സര്‍ക്കാര്‍, നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍കാരോട് അവഗണന കാണിക്കുന്നു. - കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി


സര്‍ക്കാര്‍, നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍കാരോട് അവഗണന കാണിക്കുന്നു. - കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി

 സംസ്ഥാനത്ത് ഏകദേശം നാല് ലക്ഷം നിര്‍മ്മാണ തൊഴിലാളി
ക്ഷേമനിധി പെന്‍ഷന്‍ വാങ്ങുന്നവര്‍ ഉണ്ടെന്നും എന്നാല്‍ അവരുടെ പെന്‍ഷന്‍ തുക മുടങ്ങിയിട്ട് ഇന്ന് കൃത്യം 18 മാസം ആയെന്നും കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി. 

പതിനെട്ട് മാസത്തെ കുടിശിഖ തുകയായി ഓരോ പെന്‍ഷന്‍കാരനും ഇപ്പോള്‍ കിട്ടാനുള്ള 28800 രൂപ എത്രയുംവേഗം കൊടുത്തുതീര്‍ക്കണമെന്നും ഗാന്ധിദര്‍ശന്‍ വേദി ആവശ്യപ്പെട്ടു. 

ക്ഷമനിധി ബോര്‍ഡില്‍ ഫണ്ട് എത്തുന്നത് സെസ്റ്റ് പിരിവ് മുഖേനയാണ്. കെട്ടിട ഉടമസ്ഥരില്‍ നിന്നും കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും ഉള്ള സെസ്സ് പിരിവ് ഈ സര്‍ക്കാര്‍ വേണ്ടവിധം നോക്കി നടത്തുന്നില്ല. സംസ്ഥാനത്ത് 16 ഓളം ക്ഷേമനിധി ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗം ബോര്‍ഡുകളും സര്‍ക്കാര്‍ ഫണ്ട് മുഖേനയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഉള്‍പ്പെടെ ഉള്ള ഏകദേശം 5 ഓളം ബോര്‍ഡുകള്‍ തനത് ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നു. ഈ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം ആണ് ബോര്‍ഡ് ഇപ്പോള്‍ താറുമാറാക്കിയത്. 


ഓരോ തൊഴിലാളിയും ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം എടുക്കുന്നത് ജീവിത സായാഹ്നത്തില്‍ ആരെയും ആശ്രയിക്കാതെ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റി ജീവിക്കുന്നതിനാണ്. എന്നാല്‍ ഈ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി നടത്താന്‍ ഈ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. കോവിഡ് കാലത്ത് ക്ഷേമനിധി ബോര്‍ഡില്‍ മിച്ചം കിടന്നിരുന്ന തുക 134 കോടി 68 ലക്ഷത്തി 83 മൂവായിരം രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപ ഓരോ തൊഴിലാളിക്കും കൊടുത്തിരുന്നു. എന്നാല്‍ ഈ തുക സര്‍ക്കാരിനോട് ബോര്‍ഡ് മടക്കിചോദിച്ചിട്ട് നാളിതുവരെ നല്‍കിയിട്ടില്ല. ഇതും ബോര്‍ഡിന്റെ ഫണ്ട് ചോര്‍ന്നുപോകുന്നതിന് കാരണമായി. 

അത് മാത്രമല്ല മുന്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ വാങ്ങികൊണ്ടിരുന്ന എല്ലാവര്‍ക്കും പഞ്ചായത്തില്‍ നിന്നുള്ള ഏതെങ്കിലും (വാര്‍ദ്ധക്യം,വിധവ, മുതലായവ) ഒരു പെന്‍ഷന്‍ കൂടി പൂര്‍ണതോതില്‍ നല്‍കിയിരുന്നു. എന്നാല്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നു കഴിഞ്ഞ് 2017 ആയപ്പോള്‍ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് 6/2/2017 മുതല്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പകുതിയായി വെട്ടിക്കുറച്ചു. ഉദ: 2017 ല്‍ പെന്‍ഷന്‍ തുക 1200 രൂപ ഫുള്‍നിരക്ക് ഇതിന്റെ പകുതി 600 രൂപ ആക്കി ചുരുക്കത്തില്‍ ഒരു തൊഴിലാളിക്ക് മാസം 1000 രൂപ വെട്ടിക്കുറച്ചു. ഫലത്തില്‍ ഒരു വര്‍ഷം 12000 രൂപ നഷ്ടം. ഒരു വീട്ടില്‍ ഭാര്യക്കും ഭര്‍ത്താവിനുമായി 24000 രൂപ തൊഴിലാളി സ്‌നേഹം പറഞ്ഞ് അധികാരത്തില്‍ എത്തിയ ഈ സര്‍ക്കാര്‍ ഇല്ലാതാക്കി. 

എന്നാല്‍ മുന്‍പ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണകാലത്ത് ലഭിച്ചുകൊണ്ടിരുന്നവര്‍ക്ക് ഇപ്പോഴും സാമൂഹ്യ സുരക്ഷാ പെന്‍ഷനും, നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി പെന്‍ഷനും പൂര്‍ണതോതില്‍ ഉദ; 1600+1600= 3200 രൂപ ലഭിക്കുന്നു. എന്നാല്‍ 2017 മുതല്‍ പെന്‍ഷന്‍ കിട്ടുന്നവര്‍ക്ക് ബോര്‍ഡ് പെന്‍ഷന്‍ 1600 രൂപയും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 600 രൂപയും ലഭിക്കുന്നു. ആകെ 2200 രൂപ മാത്രം ലഭിക്കുന്നു. യഥാര്‍ത്ഥത്തില്‍ 3200 രൂപ ലഭിക്കേണ്ടതാണ്. എന്നിട് ഇപ്പോള്‍ ബോര്‍ഡ് പെന്‍ഷന്‍ 18 മാസത്തെ 28800 രൂപ കൂടിശ്ശിഖയാക്കി. ഫലത്തില്‍ നിര്‍മ്മാണ തൊഴിലാളിക്ക് മാസം തോറും ഉള്ള 600 രൂപ മാത്രമാണ് ലഭിക്കുന്നത്.


ഇത് മാത്രമല്ല പൊതു ഖജനാവിലെ നികുതി പണം എടുത്ത് ആണ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൊടുക്കുന്നത്. അത് ഈ സമൂഹത്തിലെ അടിസ്ഥാന മേഖലയില്‍ പണി എടുക്കുന്ന ഓരോ നിര്‍മ്മാണ തൊഴിലാളികള്‍ക്കും അര്‍ഹതപെട്ടതും കൂടിയാണ് അതാണ് ഇപ്പോള്‍ ഈ തൊഴിലാളിവര്‍ഗ പാര്‍ട്ടി ഇല്ലാതാക്കിയിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ക്ഷേമനിധി ബോര്‍ഡില്‍ പണം അടച്ച് പെന്‍ഷന്‍ വാങ്ങുന്നര്‍ക്കാണ് കൃത്യമായി പെന്‍ഷന്‍ കൊടുക്കേണ്ടത്ത്. അതല്ലാതെ പൊതു ഖജനാവിലെ പണം എടുത്ത് തോന്നിവാസം വിനിയോഗിച്ച് വോട്ടു ബാങ്കാക്കി മാറ്റുകയല്ല ചെയ്യേണ്ടാത്. നമ്മള്‍ ഈ പ്രസ്താവന ഇറക്കുമ്പോള്‍ സംസ്ഥാനത്ത് എത്ര പാവപ്പെട്ട നിര്‍മ്മാണ തൊഴിലാളികള്‍ അവന് കിട്ടേണ്ട 18 മാസത്തെ കുടിശ്ശിഖ 28800 രൂപ ലഭിക്കാതെ മരിച്ചു പോകുന്നു. ഈ കാര്യമാണ് സമൂഹം ചര്‍ച്ച ചെയ്യേണ്ടത്. അല്ലാതെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 2000 ആക്കി വര്‍ദ്ധിപ്പിച്ചു. അതിന്റെ കുടിശ്ശിഖ ഇല്ല. എന്ന് പറഞ്ഞ് സര്‍ക്കാര്‍ വീമ്പിളക്കി കേരള ജനതയെ വെറും കഴുതകള്‍ക്ക് സമാനമാക്കി തടിതപ്പുന്നതവസാനിപ്പിക്കണം എന്നും, ഓരോരുത്തര്‍ക്കും കൊടുക്കുവാനുള്ള 28800 രൂപ ഉടന്‍ തന്നെ കൊടുത്ത് അന്തസ്സ് കാണിക്കണമെന്നും കേരളപ്രേദേശ് ഗാന്ധി ദര്‍ശന്‍ വേദി കോട്ടയം ജില്ലാ കമ്മിറ്റി ഗവണ്‍മെന്റിനോടാവശ്യപ്പെട്ടു. 

കോട്ടയത്ത് ചേര്‍ന്ന ജില്ലാ കമ്മറ്റിയില്‍ ചെയര്‍മാന്‍ പ്രസാദ് കൊണ്ടുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ.ഒ വിജയകുമാര്‍, അഡ്വ. എ.എസ് തോമസ്, വിശ്വനാഥന്‍ കുന്നപ്പള്ളി, വിഷ്ണു ചെമ്മുണ്ടവള്ളി, തോമസ് താളനാനി, മജീദ്ഖാന്‍, വര്‍ക്കിച്ചന്‍ പൊട്ടംകുളം, ഷെഹിം വിലങ്ങുപാറ, ലിജോ അരുമന, റ്റി.വി ഉദയഭാനു, ശ്യാം ബാബു, രാജേന്ദ്ര ബാബു, സെബാസ്റ്റ്യന്‍ പനക്കല്‍, ടോമി കുര്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments