‍സാ കബറിടത്തില്‍ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചാണ് ഞാന്‍ ഒരുങ്ങിയത് - റവ. ഫാ. സാബു മണ്ണട പറഞ്ഞു. ഇറ്റാലിയന്‍ കളറുകള്‍ക്കൂടി ഉപയോഗിച്ചാണ് ഇവിടെ ഐക്കണുകള്‍ ഒരുക്കിയിട്ടുള്ളത്.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments