ഏലക്കയ്ക്ക് വിപണിയില്‍ ഭേദപ്പെട്ട വിലയും ഡിമാന്‍ഡും ലഭിച്ചു വരുമ്പോഴേക്കും കടുത്ത വേനല്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു.
ഹൈറേഞ്ചിലെ ഉടുമ്പന്‍ചോല, തോപ്രാംകുടി തുടങ്ങിയ പ്രധാന ഏലം കൃഷി മേഖലകളില്‍ കടുത്ത വെയിലില്‍ ചെടികള്‍ കരിഞ്ഞുണങ്ങാന്‍ തുടങ്ങി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉല്‍പ്പാദനച്ചെലവ് കുത്തനെ ഉയര്‍ന്നതും കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വെയില്‍ നേരിട്ട് പതിക്കുന്ന ഇടങ്ങളിലെ ഏലച്ചെടികള്‍ ഉണക്ക് ബാധിച്ചു നശിക്കുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി – മെയ് കാലയളവില്‍ ജില്ലയില്‍ 4364 ഹെക്ടറോളം കൃഷി നശിച്ചിരുന്നു.
സമാനമായ സാഹചര്യം ഇത്തവണയും ആവര്‍ത്തിക്കുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഒരു ഏലച്ചെടിക്ക് ആഴ്ചയില്‍ ശരാശരി 40 ലിറ്റര്‍ വെള്ളം ആവശ്യമാണ്. കടുത്ത ചൂടില്‍ തോട്ടങ്ങളിലെ ജലസ്രോതസ്സുകള്‍ വറ്റിയതോടെ ചെറുകിട കര്‍ഷകര്‍ ദുരിതത്തിലായി. പടുതാകുളങ്ങളിലെ വെള്ളം ഉപയോഗിച്ച് നനയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ജലക്ഷാമം രൂക്ഷമാണ്. കൃഷിയെ സംരക്ഷിക്കാന്‍ ആവശ്യമായ സാധനങ്ങള്‍ക്ക് വന്‍ വിലക്കയറ്റമാണ്.
ചൂടിനെ പ്രതിരോധിക്കാനുള്ള ഗ്രീന്‍ നെറ്റ്, ജലസേചനത്തിനുള്ള ഹോസ് എന്നിവയുടെ വില വര്‍ധിച്ചു. കീടനാശിനികള്‍ക്ക് മൂന്നിരട്ടി വരെയാണ് വില ഉയര്‍ന്നത്. ഇതിനൊപ്പം തൊഴിലാളികളുടെ കൂലി വര്‍ധനവും കര്‍ഷകര്‍ക്ക് താങ്ങാനാവുന്നില്ല. റംസാന്‍ വിപണി ലക്ഷ്യമിട്ട് അറബ് രാജ്യങ്ങള്‍ ചരക്ക് സംഭരിക്കുന്നതിനാല്‍ വിപണിയില്‍ നിലവില്‍ മികച്ച വില ലഭ്യമാണ്.
മികച്ചയിനം ഏലക്ക: 2600 – 2800
ശരാശരി ഇനങ്ങള്‍: 2300 – 2400
ആഭ്യന്തര വിപണിയിലും നിലവില്‍ ആവശ്യക്കാരേറെയുണ്ട്. കഴിഞ്ഞയാഴ്ച ലഭിച്ച ചെറിയ വേനല്‍ മഴ താല്‍ക്കാലിക ആശ്വാസമായെങ്കിലും കൃത്യസമയത്ത് വളപ്രയോഗവും കീടനാശിനി പ്രയോഗവും നടത്താന്‍ കഴിയാത്തത് ഏലച്ചെടികളില്‍ രോഗബാധ വര്‍ധിപ്പിക്കാന്‍ കാരണമാകുന്നുണ്ട്



0 Comments