തൊട്ടതെല്ലാം പൊന്നാക്കി ഡോ. ഗിരീഷ്, ദി ഗ്രേറ്റ്!



സുനില്‍ പാലാ
 
ഇങ്ങനെയുമുണ്ടോ ഒരു പ്രിന്‍സിപ്പല്‍...! ഇതിനോടകം എത്രയോ ബഹുമതികള്‍, എത്രയോ സ്ഥാനങ്ങള്‍. അപൂര്‍വ്വതയില്‍ അപൂര്‍വ്വമാണ് ഡോ. ജി.എസ്. ഗിരീഷ്‌കുമാറിന്റെ കരിയര്‍ ജീവിതം. മേലുകാവ് ഹെന്റി ബേക്കര്‍ കോളേജില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി പ്രിന്‍സിപ്പളായി സേവനമനുഷ്ഠിക്കുന്ന ഗിരീഷ്‌കുമാര്‍ സാറിന്റെ കാലയളവ് കോളേജിന്റെ ചരിത്രത്തില്‍ സുവര്‍ണ്ണലിപികളില്‍ രേഖപ്പെടുത്തുമെന്നുറപ്പ്.

ഒരു പേജില്‍ എഴുതിയാലൊതുങ്ങുന്നതല്ല ഡോ. ഗിരീഷ് കുമാറിന്റെ ഔദ്യോഗിക ജീവിതം. 1993 ല്‍ എം.കോമിന് അതേവരെയുള്ള എം.ജി. യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്കുമായി ഒന്നാം റാങ്കോടെ പാലാ സെന്റ് തോമസ് കോളേജില്‍ നിന്ന് വിജയിച്ചിറങ്ങിയ ഗിരീഷ് കുമാര്‍ പിന്നീട് കേരള സര്‍വ്വകലാശാലയില്‍ നിന്ന് എം.എഫിലും പി.എച്ച്.ഡിയും മധുര കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.ബി.എയും പിന്നീട് ജെ.ആര്‍.എഫും ഉയര്‍ന്ന മാര്‍ക്കോടെ പാസായി. 1995 ല്‍ പൊന്നാനി എം.ഇ.എസ്. കോളേജില്‍ ലക്ചററായി തുടങ്ങിയ ഔദ്യോഗിക ജീവിതത്തില്‍ പിന്നീട് നിരവധി പദവികളാണ് ഇദ്ദേഹം വഹിച്ചത്. 1996-ല്‍ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ അധ്യാപകനായി. പിന്നീട് മുരിക്കാശ്ശേരി പാവനാത്മാ കോളേജിലും മൂവാറ്റുപുഴ നിര്‍മ്മലാ കോളേജിലും അധ്യാപകനായിരുന്നു. അവിടെനിന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ സംസ്ഥാന തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിന്റെയും സംസ്ഥാന സിവില്‍ സര്‍വ്വീസ് അക്കാഡമിയുടെയും ഡയറക്ടറായി ഒരേ സമയം പ്രവര്‍ത്തിച്ചു. വിവിധ ജില്ലകളില്‍ സിവില്‍ സര്‍വ്വീസ് സെന്ററുകളും തുടര്‍വിദ്യാഭ്യാസ കേന്ദ്രങ്ങളും ആരംഭിച്ചു. ഗിരീഷ് കുമാര്‍ സിവില്‍ സര്‍വീസ് അക്കാഡമി ഡയറക്ടറായിരിക്കെയാണ് ഏറ്റവും കൂടുതല്‍ മലയാളികള്‍ സിവില്‍ സര്‍വ്വീസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഈ സേവന മികവ് മുന്‍നിര്‍ത്തി മുഖ്യമന്ത്രിയുടെ പ്രത്യേക പുരസ്‌കാരവും ലഭിച്ചു.



പ്രിന്‍സിപ്പല്‍ പദവിയിലേക്ക് നേരിട്ട് ക്ഷണിച്ചു; മികവിന്റെ ഔദ്യോഗിക പടികള്‍ പിന്നയും കയറി

പ്രൊഫ. ഡോ. ഗിരീഷ് കുമാറിനെ മേലുകാവ് ഹെന്റി ബേക്കര്‍ കോളേജ് മാനേജ്‌മെന്റ് നേരിട്ടുള്ള നിയമനം വഴി 2017 സെപ്റ്റംബര്‍ 14 മുതല്‍ പ്രിന്‍സിപ്പളായി നിയോഗിക്കുകയായിരുന്നു. ഇവിടംകൊണ്ടും തീരുന്നില്ല ഗിരീഷ് സാറിന്റെ ഔദ്യോഗിക ജീവിത ഏണിപ്പടികള്‍. നിലവില്‍ കേരളത്തിലെ എയ്ഡഡ് കോളേജ് പ്രിന്‍സിപ്പല്‍മാരുടെ ഏക സംഘടനയായ കേരള പ്രിന്‍സിപ്പല്‍സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റാണ്. കേന്ദ്രസര്‍ക്കാരിന്റെ നാക് വിദഗ്ധ സംഘാംഗം, കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളിലും ഓട്ടോണമസ് കോളേജുകളിലും ബോര്‍ഡ് ഓഫ് സ്റ്റഡീസ്, അക്കദാമിക് കമ്മറ്റിയംഗം, ഗവേണിംഗ് ബോര്‍ഡ് അംഗം, കൊമേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ അക്കൗണ്ടിംഗ് അസോസിയേഷന്‍ കേരള ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം, വിവിധ ദേശീയ അന്തര്‍ദേശീയ ജേര്‍ണലുകളിലെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം, നിരവധി വിദേശ രാജ്യങ്ങളിലെ സെമിനാര്‍ പ്രതിനിധി, തമിഴ്‌നാട് ഹയര്‍ സെക്കണ്ടറി ബോര്‍ഡ് വിദഗ്ധാംഗം, എം.ജി. സര്‍വ്വകലാശാല സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപക കണ്‍സള്‍ട്ടന്റ്... നിര നീളുകയാണ്. എല്ലാം ഇവിടെയെഴുതിയാല്‍ തീരില്ല.


 
ഡോ. ഗിരീഷ് കുമാറിന്റെ കുടുംബം

ളാക്കാട്ടൂര്‍ ചന്ദ്രവിലാസം വീട്ടില്‍ ശ്രീധരന്‍ കര്‍ത്തായുടെയും ചന്ദനവല്ലി കുഞ്ഞമ്മയുടെയും ആറുമക്കളില്‍ അഞ്ചാമത്തെയാളാണ്‌
ഡോ. ഗിരീഷ് കുമാര്‍. ഭാര്യ ആര്‍. ലതിക ളാക്കാട്ടൂര്‍ എം.ജി.എം. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപികയാണ്. എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിയായ ബാലശങ്കര്‍, പ്ലസ്ടു പൂര്‍ത്തിയാക്കിയ നന്ദകിഷോര്‍ എന്നിവരാണ് മക്കള്‍. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ മലയോര മേഖലയായ മേലുകാവിലെ ഹെന്റി ബേക്കര്‍ കോളേജിനെ പ്രഥമ നാക് അക്രഡിറ്റേഷന്‍ എ ഗ്രേഡിലേക്ക് ഉയര്‍ത്തിയ ഡോ. ഗിരീഷ് കുമാര്‍ പതിനഞ്ചോളം പുസ്തകങ്ങളുടെ രചയിതാവുമാണ്. നിരവധി ദേശീയ-അന്തര്‍ദേശീയ ജേര്‍ണലുകളില്‍ തുടര്‍ച്ചയായി എഴുതുന്നുമുണ്ട്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments