കോട്ടയം താഴത്തങ്ങാടി കുളപ്പുരക്കാടവിൽ ജില്ലാകളക്ടർ ചേതൻ കുമാർ മീണ തുഴയുമായി കയാക്കിൽ കയറിയപ്പോൾ ജലമേളയുടെ ഉദ്ഘാടനം നടത്തി ഇറങ്ങുമെന്നാണ് കാഴ്ചക്കാർ കരുതിയത്. പക്ഷേ 40 കായാക്കുകൾ അണിനിരന്ന റാലിയുടെ ഫിനിഷിംഗ് പോയിൻ്റായ അറുപുഴ തൂക്കുപാലം വരെ അദ്ദേഹം അനായാസം തുഴഞ്ഞെത്തി. നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 100 ശതമാനം പോളിംഗ് ലക്ഷ്യമിട്ട് വോട്ടർ ബോധവൽക്കരണ പരിപാടിയായ സ്വീപിന്റെ ആഭിമുഖ്യത്തിലാണ് ജലമേള സംഘടിപ്പിച്ചത്.
കയാക്ക് റാലിക്കു ശേഷം വാട്ടർ സ്പോർട്സ് ഡെമോൺസ്ട്രേഷൻ റോപ്പ് റെസ്ക്യൂ , സിപ്പ് ലൈൻ പ്രോഗ്രാം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. ഈരാറ്റുപേട്ട നന്മക്കൂട്ടം, കോട്ടയം ജീവൻ രക്ഷാ സ‍്വീമ്മിംഗ് അക്കാദമി, ലീഗൽ സർവീസ് അതോറിറ്റി ഡി.ടി.പി.സി എമർജൻസി ടീം, റസ്ക‍്യു ഫോഴ്സ്, ഒ.ഐ.ജി കയാക്ക് ടീം എന്നിവയും പങ്കുചേർന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകൻ, എച്ച്.എൻ ഗോപാലകൃഷ്ണ,സ്വീപ് നോഡൽ ഓഫീസർ പി . എ. അമാനത്ത് , ഡി ടി പി സി സെക്രട്ടറി ആതിര സണ്ണി, നീന്തൽ പരിശീലകൻ അബ്ദുൽ കലാം ആസാദ് എന്നിവർ സംസാരിച്ചു.



0 Comments