പാലാ കൊഴുവനാൽ മൂലത്തുണ്ടിയിൽ അർദ്ധരാത്രി വീടുകൾക്ക് നേരേ അക്രമം .....: ജനൽ ചില്ലുകൾ തകർത്തു..... വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർ ഭീതിയിൽ; പോലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആക്ഷേപം
പാലാ കൊഴുവനാൽ പഞ്ചായത്തിലെ മൂലേത്തുണ്ടി വാർഡിൽ അർദ്ധരാത്രി അക്രമിയുടെ വിളയാട്ടം. നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും വീടുകൾ തകർക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർദ്ധിച്ചിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി.
ഇന്നലെ (ഏപ്രിൽ 15) രാത്രി ഒരു മണിയോടെയാണ് മൂലേത്തുണ്ടി വാർഡിൽ ബാലകൃഷ്ണൻ്റെ വീടിനു നേരേ അക്രമം നടന്നത്.
സമീപവാസിയായ ഒരാൾ വീടിൻ്റെ വാതിലുകൾ തല്ലിപ്പൊളിക്കാൻ ശ്രമിക്കുകയും ജനൽച്ചില്ലുകൾ അടിച്ചുടയ്ക്കുകയും ചെയ്തു എന്നാണ് പരാതി. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ ഇയാൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടുവെത്രേ. സമാനമായ രീതിയിൽ പ്രദേശത്തെ പല വീടുകൾക്കും നേരെ ആക്രമണം നടത്തുന്നതായി നാട്ടുകാർ പറയുന്നു.
പ്രായമായവരും സ്ത്രീകളും മാത്രം താമസിക്കുന്ന വീടുകളിലാണ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. സംഭവം നടന്ന ഉടൻ തന്നെ പാലാ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചെങ്കിലും ഇതുവരെ ഒരു അന്വേഷണവും നടത്താനോ കുറ്റക്കാരനെ പിടികൂടാനോ പോലീസ് തയ്യാറായിട്ടില്ല എന്നാണാക്ഷേപം.
തുടർച്ചയായുള്ള അക്രമങ്ങൾ കാരണം വീടുകളിൽ ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് പ്രദേശവാസികൾ പറയുന്നു.
അടിയന്തരമായി പോലീസ് ഇടപെട്ട് പ്രദേശത്ത് സുരക്ഷ ഉറപ്പാക്കണമെന്നും, അക്രമിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് ജനങ്ങൾ പരാതി നൽകിയിട്ടുണ്ട്.





0 Comments