സുനിൽ പാലാ
ട്രാക്ടറിനുള്ളിൽ ഉപ്പിട്ട സംഭവം പ്രതിയെ പിടികൂടി, കേസ് ഒത്തുതീർപ്പിലാക്കി. ചേർപ്പുങ്കൽ കുമ്മണ്ണാറത്ത് കുഞ്ഞുമോനെ (65) ആണ് കിടങ്ങൂർ പൊലീസ് പിടികൂടിയത്.
ഇക്കഴിഞ്ഞ 15നായിരുന്നു സംഭവം. വാഴേപീടികയിൽ മാത്തുക്കുട്ടി തോമസിന്റെ 60 ഏക്കർ പാടശേഖരത്തിൽ നെൽകൃഷിയ്ക്കായി എത്തിച്ച ട്രാക്ടറിന്റെ എയർഫിൽട്ടറിലാണ് മൂന്ന് കിലോയോളം ഉപ്പ്കല്ലിട്ട് നിറച്ചത്. പാടത്ത് ഉഴവ് നടക്കുന്നിതിനിടെയാണ് ഇയാൾ ട്രാക്ടറിൽ ഉപ്പിട്ടത്. ട്രാക്ടർ സ്റ്റാർട്ടാകാതെ വന്നതിനെ തുടർന്നാണ് ഉപ്പുകല്ല് നിറച്ചതായി കണ്ടത്. തുടർന്ന് കിടങ്ങൂർ പൊലീസിൽ പരാതി നൽകി.
ക്ഷീരകർഷകനാണ് കുഞ്ഞുമോൻ. പാടശേഖരം പൂർണ്ണമായും നെൽകൃഷിയ്ക്കായി ഉഴുത് മറിക്കുന്നതിനെ തുടർന്ന് ആട്, പശു, പോത്ത് തുടങ്ങിയ വളർത്തുമൃഗങ്ങൾക്കുള്ള പുല്ല് ലഭിക്കാതെ വരുന്നതിനെ തുടർന്നാണ് ട്രാക്ടറിൽ ഉപ്പിട്ടതെന്ന് പൊലീസിനോട് പറഞ്ഞു.
ട്രാക്ടറിന്റെ അറ്റകുറ്റപ്പണികൾക്കായുള്ള നഷ്ടപരിഹാരമായി 11000 രൂപ കുഞ്ഞുമോൻ മാത്തുക്കുട്ടിയ്ക്ക് നൽകണമെന്ന നിബന്ധനയിൽ എസ്.ഐയുടെ സാന്നിദ്ധ്യത്തിൽ കേസ് ഒത്തുതീർപ്പിലാക്കി. ഇന്ന് രാവിലെ 11.30 ന് മാത്തുക്കുട്ടിയുടെ വീട്ടിലെത്തി പണം കൈമാറും.





0 Comments