ആഴ്ചയില്‍ അഞ്ച് ദിവസം യോഹന്‍ മൊബൈല്‍ ഫോണ്‍ മാറ്റിവയ്ക്കും. പിന്നെ നോവലെഴുതും, രണ്ടാമത്തെ പുസ്തകവും പുറത്തിറങ്ങി.






സുനില്‍ പാലാ

സമപ്രായക്കാരെപ്പോലെ പന്ത്രണ്ടുകാരനായ യോഹന്‍ ജോസഫിനും മൊബൈലില്‍ ഗെയിം കളിക്കലും ടി.വി. കാണലുമൊക്കെ പ്രിയപ്പെട്ടവ തന്നെയാണ്. എന്നാല്‍ ആഴ്ചയില്‍ അഞ്ച് ദിവസം ഈ ഹോബികള്‍ക്കൊക്കെ അവധി കൊടുത്ത് യോഹന്‍ ഇംഗ്ലീഷില്‍ നോവലെഴുതും! 
 
ആദ്യ നോവല്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പ്രസിദ്ധീകരിച്ചതെങ്കില്‍ ഇപ്പോഴിതാ ഏഴാം ക്ലാസിലെത്തിയപ്പോള്‍ യോഹന്റെ രണ്ടാമത്തെ പുസ്തകവും പുറത്തിറക്കിക്കഴിഞ്ഞു;  അഡൈ്വഞ്ചേഴ്‌സ് ഓഫ് ഡിയോ.


പാലാ പ്രവിത്താനം തോട്ടുപുറത്ത് കുടുംബാംഗമായ യോഹന്‍ ജോസഫ് ബിജുവിന്റെ നോവല്‍ സീരീസിലെ രണ്ടും മൂന്നും ഭാഗങ്ങള്‍ ചേര്‍ത്താണ് രണ്ടാമത്തെ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ആദ്യ നോവലായ 'മിഷന്‍ റ്റു എ മിസ്റ്റീരിയസ് വില്ലേജ്' എഴുതുമ്പോള്‍ തന്നെ  തുടര്‍ന്നെഴുതാനുള്ള നോവല്‍ സീരിസിനെക്കുറിച്ച് യോഹന് വ്യക്തമായ ആശയമുണ്ടായിരുന്നു. പക്ഷേ യോഹന്‍ ഇനിയും എഴുതും എന്ന് അധികമാരും അപ്പോള്‍ വിശ്വസിച്ചിരുന്നില്ല. പക്ഷേ ഈ ബാലനെഴുതി;  രണ്ടുനോവലുകള്‍ക്കൂടി.

ഈ രണ്ടുനോവലുകള്‍ ഒന്നിച്ചുചേര്‍ത്താണ് ഇപ്പോള്‍ കോഴിക്കോട് ആത്മബുക്‌സ് പുസ്തകമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. അഞ്ചുഭാഗങ്ങളായിട്ടാണ് നോവല്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. തുടര്‍ന്നുള്ള ഭാഗങ്ങള്‍ എഴുതാനുള്ള തയ്യാറെടുപ്പിലാണ് ഈ കൊച്ച് കഥാകൃത്ത്.

വായനയിലൂടെയാണ് യോഹന്‍ എഴുത്തിലേക്ക് തിരിഞ്ഞത്. അച്ഛന്‍ എഴുത്തുകാരനായ വിനായക് നിര്‍മ്മലും ചേട്ടന്‍ ഫ്രാന്‍സീസ് ലിയോ ബിജുവും  വായിക്കുന്നതുകണ്ടാണ് താനും പുസ്തകങ്ങള്‍ വായിച്ചുതുടങ്ങിയതെന്ന് യോഹന്‍ പറയുന്നു. അങ്ങനെയാണ് ഹാരി പോട്ടര്‍ പോലെയുള്ള നോവലുകള്‍ യോഹന് പ്രിയപ്പെട്ടവയായത്. വായിച്ച കൃതികളുടെ സ്വാധീനം ഈ കൊച്ചു കഥാകൃത്തിന്റെ നോവലുകളിലുണ്ടെങ്കിലും ഒരു എഴുത്തുകാരനെ തിരിച്ചറിയാന്‍ സഹായിക്കുന്ന സ്വന്തമായ ക്രാഫ്റ്റും ഭാഷയും വ്യത്യസ്തനാക്കുകയാണ്.

ഈ ചെറുപ്രായത്തില്‍തന്നെ അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്സും മലയാളിയായ അബ്രഹാം വര്‍ഗീസിന്റെ  ഇംഗ്ലീഷ് നോവല്‍ കവനന്റ് വാട്ടറും യോഹന്‍ വായിച്ചുകഴിഞ്ഞു. ശശി തരൂരിന്റെ ദ ഗ്രേറ്റ് ഇന്ത്യന്‍ നോവലാണ് ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്നത്. ഒരേ സമയം പല പുസ്തകങ്ങള്‍ ഒരുമിച്ചുവായിക്കുന്നതാണ് യോഹന്റെ വായനാരീതി.

പാലാ ചാവറ പബ്ലിക് സ്‌കൂളിലാണ് പഠിക്കുന്നത്. എല്ലാവരും തന്നെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുന്നതായി യോഹന്‍ പറയുന്നു. അമ്മ ഷീജമോള്‍ തോമസ് അദ്ധ്യാപികയാണ്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments