സുനിൽ പാലാ
രാഷ്ട്രീയക്കളികൾക്ക് ഒരു വേള ഇടവേള കൊടുത്ത് കളി മൈതാനിയിലിറങ്ങിയ കൊഴുവനാൽ പഞ്ചായത്ത് പ്രസിഡൻ്റ് നിമ്മി ട്വിങ്കിൾ രാജിന് പക്ഷേ ഫുട്ബോൾ കിക്കിന് അത്ര വശം പോരായിരുന്നു; ചെരിപ്പൂരി കാലിൻ്റെ പെരുവിരലിന് കിക്കെടുക്കാൻ പ്രസിഡൻ്റ് തുനിഞ്ഞപ്പോൾ വൈസ് പ്രസിഡൻ്റ് രാജേഷും, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാബു എഴുത്തുപള്ളിയും കളി നിയന്ത്രിച്ച ഗുസ്തിയിലെ മുൻ ഇന്ത്യൻ കോച്ചുകൂടിയായ ബിജു കുഴിമുള്ളിലും ചേർന്ന് വിലക്കി; "പ്രസിഡൻ്റേ, ഇങ്ങനെ തൊഴിക്കണം... " മൂവരും ചേർന്ന് കാണിച്ചു കൊടുത്തപ്പോൾ കാണികളിൽ ഒരാളുടെ കമൻ്റ് ഉച്ചത്തിലായി;" നിങ്ങള് പറയേണ്ട, പ്രസിഡൻ്റിന് അടിക്കാനറിയാം....
ഫുട്ബോൾ തൊഴിക്കാൻ പോലുമറിയാത്ത പ്രസിഡൻ്റ് എന്ത് ഗോളടിക്കാൻ എന്ന് ചിന്തിച്ചവരുടെ മുന്നിൽ ഒരു ആർപ്പ് വിളി... ഗോൾ !!!
നിമ്മി അത്ര ആഞ്ഞൊന്നുമല്ല തൊഴിച്ചതെങ്കിലും "എതിരാളി" ( ഗോളി) ദുർബലനായിരുന്നതിനാൽ അത് ഗോളായി മാറി എന്ന് മാത്രം....
ദീപാവലി ദിനത്തിൽ കൊഴുവനാൽ സെൻ്റ് ജോൺസ് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈ ഫുട്ബോൾ ടൂർണ്ണമെൻ്റിൽ പങ്കെടുത്ത കുട്ടികൾ ഗോളുകളുടെ വെടിക്കെട്ട് തീർത്തു.... കയ്യടിച്ച് പ്രോത്സാഹിപ്പിക്കാൻ നാട്ടുകാരുമെത്തി.
കൊഴുവനാൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തിലാണ് വാർഡുകൾ തിരിച്ച് കുട്ടികൾക്കായി ഫുട്ബോൾ മേള നടത്തിയത്.9 ടീമുകൾ പങ്കെടുത്തു.
വീഡിയോ ഇവിടെ കാണാം 👇👇👇
ഒന്നാം സമ്മാനമായ 5001 രൂപയും ട്രോഫിയും മൂന്നാം വാർഡിലെ എയർ ഫീൽഡ് സ്പോർട്സ് ക്ലബ്ബ് സ്വന്തമാക്കി.
രണ്ടാം സമാനമായ 3001 രൂപയും ട്രോഫിയും ടൗൺ വാർഡിലെ കൊഴുവനാൽ ഫുട്ബോൾ ക്ലബ് നേടി.
പഞ്ചായത്തു പ്രസിഡന്റ് നിമ്മി ട്വിങ്കിൾ രാജ് സമ്മാന ദാനം നിർവ്വഹിച്ചു.
വൈസ് പ്രസിഡന്റ് രാജേഷ് ബി. മെമ്പർമാരായ പി.സി. ജോസഫ്, സാബു എഴുത്തുപള്ളി, ഗോപി കെ. ആർ, മഞ്ജു ദിലീപ്, സ്മിത വിനോദ്, കുടുംബശ്രീ ചെയർപേഴ്സൻ രമ്യാകൃഷ്ണൻ, തുടങ്ങിയവർ പങ്കെടുത്തു.
ഇന്ത്യൻ ഗുസ്തി ടീം പരിശീലകനായ ബിജുകുഴിമുള്ളിലാണ് മത്സരങ്ങൾക്ക് മേൽനോട്ടം വഹിച്ചത്.



0 Comments