ശബരിമലനട അടച്ചിരുന്നപ്പോൾ വീഡിയോ ചിത്രീകരണം നടത്തി യൂട്യൂബിൽ അപ് ലോഡ് ചെയ്തയാളുടെ മൊബൈൽ ഫോൺ പമ്പാ പോലീസ് പിടിച്ചെടുത്തു. പമ്പയിൽനിന്ന് സന്നിധാനത്തേക്ക് അതിക്രമിച്ചുകയറിയതിന് എടുത്ത കേസിലെ പ്രതിയായ ചെങ്ങറ സ്വദേശി അനീഷിന്റെ ഫോണാണ് പിടിച്ചെടുത്തത്. ഇയാളുടെ വിശദമായ മൊഴിയെടുത്തശേഷം ജാമ്യത്തിൽ വിട്ടു. എപ്പോൾ വിളിച്ചാലും സ്റ്റേഷനിൽ ഹാജരാകണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.
വിഷു ഉത്സവം കഴിഞ്ഞ് നട അടച്ച ഏപ്രിൽ 18 -ന്റെ പിറ്റേന്നാണ് വീഡിയോ എടുത്തതെന്ന് അനീഷ് പോലീസിനോട് പറഞ്ഞിട്ടുണ്ട്. പിറ്റേന്ന് തിരിച്ചിറങ്ങിയപ്പോഴാണ് മല കയറുന്നരീതിയിൽ വീഡിയോ എടുത്തതത്രേ.
എന്നാൽ ഇത് പോലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. സി.സി.ടി.വി.കളുടെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമേ ഈ കേസിന്റെ കൂടുതൽ വിശദാംശങ്ങൾ അറിയാനാവൂവെന്ന് പമ്പ എസ്.എച്ച്.ഒ. വിജയ് ശങ്കർ പറഞ്ഞു. യൂട്യൂബ് ചാനലിലൂടെ ‘നട അടച്ചതിനുശേഷം ശബരിമലക്കാഴ്ച’ എന്ന തലക്കെട്ടിൽ 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആണ് അപ് ലോഡ് ചെയ്തിരുന്നത്. സംഭവം പുറത്തറിഞ്ഞപ്പോൾ ചാനലിൽനിന്ന് വീഡിയോ നീക്കി.


0 Comments