കറന്റുണ്ടോ... ഉണ്ട്...; ഇല്ലേ... ഇല്ല!


സുനില്‍ പാലാ

കറന്റുണ്ടോ... ഉണ്ട്, ഇല്ലേ... ഇല്ല!. രാമപുരം കെ.എസ്.ഇ.ബി. സെക്ഷന് കീഴിലെ ഉപയോക്താക്കള്‍ കഴിഞ്ഞ മൂന്ന് ആഴ്ചയായി അനുഭവിക്കുന്ന ദുരിതമാണിത്. 
 
എന്തിനേറെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 25-ല്‍പരം തവണയാണ് കറന്റ് വരികയും പോവുകയും ചെയ്തത്. ഇന്നലെ പുലര്‍ച്ചെ അഞ്ച് മുതല്‍ ഒന്‍പത് വരെയുള്ള സമയത്തിനിടയ്ക്ക് ഏഴാച്ചേരി, വെള്ളിലാപ്പള്ളി, ചിറകണ്ടം മേഖലകളില്‍ പത്തുതവണയില്‍ കൂടുതല്‍ വൈദ്യുതി നിലയ്ക്കുകയും ഏതാനും സമയത്തിന് ശേഷം വരികയും ചെയ്തു.

തുടര്‍ച്ചയായുള്ള വൈദ്യുതി തടസ്സം മൂലം ജനങ്ങളാകെ വിഷമിക്കുകയാണ്. പകല്‍ പുറത്ത് അതികഠിനമായ വെയിലും ചൂടും. രാത്രി ഒന്ന് തലചായ്ക്കാന്‍ പോലും പറ്റാത്തവിധം ആവിയും. ഇതിനിടെയാണ് ജനങ്ങള്‍ക്ക് കെ.എസ്.ഇ.ബി. വക കറന്റ് കളഞ്ഞുള്ള ഇരുട്ടടിയും.


നീറന്താനം, അമനകര, കൊണ്ടാട്, ചക്കാമ്പുഴ, ഏഴാച്ചേരി മേഖലകളിലെല്ലാം തുടര്‍ച്ചയായി വൈദ്യുതി വിതരണം തടസ്സപ്പെടുകയാണ്. ഇത് വേനല്‍കാലത്ത് കുടിവെള്ള വിതരണ പദ്ധതികളെപ്പോലും ദോഷകരമായി ബാധിക്കുകയാണ്.

പകല്‍ പലതവണ നിലയ്ക്കുന്ന വൈദ്യുതി രാത്രിയും പലപ്പോഴും ഉണ്ടാകാറില്ല. തുടര്‍ച്ചയായി വൈദ്യുതി നിലയ്ക്കുന്നതിന് വ്യക്തമായ കാരണം വിശദീകരിക്കാന്‍ കെ.എസ്.ഇ.ബി. അധികൃതര്‍ക്ക് കഴിയുന്നുമില്ല. 33 കെ.വി. ലൈന്‍ തകരാര്‍, സബ്സ്റ്റേഷനിലെ പ്രശ്നം തുടങ്ങി ഒഴുക്കന്‍ മട്ടിലുള്ള മറുപടികൊണ്ട് ജനങ്ങളെ തൃപ്തിപ്പെടുത്താന്‍ വ്യഥാ ശ്രമിക്കുകയാണ് കെ.എസ്.ഇ.ബി. അധികാരികള്‍. ഒരു മഴയോ കാറ്റോ ഒന്നുമില്ലാത്തപ്പോള്‍ പോലും വൈദ്യുതി വിതരണം തടസ്സപ്പെടുകയാണ്.


പരാതി പറയണമെന്നുവച്ചാലും നോ രക്ഷ... ഫോണ്‍ ബ്ലോക്ക്ഡ്!

വൈദ്യുതി നിലയ്ക്കുമ്പോഴെ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെ വിളിച്ച് പരാതി ഉന്നയിക്കുന്ന ചില ഉപഭോക്താക്കളുടെയെങ്കിലും ഫോണ്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറും അസിസ്റ്റന്റ് എഞ്ചിനീയറും നമ്പര്‍ ബ്ലോക്ക് ചെയ്ത് വച്ചിരിക്കുകയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. അടുത്തിടെ രാമപുരത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സ്ഥലം മാറി വന്നപ്പോഴാണ് ഇങ്ങനെ ബ്ലോക്ക് ചെയ്തിരുന്ന ഉപഭോക്താക്കളുടെ നമ്പര്‍ ബ്ലോക്ക് മാറ്റിക്കൊടുത്തത്. അസിസ്റ്റന്റ് എഞ്ചിനീയര്‍ ഇപ്പോഴും ഉപഭോക്താക്കളുടെ നമ്പര്‍ ബ്ലോക്ക് ചെയ്ത് വച്ചിരിക്കുകയാണെന്ന് ആക്ഷേപം ഉണ്ട്.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments