പാലാ നഗരത്തിലും സമീപ പ്രദേശങ്ങളിലും കള്ളും കഞ്ചാവും സുലഭം; അധികാരികള്‍ ഉറക്കത്തില്‍



സുനില്‍ പാലാ
 
പാലാ നഗരത്തിലും സമീപപ്രദേശങ്ങളിലും അനധികൃത മദ്യവില്പനയും കഞ്ചാവ്- മയക്കുമരുന്ന് വില്പനയും വ്യാപകമായി. പിടികൂടേണ്ട ഉദ്യോഗസ്ഥരാകട്ടെ ''ഉറക്കത്തിലും''

നിരന്തര പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്നലെ കൊട്ടാരമറ്റത്തുനിന്ന് എക്‌സൈസ് അധികൃതര്‍ അനധികൃത വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന കുറച്ച് മദ്യം പിടിച്ചെടുത്തു എന്നതൊഴിച്ചാല്‍ എക്‌സൈസ് വകുപ്പിന്റെ പരിശോധനയും അന്വേഷണവും ഒട്ടും കാര്യക്ഷമമല്ലായെന്ന ആക്ഷേപം ഉയരുകയാണ്. 


പാലാ നഗരത്തിന് സമീപ പ്രദേശങ്ങളിലെ അനധികൃത മദ്യവില്പന തടയണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പാലാ നിയോജകമണ്ഡലം നേതാക്കള്‍ കഴിഞ്ഞ ദിവസം പാലാ എക്‌സൈസ് റേഞ്ച് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് അല്പമൊന്ന് ഉണര്‍ന്ന അധികാരികള്‍ ഇന്നലെ പാലാ കൊട്ടാരമറ്റത്ത് വാഹനത്തില്‍ കടത്തുകയായിരുന്ന മദ്യം വാഹനം തടഞ്ഞ് പിടിച്ചെടുക്കുകയായിരുന്നു. 

 
അനധികൃത വില്പനയ്ക്കായി സമാഹരിച്ചിരുന്ന മദ്യമാണ് പിടിച്ചെടുത്തതെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി ദൃക്‌സാക്ഷികള്‍ പറയുന്നുണ്ടെങ്കിലും എക്‌സൈസ് അധികൃതര്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.

നഗരത്തിലെമ്പാടും മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് നടക്കുന്ന വിദ്യാര്‍ത്ഥികളുമുണ്ട് എന്നുള്ളതും ഞെട്ടിക്കുന്ന കാര്യമാണ്. ഇന്നലെ പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഇരുവിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടുകയും സ്റ്റേഡിയം കാവല്‍ക്കാരന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ പാലാ പൊലീസ് കസ്റ്റഡിയിലെടുത്തത് പതിനേഴ് വയസ്സിന് താഴെ പ്രായമുള്ള നാലുപേരെയാണ്. ഇവര്‍ മദ്യപിച്ചിരുന്നതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.


പാതിമയക്കത്തില്‍ ടൗണ്‍ ബസ്സ്റ്റാന്റിലും മറ്റും കിറുങ്ങി നടക്കുന്ന വിദ്യാര്‍ത്ഥികളെ കാണാം

ടൗണിന്റെ വിവിധ പ്രദേശങ്ങളില്‍ യഥേഷ്ടം അനധികൃത മദ്യവില്പനയും നടക്കുന്നുണ്ട്. എന്നാല്‍ എക്‌സൈസ് അധികൃതര്‍ ഇതൊന്നും അറിഞ്ഞ മട്ടില്ല. പരാതി ഏറെ ഉയരുമ്പോള്‍ റെയ്ഡ് പ്രഹസനം നടത്തി പണിയവസാനിപ്പിക്കുകയാണ് അധികാരികള്‍ എന്നാണ് ആക്ഷേപമുയരുന്നത്.


നഗരത്തിലെ അനധികൃത മദ്യവില്പനയ്‌ക്കെതിരെ നടപടി സ്വീകരിക്കണം

പാലാ നഗരത്തിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന അനധികൃത മദ്യവില്പനയ്‌ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കാന്‍ പാലാ എക്‌സൈസ് അധികാരികള്‍ തയ്യാറാകണം. 
- പി. പോത്തന്‍, പാലാ പൗരസമിതി പ്രസിഡന്റ്








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments