ഗംഗാനദിയില്‍ കുളിച്ചതോടെ ജീവിതം മാറി, സസ്യാഹാരം ശീലമാക്കി: ഉപരാഷ്ട്രപതി


 ഗംഗാ നദിയില്‍ കുളിച്ച് വെജിറ്റേറിയനായതിന് ശേഷമാണ് ജീവിതം മാറിയതെന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍. 25 വര്‍ഷം മുമ്പ് കാശിയിലേയ്ക്കുള്ള യാത്രയില്‍ നോണ്‍വെജിറ്റേറിയനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം വാരാണസിയില്‍ ശ്രീകാശി നാട്ടുക്കോട്ടൈ നഗര സത്രം മാനേജിങ് സൊസൈറ്റി നിര്‍മിച്ച പുതിയ താമസസ്ഥലം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി. 

”25 വര്‍ഷം മുമ്പ് ഞാന്‍ ആദ്യമായി കാശിയില്‍ വന്നപ്പോള്‍ ഞാന്‍ ഒരു നോണ്‍ വെജിറ്റേറിയനായിരുന്നു. ഗംഗയില്‍ കുളിച്ചതിന് ശേഷം എന്റെ ജീവിതം വളരെയധികം മാറി. ഞാന്‍ വെജിറ്റേറിയനായി. 25 വര്‍ഷം മുമ്പുള്ള കാശിയും ഇന്നത്തെ കാശിയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും കാരണമാണ് ഈ മാറ്റങ്ങള്‍ ഉണ്ടായത് ”, ഉപരാഷ്ട്രപതി പറഞ്ഞു. 

നാഗരതര്‍ കമ്യൂണിറ്റിയുടെ സാമൂഹിക സേവനത്തോടുള്ള പ്രതിബദ്ധതയേയും അവര്‍ പോകുന്നിടത്തെല്ലാം തമിഴ് സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ നിരന്തരമായ ശ്രമങ്ങളേയും ഉപരാഷ്ട്രപതി പ്രശംസിച്ചു. സത്രത്തിന്റെ നിര്‍മാണത്തിനായി സമൂഹ സംഭാവനകളിലൂടെ ധനസഹായം ലഭിച്ച 60 കോടി രൂപയാണ് സംഭാവന ലഭിച്ചത്. വിവിധ പ്രദേശങ്ങള്‍ തമ്മിലുള്ള വിശ്വാസത്തിന്റേയും പ്രതിരോധശേഷിയുടേയും സഹകരണത്തിന്റേയും പ്രതീകമാണ് ഈ തുകയെന്ന് അദ്ദേഹം പറഞ്ഞു.  

 ഇതൊരു കെട്ടിടം മാത്രമല്ല ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മിലുള്ള സാംസ്‌കാരിക ബന്ധമാണ് കാണിക്കുന്നതെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. തമിഴ്‌നാടും കാശിയും തമ്മിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധത്തെ ഇത് കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്തരെ കാശിയിലേയ്ക്ക് യാത്ര ചെയ്യാന്‍ സഹായിക്കുന്നതിനാണ് 1863ല്‍ സത്രം സ്ഥാപിതമായതെന്ന് അദ്ദേഹം പറഞ്ഞു. 

 ഉദ്ഘാടനത്തിന് ശേഷം ഉപരാഷ്ട്രപതി കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിക്കുകയും പ്രാര്‍ഥന നടത്തുകയും ചെയ്തു. ക്ഷേത്ര സമുച്ചയത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന അന്നപുരാണ് അമ്മന്‍ ദേവി മന്ദിറിലും അദ്ദേഹം പ്രാര്‍ഥനകള്‍ നടത്തി. 140 മുറികളുള്ള 10 നിലകളിലാണ് ഈ താമസസ്ഥലം ഒരുക്കിയിരിക്കുന്നത്. വാരണാസിയില്‍ സൊസൈറ്റി നിര്‍മിച്ച രണ്ടാമത്തെ താമസ സൗകര്യമാണെന്ന് അദ്ദേഹം പറഞ്ഞു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments