സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്ന് 2011-ല്‍ രണ്ടുകോടിയുടെ ചിട്ടി പിടിച്ച ശേഷം 1.20 കോടി കുടിശിക വരുത്തിയ കേസില്‍ ബാലഗ്രാം സ്വദേശി കെ.എസ്. സന്തോഷിനെ ( ബല്ലാരി സന്തോഷ് ) തൊടുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടു വര്‍ഷം തടവും ഇരട്ടി തുകയും ശിക്ഷിച്ചു. 2013ല്‍ ശ്രീഗോകുലം ചിറ്റ്‌സ് ആന്റ് ഫൈനാന്‍സ് കട്ടപ്പന ശാഖയില്‍ നല്‍കിയ ചെക്ക് മടങ്ങുകയായിരുന്നു. ഏഴ് ചിട്ടികള്‍ക്കായി നല്‍കിയ മുഴുവന്‍ ചെക്കുകളും ബാങ്കില്‍ പണം ഇല്ലാത്തത് കാരണം മടങ്ങി.
കോടതിയില്‍ കേസ് ഫയല്‍ നല്‍കിയ സമയം മുതല്‍ വ്യാജ രേഖകളും മൊഴിയും നല്‍കി കേസ് വഴിതിരിച്ചുവിടാന്‍ പ്രതി പ്രത്യേകം ശ്രമിച്ചതായും വാദിഭാഗം പറഞ്ഞു. ചെക്ക് നല്‍കിയ ദിവസം താന്‍ തമിഴ്‌നാട്ടില്‍ കത്തിക്കുത്തിന് വിധേയനായെന്നും തൂക്കുപാലത്ത് ആശുപത്രിയില്‍ ചികിത്സ തേടിയതായും കോടതിയെ ബോധിപ്പിച്ച പ്രതി പണമടച്ചതെന്ന് തോന്നിപ്പിക്കുന്ന 30 വ്യാജ രസീതുകള്‍ ഹാജരാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. വിസ്താരം നടക്കുന്ന വേളയില്‍ പോലീസ് സ്റ്റേഷനില്‍ പ്രത്യേക പരാതി നല്‍കി എഫ്‌ഐആര്‍ ഇടുവിച്ചു.
ഇതേത്തുടര്‍ന്ന് ഗോകുലം ഗ്രൂപ്പ് ചെയര്‍മാനും ഡയറക്ടറും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ കേസ് തൊടുപുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിച്ച് ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഗോകുലം ഹൈക്കോടതിയെ സമീപിക്കുകയും അഭിഭാഷകനായ സി. ഉണ്ണികൃഷ്ണന്‍ മുഖാന്തിരം എഫ്‌ഐആര്‍ റദ്ദ് ചെയ്ത് ഓര്‍ഡര്‍ വിസ്താര കോടതിയില്‍ ഹാജരാക്കി വിചാരണ പുനഃരാരംഭിച്ചു. ഗോകുലത്തിനു വേണ്ടി അഡ്വ. വി.കെ. ബീന ഹാജരായി.
0 Comments