ഇടുക്കിയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മീനുളിയാന്‍പാറയിലേക്ക് സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീളുന്നു.
അപകടസാധ്യത ചൂണ്ടിക്കാട്ടി വനം വകുപ്പ് പ്രവേശനം നിരോധിച്ചിട്ട് ഇപ്പോള്‍ നാലര വര്‍ഷം പിന്നിട്ടിരിക്കുകയാണ്. സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി പ്രവേശനം പുനരാരംഭിക്കുമെന്ന വാഗ്ദാനം അധികൃതര്‍ വിഴുങ്ങിയതോടെ സഞ്ചാരികളും പ്രദേശവാസികളും ഒരുപോലെ ദുരിതത്തിലാണ്. വനം വികസന സമിതി രൂപീകരിച്ച് ഗൈഡുകളെ നിയമിക്കുമെന്നായിരുന്നു പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ വനം വകുപ്പ് നല്‍കിയ ഉറപ്പ്. എന്നാല്‍ വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ഇതിനുള്ള യാതൊരു നീക്കവും ഉണ്ടായിട്ടില്ല. നാട്ടുകാര്‍ ഒപ്പിട്ട് വനം മന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കിയിട്ട് രണ്ട് വര്‍ഷം പിന്നിട്ടു.
പ്രവേശന കവാടത്തില്‍ കാവല്‍ക്കാരെ ഏര്‍പ്പെടുത്തി സഞ്ചാരികളെ തടയുന്നതല്ലാതെ വികസനത്തിന് ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മുന്‍പ് നൂറുകണക്കിന് സഞ്ചാരികള്‍ എത്തിയിരുന്ന ഇവിടെ ടാക്‌സി ഡ്രൈവര്‍മാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും നല്ല വരുമാനം ലഭിച്ചിരുന്നു. കാര്‍ഷിക മേഖലയായ പട്ടയക്കുടിയില്‍ വന്യമൃഗശല്യം മൂലം കൃഷി അസാധ്യമായതോടെ ടൂറിസം വഴിയുള്ള വരുമാനമായിരുന്നു പലര്‍ക്കും ഏക ആശ്വാസം. ഹോം സ്റ്റേകള്‍ വഴി ഉപജീവനം കണ്ടെത്തിയിരുന്നവരും ഇപ്പോള്‍ പ്രതിസന്ധിയിലാണ്. ‘അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ഫണ്ട് ലഭിക്കുന്നില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. എന്നാല്‍ കാറ്റാടിക്കടവ്, കോട്ടപ്പാറ, മീനുളിയാന്‍പാറ എന്നീ കേന്ദ്രങ്ങള്‍ മനഃപൂര്‍വം അടച്ചിടാനാണ് വനം വകുപ്പിന്റെ ശ്രമം.’ എന്നാണ് നാട്ടുകാര്‍ പറയുന്നത്. പഞ്ചായത്ത് പ്രമേയം പാസാക്കി പ്രശ്‌നത്തിന്റെ ഗൗരവം പരിഗണിച്ച് വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കിയിട്ടുണ്ട്. ഈ പ്രമേയം വനം മന്ത്രിക്ക് നേരിട്ട് കൈമാറാനാണ് തീരുമാനം. പുതിയ സര്‍ക്കാരെങ്കിലും ഇതിനൊരു പരിഹാരം ഉണ്ടാക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.


0 Comments