ക്രമസമാധാനം തകർക്കാൻ കൂട്ടുനിൽക്കുകയാണ് പാലാ പൊലീസ് എന്ന് കോൺഗ്രസ്സ് പാലാ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് തോമസ് ആർ. വി ജോസ് ; ഷോൺ ജോർജിന്റെ വീട്ടിലേക്ക് പ്രതിഷേധക്കാർ എത്തിയത് പോലീസിന്റെ ഒത്താശയോടെയെന്നും ആരോപണം
പിണറായി വിജയൻ്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടന്നതിൽ പ്രതിഷേധിച്ച് പാലായിൽ ക്രമസമാധാന പ്രശ്നമുണ്ടാക്കാൻ സിപിഎമ്മിനും ഡിവൈഎഫ്ഐക്കാർക്കും പാലായിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്തതായി കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് ആർ വി ജോസ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി .
പാലായിലെ പോലീസ് ഉദ്യോഗസ്ഥരിൽ ചിലർ ഇപ്പോഴും സിപിഎമ്മിന്റെ മൂട് താങ്ങികളാണെന്നും തോമസ് ആർ വി ആരോപിച്ചു. ജനഹിതം നിറവേറ്റിയ ഭരണമാറ്റം ഉണ്ടായതിനുശേഷം സിപിഎമ്മിന് വിടുവേല ചെയ്യുവാൻ ആഗ്രഹിക്കുന്ന പോലീസുകാർ അവധിയെടുത്ത് വീട്ടിലിരിക്കുന്നത് ആയിരിക്കും നല്ലതെന്ന് മുന്നറിയിപ്പും അദ്ദേഹം നൽകി.
ഇടതു മുന്നണിയ്ക്ക് ഒത്താശ ചെയ്ത് കഴിഞ്ഞ 10 വർഷക്കാലവും കുടപിടിച്ച സമീപനം ഇനി ഒരു ദിവസം കൂടി ആവർത്തിച്ചാൽ ഭരണപക്ഷം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തേണ്ട സ്ഥിതി ഉണ്ടാകുമെന്നും അങ്ങനെ സംഭവിച്ചാൽ പ്രത്യാഘാതങ്ങൾ വലുതായിരിക്കും എന്ന് ഓർമ്മപ്പെടുത്തലും തോമസ് ആർവി പോലീസിന് നൽകി.
വിഷയത്തിൽ അടിയന്തരമായി പാലായിലെ യുഡിഎഫ് നേതൃത്വം ഇടപെടണമെന്നും പൊലീസിൻ്റെ രാഷ്ട്രീയ പക്ഷപാതിത്വത്തിനെതിരെ കമ്മിറ്റി ചേർന്ന് പ്രമേയം പാസാക്കി ആഭ്യന്തരമന്ത്രിക്ക് പരാതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
70 12 23 03 34



0 Comments