മൂന്നാനി ഗാന്ധിപ്രതിമയ്ക്ക് സമീപം ശുചിമുറി മാലിന്യം തള്ളിയതിനെതിരെ പ്രതിഷേധം


മൂന്നാനി ഗാന്ധിപ്രതിമയ്ക്ക് സമീപം ശുചിമുറി മാലിന്യം തള്ളിയതിനെതിരെ പ്രതിഷേധം

മൂന്നാനി ഗാന്ധി പ്രതിമയ്ക്കും കവീക്കുന്ന് കുടിവെള്ള പദ്ധതിയുടെ കുളം സ്ഥിതി ചെയ്യുന്നതിനും കോടതി സമുച്ചയത്തിനും  സമീപം സാമൂഹ്യ വിരുദ്ധർ ശുചിമുറി മാലിന്യം തള്ളിയതിനെതിരെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ  ഗാന്ധി സ്ക്വയറിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു.

 ശുചിമുറി മാലിന്യ നിക്ഷേപകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാത്തതാണ് തുടർച്ചയായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഡ്വ സന്തോഷ് മണർകാട്, ടോണി തോട്ടം,  ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, പ്രശാന്ത് പാലാ, ജോസ് മുകാല, ജോബി മാത്യു മടുക്കാങ്കൽ, അമൽ കെ ഷിബു, അനിൽകുമാർ എൻ കെ എന്നിവർ പ്രസംഗിച്ചു.

ഈരാറ്റുപേട്ട ഹൈവേയോടു ചേർന്ന ഭാഗത്താണ്  കഴിഞ്ഞ രാത്രി  വൻതോതിൽ ശുചിമുറി മാലിന്യം നിക്ഷേപിച്ചത്. രാത്രി 10 മണിക്കു ശേഷമാണ് കക്കൂസ് മാലിന്യം തള്ളിയതെന്ന് നാട്ടുകാർ പറയുന്നു.  ടാങ്കർ ലോറിയിൽ എത്തിച്ച മാലിന്യമാണ് തള്ളിയതെന്ന് ഇതിൻ്റെ സിസിടിവി ദൃശ്യത്തിൽ നിന്നും കണ്ടെത്തി. ഗാന്ധി പ്രതിമയ്ക്കു മുന്നിൽ വഴിയിൽ നിൽക്കുന്ന ഒരു വ്യക്തി നൽകുന്ന നിർദ്ദേശത്തെത്തുടർന്ന് ടാങ്കർ ലോറി വരുന്നതും മാലിന്യം തള്ളുന്നതും തുടർന്ന് ഈ വ്യക്തി ടാങ്കർ ലോറിയിൽ പോകുന്നതും വീഡിയോയിൽ കാണാം. 

ഇതോടെ ഈ മേഖലയിൽ ദുർഗന്ധം വമിച്ചു. തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം ശുചീകരണ നടപടികൾ സ്വീകരിച്ചു.  കഴിഞ്ഞ ദിവസങ്ങളിലും  ഗാന്ധി പ്രതിമയ്ക്ക് പിന്നിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേയ്ക്കും ശുചിമുറി മാലിന്യം തള്ളിയിരുന്നു. ഇതിനു തൊട്ടു സമീപത്താണ് കവീക്കുന്ന് കുടിവെള്ള പദ്ധതിയുടെ കുളവും കോടതി സമുച്ചയവും സ്ഥിതി ചെയ്യുന്നത്. 

ഏറെ നാളുകൾക്കു മുമ്പ് സ്ഥിരമായി ഈ ഭാഗത്ത് ശുചിമുറി മാലിന്യം തള്ളിയിരുന്നു. അന്ന് പ്രതിക്ഷേധം ഉയർന്നതിനെത്തുടർന്നു ഏറെ നാളുകളായി മാലിന്യം നിക്ഷേപിക്കുന്നത് നിറുത്തിവച്ചിരുന്നു. ഇവിടെ കൈതോട്ടിൽ തള്ളുന്ന ശുചിമുറി മാലിന്യം മീനച്ചിലാറ്റിലേയ്ക്കാണ് പതിക്കുന്നത്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments