സ്വന്തം ലേഖകൻ
ഏറ്റുമാനൂര്‍ - പൂഞ്ഞാര്‍ ഹൈവേയില്‍ പുലിയന്നൂര്‍ ക്ഷേത്രത്തിലേക്ക് തിരിയുന്ന ഭാഗത്ത് പഴയപാലവും പുതിയ പാലവും സന്ധിക്കുന്നിടത്ത് സ്ഥിരം അപകടമേഖലയാണ്. മാത്രമല്ല ശബരിമല തീര്‍ത്ഥാടന കാലമായതോടെ ഇതുവഴി അന്യസംസ്ഥാനങ്ങളില്‍ നിന്നും മറ്റുമുള്ള തീര്‍ത്ഥാടക വാഹനങ്ങളുടെ തിരക്കുമുണ്ട്.
ഇവിടെ ദിശാബോര്‍ഡുകള്‍ ഇല്ലാത്തതുമൂലം പലപ്പോഴും വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെയുളളവ മരിയന്‍ സെന്റര്‍ കവലയിലെത്തുകയും ചിലതൊക്കെ മരിയന്‍ ആശുപത്രിയിലേക്ക് വരെ എത്തുകയും ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. ഇവിടെ തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാകുന്ന ഒരു ഭാഗം കൂടിയാണ്.
നേരത്തെ പാലായില്‍ ചേര്‍ന്ന ഗതാഗത ഉപദേശക സമിതി യോഗത്തിലും പിന്നീട് കടപ്പാട്ടൂര്‍ ക്ഷേത്ര സന്നിധിയില്‍ ചേര്‍ന്ന ഇടത്താവള അവലോകന യോഗത്തിലും എത്രയും വേഗം പുലിയന്നൂര്‍ ജംഗ്ഷനില്‍ ദിശാസൂചക ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് ജനപ്രതിനിധികളും സ്ഥാപിക്കുമെന്ന് പി.ഡബ്ല്യു.ഡി. അധികാരികളും ഉറപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല.
ഗതാഗത ഉപദേശക സമിതിയുടെ തീരുമാനം നടപ്പാക്കണമെന്ന് ബി.ജെ.പി. ഉള്‍പ്പെയുള്ള രാഷ്ട്രീയ കക്ഷികള്‍ പലതവണ അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. എല്ലാം ബധിരകര്‍ണ്ണങ്ങളിലാണ് പതിച്ചത്. ഒടുവില്‍ ഇന്നലെ രാത്രി പുലിയന്നൂരിലെ ബി.ജെ.പി. പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഇവിടെ വിശാലമായ ദിശാസൂചക ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു.
ഏറ്റവും മുകളില്‍ സ്വാമി അയ്യപ്പന്റെ ചിത്രത്തോടുകൂടി 12 അടി ഉയരവും 3 അടി വീതിയുമുള്ള ബോര്‍ഡാണ് സ്ഥാപിച്ചിരിക്കുന്നത്. ശബരിമലയിലേക്കും എരുമേലിയിലേക്കും കടപ്പാട്ടൂര്‍ ക്ഷേത്രത്തിലേക്കും തൊടുപുഴ, രാമപുരം ഭാഗങ്ങളിലേക്കും പോകേണ്ട ദിശാസൂചികകള്‍ ഈ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബി.ജെ.പി. മുത്തോലി പഞ്ചായത്ത് സെക്രട്ടറി കണ്ണന് ജി. നാഥ്, ബി.ജെ.പി. പുലിയന്നൂര്‍ ബൂത്ത് കമ്മറ്റി പ്രസിഡന്റ് പ്രസാദ് പനയ്ക്കല്‍, രാഹുല്‍, സുമേഷ്, ശങ്കര്‍, പ്രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ബോര്‍ഡ് സ്ഥാപിച്ചത്. നാളെ മുത്തോലി കാണിക്കമണ്ഡപം ജംഗ്ഷനിലും ബോര്‍ഡ് സ്ഥാപിക്കുന്നുണ്ടെന്ന് ബി.ജെ.പി. പഞ്ചായത്ത് സെക്രട്ടറി കണ്ണന് ജി. നാഥ് അറിയിച്ചു.
1 Comments
നാട്ടുകാർ ചേർന്ന് ചേർത്തത് ബിജെപി ക്ക് കൂടുതൽ മുൻഗണന ലഭിക്കും.yes വാർത്തക്ക് അഭിനന്ദനങ്ങൾ. കൂടുതൽ ആളുകൾ വാർത്ത വായിക്കുന്നതിനു ഇടയാക്കും. ബിജെപി ആണ് ബോർഡ് സ്ഥാപിച്ചത് എന്ന് ജന്മനസുകളിൽ പതിയുകയും ചെയ്യും. ബിജെപി പ്രവർത്തകരുടെ പ്രവർത്തി അഭിനന്ദനാർഹം തന്നെ
ReplyDelete