'ജൂൺ 21 ഭൂമിയിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസം'; അന്താരാഷ്ട്ര യോഗാ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി


കൊല്‍ക്കത്തയിലെ ചരിത്രപ്രസിദ്ധമായ റെഡ് റോഡില്‍ നടന്ന പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കി. ആരോഗ്യകരമായ വാര്‍ദ്ധക്യത്തിന് യോഗ' എന്ന സന്ദേശവുമായി ലോകമെമ്പാടും യോഗാ ദിനം ആഘോഷിക്കുന്ന വേളയില്‍, രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരാര്‍ദ്ധഗോളത്തില്‍ വര്‍ഷത്തിലെ ഏറ്റവും നീളമേറിയ പകലുള്ള ദിവസമായ ജൂണ്‍ 21, ഇന്ന് യോഗയിലൂടെ ആരോഗ്യം, ഐക്യം, സമഗ്രമായ സുസ്ഥിതി എന്നിവയുടെ ആഗോള പ്രതീകമായി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ നടന്ന ദേശീയതല ആഘോഷങ്ങളില്‍ സംസാരിക്കവെയാണ് ജൂണ്‍ 21-ന്റെ പ്രത്യേകതകളെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചത്. ലോകത്തിന്റെ പല ഭാഗങ്ങളിലും വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിവസമാണ് ജൂണ്‍ 21 എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


 വര്‍ഷങ്ങള്‍ കടന്നുപോകുമ്പോള്‍, ആഗോളതലത്തില്‍ യോഗയ്ക്ക് ലഭിച്ച ജനപ്രീതി കാരണം ഈ ദിവസം ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടായ്മയുടെ ദിനമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'ജൂണ്‍ 21 ഭൂമിയിലെ ഏറ്റവും നീളമേറിയ ദിവസമാണ്. ഇന്ന് യോഗയിലൂടെ ഇത് ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി ആഘോഷ ദിനമായി മാറിയിരിക്കുന്നു,' പ്രധാനമന്ത്രി വ്യക്തമാക്കി. ആഗോളതലത്തില്‍ മാനസിക സമ്മര്‍ദ്ദങ്ങളും ജീവിതശൈലീ രോഗങ്ങളും വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍, ആരോഗ്യകരമായ ജീവിതരീതി പ്രോത്സാഹിപ്പിക്കുന്നതില്‍ യോഗയ്ക്കുള്ള പങ്കിനെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. ശാരീരികക്ഷമത, മാനസിക വ്യക്തത, വൈകാരിക സന്തുലിതാവസ്ഥ എന്നിവ കൈവരിക്കാന്‍ ലളിതവും എന്നാല്‍ ഫലപ്രദവുമായ മാര്‍ഗ്ഗമാണ് യോഗ നല്‍കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


 ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കണമെന്ന ഇന്ത്യയുടെ നിര്‍ദ്ദേശം ഐക്യരാഷ്ട്രസഭ അംഗീകരിച്ചതിനെ തുടര്‍ന്ന് 2015-ലാണ് ആദ്യമായി യോഗാ ദിനം ആചരിച്ചത്. അതിനുശേഷം, ലോകമെമ്പാടുമുള്ള നഗരങ്ങളിലും സ്‌കൂളുകളിലും പൊതുവിടങ്ങളിലും ദശലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന വന്‍ കൂട്ടായ്മയായി ഇത് വളര്‍ന്നു. ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ് സൂര്യന് അഭിമുഖമായി വരികയും സൂര്യന്‍ കര്‍ക്കടക രേഖയ്ക്ക് തൊട്ടുമുകളില്‍ എത്തുകയും ചെയ്യുന്ന പ്രതിഭാസമാണ് ഉത്തര അയനാന്തം. ഇത് ഉത്തരാര്‍ദ്ധഗോളത്തില്‍ ഏറ്റവും നീണ്ട പകലിന് കാരണമാകുന്നു. 2026-ല്‍ ജൂണ്‍ 21-നാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ഈ സമയത്ത് ഇന്ത്യ, അമേരിക്ക, ഭൂരിഭാഗം യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഏറ്റവും കൂടുതല്‍ സമയം സൂര്യപ്രകാശം ലഭിക്കുന്നു. ഈ ദിവസത്തിന് ശേഷം, ഡിസംബറിലെ ദക്ഷിണ അയനാന്തം വരെ പകലിന്റെ ദൈര്‍ഘ്യം ക്രമേണ കുറഞ്ഞുവരികയും ചെയ്യും. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments