കാലവര്‍ഷത്തിന് മുമ്പായി പ്രധാന തോടുകള്‍ നവീകരിക്കും - ജോസ് കെ. മാണി എം.പി.



അടുത്ത കാലവര്‍ഷത്തിന് മുമ്പായി മീനച്ചില്‍ താലൂക്കിലെ പ്രധാന തോടുകള്‍ ആഴം കൂട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജോസ് കെ. മാണി എം.പി. പറഞ്ഞു. 
 
രാമപുരം ആറാട്ടുപുഴ തോട് എക്കല്‍ കോരിമാറ്റി ആഴം വര്‍ദ്ധിപ്പിച്ച് നവീകരിക്കുന്നതിന് 25 ലക്ഷം രൂപാ അനുവദിച്ച് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
 

ഏഴാച്ചേരി വലിയതോട് നവീകരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി എം.പി.

കരയും മണ്‍തിട്ടകളുമായി മാറിയ ഏഴാച്ചേരി വലിയതോടിന്റെ ചെമ്പകശ്ശേരി ചെക്ക്ഡാം മുതല്‍ ചിറ്റേട്ട് പാലം വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരമാണ് തുരുത്തുകള്‍ നീക്കി ചെളി കോരിമാറ്റി പുനരുദ്ധരിക്കുന്നത്. 
 

 
പതിനഞ്ച് മീറ്റര്‍ വീതിയില്‍ വെള്ളമൊഴുക്ക് സുഗമമാക്കുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അനുവദിച്ച പതിനഞ്ച് ലക്ഷം രൂപയുടെ ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ചെമ്പകശ്ശേരി ചെക്ക്ഡാം മുതല്‍ ചിറ്റേട്ട് ഭാഗം വരെ ഇരുപതോളം ഇടങ്ങളില്‍ തോട് ചുരുങ്ങി കരഭൂമിയായി മാറിയിട്ടുണ്ട്. 150 മീറ്ററോളം വീതിയുണ്ടായിരുന്ന തോടിന്റെ പല ഭാഗങ്ങളും ഇപ്പോള്‍ 50 മീറ്ററില്‍ താഴെയായി. ചിലയിടങ്ങളില്‍ വൃക്ഷങ്ങള്‍ പോലും വളര്‍ന്നു തുടങ്ങിയിട്ടുണ്ട്.


ചിറ്റേട്ട് പാലത്തിന് സമീപം ചീമ്പാറ കടവില്‍ നടന്ന നിര്‍മ്മാണോദ്ഘാടന സമ്മേളനത്തില്‍ വലിയതോട് സംരക്ഷണ സമിതി പ്രസിഡന്റ് അപ്പച്ചന്‍ നെടുമ്പള്ളില്‍ അദ്ധ്യക്ഷത വഹിച്ചു. രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്താറാം മുഖ്യാതിഥിയായിരുന്നു. എം. സുശീല്‍ ആമുഖ പ്രസംഗം നടത്തി. പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ. എന്‍.ആര്‍. വിഷ്ണു, എം.ഒ. ശ്രീക്കുട്ടന്‍, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. ജോസഫ് കണ്ടം, കിന്‍ഫ്ര ചെയര്‍മാന്‍ ബേബി ഉഴുത്തുവാല്‍, ഏഴാച്ചേരി സഹകരണ ബാങ്ക് പ്രസിഡന്റ് ഡെന്നി എടക്കര, വി.ജി. വിജയകുമാര്‍, സണ്ണി പൊരുന്നക്കോട്ട്, അലക്സി തെങ്ങുംപള്ളിക്കുന്നേല്‍, ജയചന്ദ്രന്‍ നായര്‍ വരകപ്പള്ളില്‍, ഷിന്‍സ് പുറവക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments