Yes Vartha Impact
പാലാ നഗരസഭാ കൊട്ടാരമറ്റം ബസ് സ്റ്റാന്റിലെ അനധികൃത കൈയ്യേറ്റം...... നാളെ രാവിലെ 11.15 ന് അടിയന്തിര കൗണ്‍സില്‍ യോഗം...... ബങ്ക് സ്ഥാപിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നഗരസഭയ്ക്ക് പുതിയ അപേക്ഷ .....
നാളത്തെ കൗൺസിൽ യോഗത്തിൽ കയ്യേറ്റ വിഷയത്തിൽ ഏതു വിധേനയും പരിഹാരമുണ്ടാക്കാനുള്ള തത്രപ്പാടിലാണ് അധികാരികൾ.
കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലെ കയ്യേറ്റ വിഷയം "യെസ് വാർത്ത '' യാണ് പുറത്തു കൊണ്ടു വന്നത്. ഈ വിഷയത്തിൽ കൗൺസിൽ തീരുമാനങ്ങളെ അട്ടിമറിക്കാന്‍ ചില കൗണ്‍സിലര്‍മാര്‍ കൂട്ടുനില്‍ക്കുന്നതായും ആക്ഷേപമുയർന്നിരുന്നു.
നിയമ വിരുദ്ധമായ ഒരു കാര്യത്തിനും കൂട്ടു നിൽക്കില്ലെന്നും കൗൺസിൽ തീരുമാനം നടപ്പിലാക്കുമെന്നും ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടം വ്യക്തമാക്കിയിരുന്നു. കയ്യേറ്റം നടന്നിട്ടുണ്ടെന്ന് മുനിസിപ്പൽ ഉദ്യോഗസ്ഥർക്കും വ്യക്തമായ സാഹചര്യത്തിലാണ് അടിയന്തിര കൗൺസിൽ യോഗം വിളിച്ചു ചേർത്ത് വിഷയം എല്ലാ കൗൺസിലർമാരെയും അറിയിച്ചു കൊണ്ടു തന്നെ പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നത്.
ഇതേ സമയം ബസ് സ്റ്റാൻഡിൽ സ്ഥിരമായി വാഹനങ്ങൾക്ക് കാറ്റ് നിറയ്ക്കാനും , ഗ്രീസടിക്കാനും അനുവദിക്കണം എന്നാവശ്യപ്പെട്ട് പുതിയൊരു അപേക്ഷ കൂടി ഇന്നലെ കിട്ടിയിട്ടുണ്ടെന്ന് മുനിസിപ്പൽ ഉദ്യോഗസ്ഥർ പറഞ്ഞു. ഈ തരത്തിൽ നിലവിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിൽ നിന്ന് നയാ പൈസ മുനിസിപ്പാലിറ്റിക്ക് കിട്ടുന്നില്ല .
ഈ സാഹചര്യത്തിലാണ് ഫീസ് നൽകാൻ തയ്യാറാണെന്ന അവകാശ വാദവുമായി മറ്റൊരാൾ അപേക്ഷ നൽകിയിട്ടുള്ളത് . ഇക്കാര്യവും നാളെ ചേരുന്ന അടിയന്തിര കൗൺസിൽ യോഗത്തിൽ ചർച്ചയ്ക്ക് വന്നേക്കും.
എഞ്ചിനില്ലാത്ത ഒരു മാരുതിവാന്‍ സ്റ്റാന്റില്‍ സ്ഥാപിച്ച് അതുവഴി ബസുകളുടെ ടയര്‍ നിറയ്ക്കല്‍ നടത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇപ്പോൾ ബസ്റ്റാൻഡിൽ നടക്കുന്നുണ്ട് . ഇതിനാര് അംഗീകാരം കൊടുത്തു എന്ന ചോദ്യത്തിന് ഉദ്യോഗസ്ഥരും കൈമലർത്തുകയാണ് .
ഇതേ സമയം വിഷയം തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാൻ, വിജിലൻസ് അധികൃതർ എന്നിവരുടെ ശ്രദ്ധയിൽ പെടുത്താനുള്ള നീക്കത്തിലാണ് ചില സംഘടനകൾ . നാളെ നഗരസഭാ കൗൺസിൽ ഇക്കാര്യത്തിൽ എന്തു തീരുമാനം എടുക്കും എന്നറിഞ്ഞതിനു ശേഷം പരാതി നൽകാനാണ് സംഘടനാ ഭാരവാഹികളുടെ നീക്കം.
മൂക്കിനു മുന്നില്‍ നടക്കുന്ന അനധികൃത പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ ചില ജനപ്രതിനിധികള്‍ കണ്ണടയ്ക്കുകയാണെന്ന ആക്ഷേപമാണ് നേരത്തേ ഉയര്‍ന്നിരുന്നത്.
പുതിയ ഭരണ സമിതി അധികാരമേറ്റ ശേഷം ആദ്യം നടന്ന കൗണ്‍സില്‍ യോഗത്തില്‍ തന്നെ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിന് ഉള്ളിലെ അനധികൃത കയ്യേറ്റങ്ങളും മറ്റും ഒഴിവാക്കാൻ തീരുമാനം എടുത്തിരുന്നു . ഇതെല്ലാം കാറ്റിൽ പറത്തിയാണ് ഇപ്പോഴത്തെ കയ്യേറ്റം.



0 Comments