ലോകത്തിന്റെ മുഴുവന്‍ പാപവും ഏറ്റുവാങ്ങി സ്വയം ബലിയായ ക്രിസ്‌തു സഹിച്ച പീഡാനുഭവങ്ങളുടെ പരിസമാപ്‌തിയാണു കുരിശാരോഹണം. ക്രൈസ്തവർക്ക് മാത്രമല്ല, ലോകത്തെ സർവ മനുഷ്യർക്കും വെളിച്ചം പകരുന്ന അസാധാരണമായ ത്യാഗത്തിന്റെ ഓർമ്മ പുതുക്കലാണ് ഈ ദിവസം. ക്രൈസ്‌തവരുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഇന്ന്. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഈ ദിവസം ആചരിക്കുന്നതു പ്രാര്‍ഥനയോടും ഉപവാസത്തോടുമാണ്.
ദേവാലയങ്ങളില്‍ രാവിലെ മുതൽ തന്നെ പ്രാര്‍ഥനകളും പ്രത്യേക ശുശ്രൂഷകളും ആരംഭിച്ചു. യേശുവിനു തന്റെ പ്രിയപ്പെട്ട മനുഷ്യനോടുള്ള അചഞ്ചലമായ സ്‌നേഹത്തിന്റെയും കരുതലിന്റെയും പ്രതീകമായിട്ടാണ് ഈ കുരിശ് മരണം ഓര്‍ക്കുന്നത്. ഓരോ ദുഃഖവെള്ളിയും ലോകത്തിനു നല്‍കുന്ന സന്ദേശം ത്യാഗത്തിന്റെയും വിനയത്തിന്റെതുമാണ്. പ്രവാചകന്‍ പ്രവചിച്ചതു യേശു ക്രിസ്‌തുവിന്റെ മരണത്തോടെ നിവര്‍ത്തിയായി.
യേശു പടയാളികളുടെ കൈകളാല്‍ ക്രൂരമായി പീഡിപ്പിക്കപ്പെടു കയും മരിക്കുകയും ചെയ്‌ത ഈ വെള്ളിയാഴ്‌ചയെ നല്ല വെള്ളി എന്നാണ് വിശേഷിപ്പിക്കുന്നത്. വിവിധ മതമേലധ്യക്ഷന്മാരും വൈദീകരും പ്രാർത്ഥനാ ശുശ്രൂഷകൾക്കും കുരിശിന്റെ വഴിക്കും കാർമികരാകും. കോട്ടയം പാമ്പാടി മാർ കുറിയാക്കോസ് ദയറായില്‍ നടക്കുന്ന ദു:ഖ വെള്ളിയാഴ്‌ച ശുശ്രൂഷകള്‍ക്കു മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിക്കും.



0 Comments