സ്വത്ത് തർക്കത്തിന്റെ പേരിൽ 72 വയസുകാരിയെ ചുട്ടു കൊന്ന കേസില്‍ സഹോദരീപുത്രന് ജീവപര്യന്തം ശിക്ഷ. വെള്ളത്തൂവല്‍ സ്വദേശി സുനില്‍ കുമാറിനെയാണ് കോടതി ശിക്ഷിച്ചത്.
ഇടുക്കിയില്‍ 72 വയസുകാരിയെ ചുട്ടു കൊന്ന കേസില്‍ സഹോദരീപുത്രന് ജീവപര്യന്തം ശിക്ഷ. വെള്ളത്തൂവല്‍ സ്വദേശി സുനില്‍ കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2021 ലാണ് സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ കൊലപാതകം നടന്നത്.
ക്രൂര കൊലപാതകത്തിന് പരമാവധി ശിക്ഷ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. മുട്ടം സ്വദേശി സരോജിനിയെ 2021 മാര്‍ച്ച് 31 ന് പുലര്‍ച്ചെയാണ് സഹോദരി പുത്രന്‍ സുനില്‍കുമാര്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. സരോജിനിക്കൊപ്പം മുട്ടത്തെ വീട്ടിലായിരുന്നു സുനില്‍കുമാര്‍ താമസിച്ചിരുന്നത്. തന്റെ പേരിലുള്ള മുഴുവന്‍ സ്വത്തും സുനില്‍കുമാറിന് നല്‍കാമെന്ന് സരോജിനി ഉറപ്പു നല്‍കിയിരുന്നു.
പിന്നീട് സ്വത്ത് ഭാഗം വെച്ചപ്പോള്‍ മറ്റ് സഹോദരിമാരുടെ മക്കള്‍ക്ക് കൂടി നല്‍കിയതാണ് പ്രകോപനത്തിന് കാരണം. ഉറങ്ങിക്കിടക്കുകയായിരുന്ന സരോജിനിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. മരണം കൊലപാതകമല്ലെന്ന് വരുത്താന്‍ വീട്ടിലെ പാചകവാതക സിലിണ്ടര്‍ തുറന്നുവിട്ടു.
അടുപ്പില്‍നിന്ന് തീയാളി റബര്‍ ഷീറ്റ് കത്തിയാണ് അപകടമുണ്ടായതെന്നാണ് സുനില്‍ കുമാര്‍ ആദ്യം പൊലീസിന് മൊഴി നല്‍കിയത്. പിന്നീട് നടത്തിയ ശാസ്ത്രീയ പരിശോധനയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.




0 Comments