നടൻ ഷൈൻ ടോം ചാക്കോയ്ക്ക് എതിരായ ലഹരി മരുന്നുകേസിൽ പോലീസിന് തിരിച്ചടി. നടൻ ലഹരി ഉപയോഗിച്ചെന്ന് പരിശോധനയിൽ തെളിയിക്കാനായില്ല. നടന് അനുകൂലമായാണ് ഫോറൻസിക് റിപ്പോർട്ട് വന്നത്.
ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനായി ഷൈൻ ടോം ചാക്കോയുടെ നഖം, മുടി എന്നിവ അന്വേഷണസംഘം ശേഖരിച്ചിരുന്നു. എന്നാൽ ഈ പരിശോധനയിൽ ഷൈൻ ലഹരി ഉപയോഗിച്ചെന്ന് കണ്ടെത്താനായില്ല. അന്ന് നടന്റെ സുഹൃത്തായ അഹമ്മദ് മുർഷിദ് എന്നയളേയും അറസ്റ്റ് ചെയ്തശേഷം വിട്ടയച്ചിരുന്നു.
ലഹരി പരിശോധനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രിലിലാണ് ഡാൻസാഫ് സംഘം കൊച്ചിയിലെ ആഡംബര ഹോട്ടലിൽ എത്തിയത്. ഇതിനിടെയാണ് ഷൈൻ ടോം ചാക്കോ ഇറങ്ങി ഓടിയത്. ഇതിന്റെ സിസിടിവി ദൃശ്യവും പുറത്തുവന്നിരുന്നു. ഇതിനുശേഷം താരത്തെ നോട്ടീസ് നൽകി വിളിപ്പിക്കുകയും കേസെടുക്കുകയും ചെയ്തു.
ലഹരി ഉപയോഗം, ഗൂഢാലോചന എന്നീ വകുപ്പുകളാണ് ഷൈനിനെതിരെ ചുമത്തിയിരുന്നത്. ഷൈനിനെ അറസ്റ്റ് ചെയ്തശേഷം ജാമ്യത്തിൽ വിട്ടു എന്നാണ് അന്ന് എസിപി അറിയിച്ചിരുന്നത്. ഈ കേസിലാണിപ്പോൾ പോലീസിന് തിരിച്ചടിയുണ്ടായിരിക്കുന്നത്.




0 Comments