കോണ്‍ഗ്രസിന് നഷ്ടപ്പെട്ടത് സൗമ്യനായ നേതാവിനെ. ഏ.കെ. ചന്ദ്രമോഹന് ആയിരങ്ങളുടെ അന്ത്യാഞ്ജലി






വ്യാഴാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ട കോണ്‍ഗ്രസ് ഡി.സി.സി. സീനിയര്‍ വൈസ് പ്രസിഡന്റ് ഏ.കെ. ചന്ദ്രമോഹന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. 
 
ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ പാലാ കുരിശുപള്ളി കവലയിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസിലും തുടര്‍ന്ന് മല്ലികശ്ശേരി ചാത്തന്‍കുളം പുതുപ്പള്ളില്‍ വീട്ടിലും ഭൗതികദേഹം പൊതുദര്‍ശനത്തിന് കിടത്തിയപ്പോള്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ള ആയിരക്കണക്കിന് ആളുകളാണ് ചന്ദ്രമോഹന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയത്. 
 


പുതുതലമുറയ്ക്ക് ''കെ.സി.ചേട്ടനെന്നും'' മുതിര്‍ന്ന തലമുറയ്ക്ക് ''കെ.സി. നായരെന്നും'' അറിയപ്പെട്ടിരുന്ന ഏ.കെ. ചന്ദ്രമോഹന്‍ പൊതുപ്രവര്‍ത്തനത്തിലെ സൗമ്യമുഖമായിരുന്നു. കെ.പി.സി.സി. മെമ്പര്‍ എന്ന നിലയിലും ഡി.സി.സി. നേതാവെന്ന നിലയിലും സംസ്ഥാന വ്യാപകമായിത്തന്നെ മുതിര്‍ന്ന എല്ലാ നേതാക്കളുമായും അടുത്തബന്ധമുണ്ടായിരുന്ന ഏ.കെ. ചന്ദ്രമോഹന്‍ ഉമ്മന്‍ചാണ്ടിയുമായി ഏറെ അടുപ്പമാണുണ്ടായിരുന്നത്. 
 
ഉമ്മന്‍ചാണ്ടിയുടെ പ്രിയപ്പെട്ട കെ.സി. ആയിരുന്നു ഏ.കെ. ചന്ദ്രമോഹന്‍. കലാലയ കാലഘട്ടത്തില്‍ത്തന്നെ കെ.എസ്.യുവിന്റെ ജില്ലാ സെക്രട്ടറിയായിരുന്ന ഏ.കെ. ചന്ദ്രമോഹന്‍ പിന്നീട് യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും പാലാ ബ്ലോക്ക് നേതൃസ്ഥാനം വഹിച്ചു. കോണ്‍ഗ്രസ് സേവാദളിന്റെ ജില്ലാതല ഇന്‍സ്ട്രക്ടര്‍ ആയിരുന്നു. 
 
 
കിലാ ഫാക്കല്‍റ്റിയംഗം, മീനച്ചില്‍ പഞ്ചായത്ത് മെമ്പര്‍, ജനശ്രീ ജില്ലാ ചെയര്‍മാന്‍, പാലാ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍, കേരളാ പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം കഴിഞ്ഞ ആറ് പതിറ്റാണ്ടായി പൊതുരംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. കോണ്‍ഗ്രസിന്റെ നയങ്ങളോടും യു.ഡി.എഫിന്റെ കെട്ടുറപ്പിനോടും എന്നും കൂറും വിശ്വസ്തതയും പുലര്‍ത്തിയിരുന്ന ഏ.കെ. ചന്ദ്രമോഹന് മറ്റ് രാഷ്ട്രീയകക്ഷി നേതാക്കളുമായെല്ലാം വളരെയടുത്ത ബന്ധമാണുണ്ടായിരുന്നത്. 
 
രാഷ്ട്രീയ ചേരിതിരിവുകളില്‍ എതിരാളികളെ ഒരിക്കലും വ്യക്തിപരമായി വിമര്‍ശിക്കാത്ത കെ.സി. നായര്‍, പലവേദികളിലും അവരുടെ ഗുണഗണങ്ങളെക്കുറിച്ച് വാതോരാതെ വര്‍ണ്ണിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നേവരെ ഒരു പൊതുപ്രവര്‍ത്തകനോടും ഇദ്ദേഹം മുഖം മുഷിഞ്ഞ് സംസാരിച്ചിട്ടേയില്ലെന്നും സഹപ്രവര്‍ത്തകര്‍ ഓര്‍മ്മിക്കുന്നു. 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി. നായരുടെ നിര്യാണത്തില്‍ മന്ത്രി വി.എന്‍. വാസവന്‍, എം.പിമാരായ ജോസ് കെ. മാണി, ഫ്രാന്‍സീസ് ജോര്‍ജ്ജ്, കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ്, എം.എല്‍.എ.മാരായ മാണി സി. കാപ്പന്‍, മോന്‍സ് ജോസഫ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പ്രൊഫ. എന്‍. ജയരാജ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ജോസ്മോന്‍ മുണ്ടയ്ക്കല്‍, രാജേഷ് വാളിപ്ലാക്കല്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സജി മഞ്ഞക്കടമ്പില്‍, സി.പി.എം. നേതാക്കളായ ലാലിച്ചന്‍ ജോര്‍ജ്ജ്, സജേഷ് ശശി, പി.എം. ജോസഫ്, പാലാ നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍, പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി, മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് സോജന്‍ തൊടുക, മുന്‍ എം.പി. വക്കച്ചന്‍ മറ്റത്തില്‍, ജോയി എബ്രഹാം, എന്‍.എസ്.എസ്. മീനച്ചില്‍ താലൂക്ക് ചെയര്‍മാന്‍ മനോജ് ബി. നായര്‍, എസ്.എന്‍.ഡി.പി. മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ തുടങ്ങിയവര്‍ അനുശോചിച്ചു. 

വിജയമ്മയാണ് ഭാര്യ. വിന്ദു സി. അജു, വിനു സി. മോഹന്‍ എന്നിവര്‍ മക്കളും സ്വപ്ന, അജു എന്നിവര്‍ മരുമക്കളുമാണ്.

സംസ്‌കാരം ഇന്ന് (25.10.25) 11 ന് ചാത്തന്‍കുളത്തെ പുതുപ്പള്ളില്‍ വീട്ടുവളപ്പില്‍ നടക്കും. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments