കള്ളംപറഞ്ഞ് തുടങ്ങി, ഒരു കള്ളുഷാപ്പ്.... ലൈസന്‍സ് വാങ്ങിയത് പച്ചക്കറി കടയ്ക്ക്, പക്ഷേ തുടങ്ങിയത് കള്ളുഷാപ്പ്




സുനില്‍ പാലാ

ഭരണങ്ങാനം പഞ്ചായത്തില്‍ നിന്ന് പച്ചക്കറി കട തുടങ്ങാന്‍ ലൈസന്‍സ്; തുടങ്ങിയതോ കള്ളുഷാപ്പും! നാട്ടുകാര്‍ ഇളകാതിരിക്കുമോ. ഇവിടെ സമരം തുടങ്ങി. സ്ഥലം ഭരണങ്ങാനം പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍പ്പെട്ട അയ്യമ്പാറ ജംഗ്ഷന്‍.


ജനവാസ കേന്ദ്രമായ ഇവിടെ കള്ളുഷാപ്പ് തുടങ്ങുന്നതിനെതിരെ പഞ്ചായത്ത് മെമ്പര്‍ ജോസുകുട്ടി അമ്പലമറ്റത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ സമരത്തിനുള്ള പുറപ്പാടിലാണ്. ഈ ഷാപ്പില്‍ നിന്ന് ഒരുതുള്ളി കള്ളുപോലും വില്‍ക്കാന്‍ സമ്മതിക്കില്ലെന്നാണ് നാട്ടുകാരുടെ ഉറച്ച അഭിപ്രായം.


രണ്ടുവര്‍ഷം മുമ്പ് ഇതേ സ്ഥലത്ത് കള്ളുഷാപ്പ് ആരംഭിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞിരുന്നു. പുതിയ നീക്കത്തിനെതിരെയും ശക്തമായി സമരരംഗത്തിറങ്ങുകയാണ് നാട്ടുകാര്‍. ബുധനാഴ്ച വൈകിട്ട് കെട്ടിടത്തില്‍ ഷാപ്പിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ജീവനക്കാര്‍ കള്ളുമായെത്തി. ഇതോടെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുമെത്തി. പാലായില്‍ നിന്നും വന്‍പോലീസ് സംഘവും സ്ഥലത്തെത്തി.

രണ്ട് വര്‍ഷം മുമ്പ് ഈ കെട്ടിടത്തില്‍ പച്ചക്കറി-ഉണക്കമീന്‍ വ്യാപാരം തുടങ്ങാനാണ് ലൈസന്‍സ് എടുത്തതെന്ന് പഞ്ചായത്ത് മെമ്പര്‍ ജോസുകുട്ടി അമ്പലമറ്റം പറഞ്ഞു. തുടര്‍ന്ന് കള്ളുഷാപ്പിനായുള്ള നീക്കം നടത്തിയതോടെ ജനങ്ങള്‍ സംഘടിച്ചു. ഇതോടെ ഇതിന്റെ പ്രവര്‍ത്തനം ഉപേക്ഷിക്കുകയായിരുന്നു. 
 


തുടര്‍ന്ന് ബുധനാഴ്ച വൈകിട്ടാണ് വീണ്ടും കള്ളുഷാപ്പിനുള്ള നീക്കം തകൃതിയായത്. അയ്യമ്പാറ ജംഗ്ഷനില്‍ നിന്ന് ഇരുനൂറ് മീറ്റര്‍ ഉള്ളില്‍ നിലവില്‍ ഒരു ഉപഷാപ്പുണ്ട്. ഇതാണ് അയ്യമ്പാറ ജംഗ്ഷനിലേക്ക് മാറ്റാന്‍ ശ്രമിച്ചത്.


ഇവിടെ നൂറ്റമ്പതോളം കുടുംബങ്ങള്‍

അയ്യമ്പാറ ജംഗ്ഷന് സമീപം നൂറ്റമ്പതോളം കുടുംബങ്ങളാണ് താമസിക്കുന്നത്. തൊട്ടടുത്ത് അംഗന്‍വാടിയുണ്ട്. വീടുകളും ബസ് സ്റ്റോപ്പുമെല്ലാം ഇതേ ജംഗ്ഷനില്‍ തന്നെ. ഇവിടെ ഒരു കാരണവശാലും കള്ളുഷാപ്പ് അനുവദിക്കാന്‍ പാടില്ലെന്ന് സി.പി.എം. ലോക്കല്‍ സെക്രട്ടറി ഇ.ആര്‍. ശിവദാസ്, ബ്രാഞ്ച് സെക്രട്ടറി കൃഷ്ണന്‍ ഇലവനാല്‍, ശ്രീജിത്ത് വാലുപാറയില്‍, കുടുംബശ്രീ അംഗങ്ങളായ ഓമന അരീക്കല്‍, ആലീസ് കള്ളിക്കല്‍, ദേവയാനി കളരിക്കല്‍ തുടങ്ങിയവര്‍ പറഞ്ഞു.  ഷാപ്പ് തുടങ്ങുവാനുള്ള ശ്രമവുമായി മുന്നോട്ട് പോയാല്‍ നിരാഹാര സമരമടക്കം ആരംഭിക്കാനാണ് വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവരുടെ തീരുമാനം. ഇന്നലെ നടന്ന ജനകീയ സമരത്തില്‍ നിരവധിയാളുകള്‍ പങ്കെടുത്തു.


 
ജനവാസ മേഖലയില്‍ ഒരു കാരണവശാലും ഷാപ്പ് അനുവദിക്കില്ല



ജനവാസ മേഖലയില്‍ ഒരു കാരണവശാലും കള്ളുഷാപ്പ് അനുവദിക്കില്ല. എല്ലാ വിഭാഗം ജനങ്ങളും രാഷ്ട്രീയകക്ഷി പ്രതിനിധികളും ഷാപ്പുവരുന്നതിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് വന്നിട്ടുണ്ട്.
-ജോസുകുട്ടി അമ്പലമറ്റം (ഭരണങ്ങാനം പഞ്ചായത്ത് മെമ്പര്‍)





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments