പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയിൽ ഇന്ന് ഹോട്ടലുകൾ പണിമുടക്കുന്നു. കോഴിയിറച്ചി വിഭവങ്ങളുടെ വിൽപന നിരോധിച്ചതാണ് വ്യാപാരികളെ പ്രകോപിപ്പിച്ചത്.
ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധികൾ ജില്ലാ കളക്ടറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് കടകൾ അടച്ചിടാൻ തീരുമാനിച്ചത്. ജില്ലയിലെമ്പാടുമുള്ള ഹോട്ടലുകൾ ഇന്ന് അടച്ചിടും. പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളിൽ നിന്നും 10 കിലോമീറ്റർ പരിധിയിൽ ചിക്കൻ, മുട്ട, താറാവ് എന്നിവയുടെ വിൽപന നിരോധിച്ചു.
ഇത് ഹോട്ടൽ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി. സുരക്ഷിതമായ ഫ്രോസൺ ചിക്കൻ ഉപയോഗിക്കാൻ അനുമതി നൽകണമെന്ന് ഹോട്ടൽ ഉടമകൾ ആവശ്യപ്പെട്ടെങ്കിലും കളക്ടർ അത് അംഗീകരിച്ചില്ല. നിലവിൽ 32 പഞ്ചായത്തുകളിലും ആലപ്പുഴ, ഹരിപ്പാട് നഗരസഭകളിലുമാണ് വിൽപനയ്ക്ക് നിയന്ത്രണമുള്ളത്.




0 Comments