ഡി.വൈ.എസ്.പി.മാരെ വാഴിക്കാതെ പാലാ..... നാലുവര്‍ഷത്തിനിടെ 14 പേർ.... ഇരിപ്പുറയ്ക്കും മുമ്പേ ഗിരീഷ് പി. സാരഥിയ്ക്കും മാറ്റം...





സുനിൽ പാലാ

മൂന്ന് മാസം മുമ്പ് പാലായില്‍ ചുമതലയേറ്റ ഡി.വൈ.എസ്.പി. ഗിരീഷ് പി. സാരഥിയുടെ കസേരയും തെറിച്ചു. കഴിഞ്ഞ നാലുവര്‍ഷമായി പാലായില്‍ ഡി.വൈ.എസ്.പി.മാര്‍ വാഴുന്നതേയില്ല. ചുമതലയേറ്റ് അഞ്ചാറുമാസം കഴിയുമ്പോള്‍ എല്ലാവരേയും  സ്ഥലംമാറ്റുകയാണ്.


അടിക്കടിയുള്ള സ്ഥലംമാറ്റത്തിലൂടെ ഡിവൈ.എസ്.പിമാരെ പാലായില്‍ മാറിമാറി പരീക്ഷിക്കുകയാണ് പോലീസ് വകുപ്പ്. ഗിരീഷ് പി. സാരഥിക്ക് മുമ്പുണ്ടായിരുന്ന എ.എസ്.പി. നിധിന്‍രാജ് ഐ.പി.എസ്. കൃത്യം 59 ദിവസം മാത്രമേ പാലാ സബ്ഡിവിഷന്റെ ചുമതല വഹിച്ചുള്ളൂ. ഇദ്ദേഹത്തിന് മുമ്പ് ഉണ്ടായിരുന്ന ഡി.വൈ.എസ്.പി. ഷാജു ജോസ് പാലായില്‍ ചുമതലയേറ്റ് എട്ടുമാസം തികയാന്‍ നാല് ദിവസംകൂടി ഉള്ളപ്പോഴാണ് സ്ഥലംമാറ്റപ്പെട്ടത്.

നിധിന്‍രാജിന് ശേഷം കോട്ടയം ക്രൈംബ്രാഞ്ചില്‍ നിന്നുള്ള ഗിരീഷ് പി. സാരഥി ജൂലൈ 8 നാണ് പാലായില്‍ ചുമതലയേറ്റത്. മൂന്ന് മാസം പിന്നിട്ടപ്പോഴെ അദ്ദേഹത്തിനും സ്ഥലംമാറ്റമായി.

2018-ന് ശേഷം പാലായില്‍ ഒരു വര്‍ഷം തികച്ച് ഡിവൈ.എസ്.പിമാരാരും കസേരയില്‍ ഉറച്ചിരുന്നിട്ടില്ല.
2016-ല്‍ ചുമതലയേറ്റ വി.ജി. വിനോദ്കുമാര്‍ (ഇപ്പോഴത്തെ കിഴക്കന്‍മേഖല വിജിലന്‍സ് എസ്.പി.) ആണ് രണ്ട് വര്‍ഷം തികച്ച അവസാനത്തെ ഡിവൈ.എസ്.പി. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 13 ഡിവൈ.എസ്.പിമാരാണ് പാലായുടെ ചുമതലയേറ്റത്. എല്ലാവരേയും മാസങ്ങള്‍ക്കുള്ളില്‍തന്നെ സ്ഥലം മാറ്റി.

ഗിരീഷ് പി. സാരഥി ഇതിനുമുമ്പും പാലാ ഡി.വൈ.എസ്.പി.യുടെ ചുമതല വഹിച്ചിരുന്നു. പിന്നീട് ഷാജുമോന്‍ ജോസഫ്, ബിജുമോന്‍, സുഭാഷ്, ബൈജുകുമാര്‍, സാജു വര്‍ഗീസ്, ഷാജു ജോസ്, എ.എസ്.പി. നിധിന്‍രാജ് തുടങ്ങിയവരൊക്കെ ഈ കാലയളവില്‍ പാലാ സബ് ഡിവിഷന്റെ ചുമതലക്കാരായി.


 
 



ഇതില്‍ ഗിരീഷ് പി. സാരഥിയും ഷാജുമോന്‍ ജോസഫും പലതവണയായി ഇവിടെ മാസങ്ങളോളം ഡിവൈ.എസ്.പി.മാരായിരുന്നു. നിധിന്‍രാജിന് തൊട്ടുമുമ്പ് ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ചിലേക്ക് സ്ഥലംമാറ്റിയ ഡി.വൈ.എസ്.പി. ഷാജു ജോസിനെ ഇപ്പോള്‍ ഇടുക്കിയില്‍ തന്നെ വിജിലന്‍സിലേക്കും മാറ്റി നിയമിച്ചിട്ടുണ്ട്.

ഗിരീഷ് പി. സാരഥി ആലപ്പുഴ വിജിലന്‍സിലേക്കാണ് പോകുന്നത്. പകരം വൈക്കം ഡി.വൈ.എസ്.പി. എ.ജെ. തോമസാണ് പാലാ ഡി.വൈ.എസ്.പിയായി ചുമതലയേല്‍ക്കുന്നത്.





തുടര്‍ച്ചയായുള്ള മേലുദ്യോഗസ്ഥരുടെ സ്ഥലംമാറ്റം പാലാ സബ്ഡിവിഷന്റെ പ്രവര്‍ത്തനങ്ങളെ തന്നെ ദോഷകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
 
 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 


Post a Comment

0 Comments