പരാതിക്കാരായ സ്ത്രീകൾ കൂടുതൽ കോട്ടയത്ത്; പുരുഷ കമ്മീഷനുണ്ടാക്കാനും വനിതാ കമ്മീഷൻ മുൻകൈ എടുക്കാം -ഇ.എം.രാധ






സുനിൽ പാലാ

വടക്കന്‍ ജില്ലകളെ അപേക്ഷിച്ച് കോട്ടയത്ത് സ്ത്രീകള്‍ക്കെതിരായുള്ള പരാതികള്‍ കൂടുതലാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഇ.എം. രാധ. 

പാലാ നഗരസഭയില്‍ വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച സ്ത്രീസുരക്ഷാ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്താനെത്തിയ അവർ  "കേരള കൗമുദി "യോട് സംസാരിക്കുകയായിരുന്നു. 

മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ശരാശരി 200 കേസുകള്‍ മാത്രം ഉണ്ടാകുമ്പോള്‍ കോട്ടയത്ത് 400 മുതല്‍ 600 വരെ കേസുകളാണ് ഉള്ളതെന്ന് വനിതാകമ്മീഷനംഗം ചൂണ്ടിക്കാട്ടി. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും  മുന്നിട്ട് നില്‍ക്കുന്ന കോട്ടയം ജില്ലയില്‍ സ്ത്രീകള്‍ക്ക് അറിവ് കൂടുതലുണ്ട്.പ്രതികരിക്കേണ്ടയിടത്തും പരാതിപ്പെടേണ്ടയിടത്തും അവര്‍ മുന്നോട്ട് കടന്നുവരുന്നതാണ് പരാതികളുടെ എണ്ണം കൂടാന്‍ കാരണം. 

വനിതാ കമ്മീഷന്‍ ആരെയെങ്കിലും ശിക്ഷിക്കുന്ന സമിതിയല്ല. ഇരുകൂട്ടരെയും വിളിച്ചുചേര്‍ത്ത് യോജിപ്പിന്റെ മേഖല കണ്ടെത്തി ഒത്തുതീര്‍പ്പുകള്‍ ഉണ്ടാക്കാനാണ് കമ്മീഷന്‍ ശ്രമിക്കുന്നത്. 

എന്നാല്‍ ഇത് പലരും മനസ്സിലാക്കുന്നില്ല. പാതിരാത്രി പോലും വിളിച്ച് പരാതി പറയുന്ന സ്ത്രീകളുണ്ട്. എത്രയും പെട്ടെന്ന് പ്രതിയെ ശിക്ഷിക്കണമെന്നാണ് അവരുടെ ആവശ്യം. അതിന് വനിതാകമ്മീഷന് കഴിയില്ലെന്ന് ബോധ്യപ്പെടുത്താന്‍ തന്നെ ഏറെ പാടുപെടേണ്ടി വരുന്നുണ്ട്, രാധ ചൂണ്ടിക്കാട്ടി. 

സ്ത്രീകള്‍ക്ക് മാത്രമേ നീതി കിട്ടാവൂ എന്ന നിലപാടല്ല വനിതാകമ്മീഷനുള്ളത്. ഒരു പുരുഷനും ബുദ്ധിമുട്ടുണ്ടാക്കുന്ന നിലയിലേക്ക് വനിതാകമ്മീഷന് മാറാന്‍ കഴിയില്ല. എല്ലാ വശങ്ങളും പരിശോധിച്ചതിന് ശേഷം മാത്രമേ കമ്മീഷന്‍ ഒരു നിലാപാട് എടുക്കൂവെന്നും ഇ.എം. രാധ ചൂണ്ടിക്കാട്ടി. 

 പീഡനം അനുഭവിക്കുന്ന പുരുഷന്മാരെയും സഹായിക്കണം - ഷാജു തുരുത്തൻ;പുരുഷ കമ്മീഷന്‍ രൂപീകരിക്കാൻ മുന്‍കൈ എടുക്കാം - വനിതാ കമ്മീഷനംഗം

 പുരുഷന്‍മാരുടെ പരാതികള്‍ പരിഹരിക്കാന്‍ ഒരു പുരുഷ കമ്മീഷന്‍ രൂപീകരിക്കാന്‍ വനിതാ കമ്മീഷന്‍ തന്നെ മുന്‍കൈ എടുക്കാമെന്ന് അംഗം ഇ.എം. രാധയുടെ വാക്കുകള്‍. 

ഇന്നലെ പാലാ നഗരസഭയില്‍ സ്ത്രീ സുരക്ഷാ സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തവെയാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 






സമ്മേളനത്തിന് ആശംസകള്‍ നേര്‍ന്ന് നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷാജു വി. തുരുത്തനാണ് ഈ കാര്യത്തിലേക്ക് വനിതാ കമമീഷന്‍ അംഗത്തിന്റെ ശ്രദ്ധ ക്ഷണിച്ചത്; ''വനിതകള്‍ മാത്രമല്ല ഒരുപാട് വീടുകളില്‍ പുരുഷന്‍മാരും പീഡനം അനുഭവിക്കുന്നുണ്ട്. എന്നാല്‍ അവരുടെ പരാതി കേള്‍ക്കാന്‍ ആരുമില്ല. ഇക്കാര്യത്തില്‍ വനിതാ കമ്മീഷന്‍ ഇടപെട്ട് ഒരരു പരിഹാരം ഉണ്ടാക്കണമെന്നാണ് എന്റെ ആഗ്രഹം'' ഷാജു തുരുത്തന്റെ വാക്കുകള്‍ക്ക് സദസ്സിലിരുന്ന സ്ത്രീകള്‍ കൈയ്യടിച്ചപ്പോള്‍ ശരിയെന്ന മട്ടില്‍ വനിതാ കമ്മീഷനംഗം രാധ തലയാട്ടി. 
"എൻ്റെ വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടായിട്ടല്ല ഞാനിത് പറയുന്നത്. എനിക്കുണ്ടായ 3 വലിയ അപകടങ്ങളിലും ഹൃദയരോഗ വേളയിലും എന്നെ പൊന്നുപോലെ നോക്കിയ ആളാണ് എൻ്റെ ഭാര്യ. മറ്റുള്ള പലർക്കും വേണ്ടിയാണ് പുരുഷ പീഡനകാര്യം ഞാൻ പരാമർശിച്ചത് " ഷാജു  തുരുത്തൻ വിശദീകരിച്ചു.

തുടര്‍ന്ന് സംസാരിക്കവെയാണ് പുരുഷ കമ്മീഷന്‍ ഉണ്ടാക്കാനും ശ്രമങ്ങള്‍ നടത്താമെന്ന് വനിതാകമ്മീഷനംഗം സദസ്സിനെ അറിയിച്ചത്.


Post a Comment

0 Comments